തിരുവനന്തപുരം: മണ്ണന്തലയിൽ മക്കളുടെ മുന്നിലിട്ട് ഭാര്യ ഹസീനയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസ് പ്രതിയായ ഭർത്താവ് സുരേഷിനെ (40) തമിഴ്‌നാട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട് ചിദംബരത്ത് റെയിൽവേ ട്രാക്കിലാണ് സുരേഷിന്റെ മൃതദേഹം കണ്ടെത്തിയത്. കൊലപാതകത്തിന് ശേഷം നാടുവിട്ട ഇയാൾ ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കിയതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇന്നലെയായിരുന്നു തിരുവനന്തപുരത്തെ നടുക്കിയ കൊലപാതകം നടന്നത്.ഭാര്യയെ കൊലപ്പെടുത്തിയ ശേഷം സുരേഷ് സ്വന്തം കാറിലാണ് സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടത്. പ്രതിക്കായി പോലീസ് വ്യാപകമായ തിരച്ചിൽ ആരംഭിച്ചിരുന്നു. സൈബർ സെല്ലിന്റെ സഹായത്തോടെ ഇയാളുടെ മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ വൈകുന്നേരത്തോടെ ഫോൺ തിരുവനന്തപുരം കിള്ളിപ്പാലത്തുനിന്ന് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. വഴിയിൽ കിടന്നു കിട്ടിയതാണെന്ന് പറഞ്ഞ് മറ്റൊരാൾ ഒരു കടയിൽ ഏൽപ്പിച്ച നിലയിലായിരുന്നു ഫോൺ. അന്വേഷണം വഴിതിരിച്ചുവിടാൻ പ്രതി മനഃപൂർവ്വം ഫോൺ ഉപേക്ഷിച്ചതാണെന്ന് പോലീസ് കരുതുന്നു.
തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ പ്രതിയുടെ കാർ കരമന ഭാഗം കടന്നുപോയതായി പോലീസിന് വിവരം ലഭിച്ചിരുന്നു. എന്നാൽ, ഇന്ന് പ്രതിയുടേതെന്നു സംശയിക്കുന്ന കാർ ബാലരാമപുരത്ത് നിന്നും പോലീസ് കണ്ടെത്തിയിരുന്നു. ഇയാൾക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാനുള്ള നടപടികൾക്കിടെയാണ് തമിഴ്‌നാട്ടിൽ നിന്ന് മരണവാർത്ത വരുന്നത്.സുരേഷും ഹസീനയും തമ്മിൽ ദീർഘനാളുകളായി കടുത്ത കുടുംബപ്രശ്നങ്ങൾ നിലനിന്നിരുന്നു. ഇതേത്തുടർന്ന് പിണങ്ങി വീടുവിട്ടുപോയ ഹസീനയ്‌ക്കെതിരെ സുരേഷ് പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് മണ്ണന്തല പോലീസ് സ്റ്റേഷനിൽ വെച്ച് ഇരുവരെയും വിളിച്ചുവരുത്തി സംസാരിക്കുകയും പ്രശ്നങ്ങൾ താൽക്കാലികമായി പരിഹരിക്കുകയും ചെയ്തു. ഇതിനുശേഷമാണ് കഴിഞ്ഞ ചൊവ്വാഴ്ച ഹസീന വീട്ടിലേക്ക് തിരിച്ചെത്തിയത്.
എന്നാൽ വീട്ടിലെത്തിയതിന് പിന്നാലെ സുരേഷ് ഹസീനയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. വീട്ടിൽ വെച്ച് ബഹളം കേട്ട് ഓടിയെത്തിയ മക്കളാണ് അമ്മ ഹസീനയെ ലിവിങ് റൂമിൽ ചോരയിൽ കുളിച്ചുകിടക്കുന്ന നിലയിൽ കണ്ടത്. ദമ്പതികൾക്ക് നാല് മക്കളാണ് ഉള്ളത്

