PRAVASI

മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് അന്തരിച്ചു

Blog Image

മുൻ പൊതുമരാമത്ത് മന്ത്രിയും മുതിർന്ന മുസ്ലിം ലീഗ് നേതാവുമായ വി.കെ. ഇബ്രാഹിം കുഞ്ഞ് (73) അന്തരിച്ചു. ആരോഗ്യനില വഷളായതിനെ തുടർന്ന് കഴിഞ്ഞ ഞായറാഴ്ച അദ്ദേഹത്തെ കൊച്ചിയിലെ ലേക്ഷോർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. രക്താർബുദം, വൃക്കരോഗം എന്നിവയാൽ അദ്ദേഹം ഏറെ നാളായി ചികിത്സയിലായിരുന്നു. കുറെക്കാലമായി സജീവ രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു അദ്ദേഹം.

മുസ്ലിം ലീഗിനെ പ്രതിനിധീകരിച്ച് നാല് തവണ തുടർച്ചയായി എം.എൽ.എയും രണ്ടു തവണ മന്ത്രിയും ആയിട്ടുണ്ട്. മുസ്ലിം ലീഗിൻറെ ഉന്നത അധികാര സമിതി അംഗവും ഐ.യു.എം.എൽ നാഷണൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായിരുന്നു ഇബ്രാഹിം കുഞ്ഞ്. 2001 ൽ 12,183 വോട്ടിൻറെ ഭൂരിപക്ഷത്തിലും, 2006 ൽ 15,523 വോട്ടിൻറെ ഭൂരിപക്ഷത്തിലും മട്ടാഞ്ചേരിയിൽ നിന്നും, 2011 ൽ 7789 വോട്ടിൻറെ ഭൂരിപക്ഷത്തിലും, 2016 ൽ 12,118 വോട്ടിൻറെ ഭൂരിപക്ഷത്തിൽ കളമശ്ശേരിയിൽ നിന്നും കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

മട്ടാഞ്ചേരി നിയോജക മണ്ഡലത്തിൻറെ അവസാന എം.എൽ.എയും കളമശ്ശേരി എന്ന പുതിയ മണ്ഡലത്തിൻറെ പ്രഥമ ജനപ്രതിനിധിയുമായിരുന്നു ഇബ്രാഹിം കുഞ്ഞ്. 2005 ജനുവരി 06 മുതൽ മെയ് 2006 വരെ വ്യവസായ സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രിയായും, 2011 മുതൽ 2016 വരെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായും അദ്ദേഹം പ്രവർത്തിച്ചിരുന്നു. കൂടാതെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഡയറക്ടർ, കുസാറ്റ് സിൻഡിക്കേറ്റ് മെമ്പർ, ചന്ദ്രിക പത്രത്തിന്റെ ഡയറക്ടർ ബോർഡ് അംഗം എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.


Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.