PRAVASI

ഹണിമൂണിനിടെ ഭർത്താവിന്റെ കൊലപാതകം; ടൂര്‍ ഗൈഡിന്റെ വാക്കുകൾ ഭാര്യയെ കുടുക്കി

Blog Image

മേഘാലായ ഹണിമൂണ്‍ കൊലപാതക കേസില്‍ പ്രതിയിലേക്ക് എത്താന്‍ ടൂര്‍ ഗൈഡിന്റെ ദൃക്‌സാക്ഷി മൊഴി നിര്‍ണായകമായ വഴിത്തിരിവായി മാറിയെന്ന് ഷില്ലോങ് പോലീസ് സ്ഥിരീകരിച്ചു. രാജ രഘുവംശിയാണ് ഹണിമൂണിനിടെ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടത്. രാജയുടെ കൊലപാതകത്തില്‍ ഭാര്യ സോനം രഘുവംശിയാണ് മുഖ്യപ്രതി. സോനവുമായി ബന്ധമുണ്ടായിരുന്ന രാജ് കുശ് വാഹയാണ് കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകന്‍. കാമുകനുമായി ചേര്‍ന്നുള്ള ഗൂഢാലോചനയെ തുടര്‍ന്നാണ് രാജയെ കൊലപ്പെടുത്തിയത്.

സോനം രഘുവംശിയെ കാണാതായി എന്ന പരാതിയില്‍ തുടങ്ങിയ അന്വേഷണമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. മേയ് 22-ന് ദമ്പതികള്‍ വാടകയ്‌ക്കെടുത്ത സ്‌കൂട്ടര്‍ പാര്‍ക്ക് ചെയ്തിരുന്ന മൗലഖിയാത്ത് പ്രദേശത്ത് നിന്നുള്ള പ്രാദേശിക ടൂറിസ്റ്റ് ഗൈഡായ ആല്‍ബര്‍ട്ട് പെഡെയാണ് രാജയെ ജീവനോടെ അവസാനമായി കണ്ടവരില്‍ ഒരാള്‍. മേയ് 23-ന് രാവിലെ 10 മണിയോടെ മൗലഖിയാത്ത് പ്രദേശത്തിന് സമീപം രാജയെയും ഭാര്യ സോനം രഘുവംശിയെയും ഹിന്ദി സംസാരിക്കുന്ന മൂന്ന് അജ്ഞാത പുരുഷന്മാരോടൊപ്പം ആല്‍ബര്‍ട്ട് പെഡെ കണ്ടിരുന്നു.

കോള്‍ ഡാറ്റ റെക്കോര്‍ഡുകളും ലൊക്കേഷന്‍ മാപ്പിങ്ങും പരിശോധിക്കുമ്പോള്‍ രാജയെ ജീവനോടെ അവസാനമായി കണ്ടത് ആല്‍ബര്‍ട്ട് പെഡെയാണെന്ന് പോലീസ് സ്ഥിരീകരിച്ചു.തട്ടികൊണ്ടുപോകല്‍, അപ്രതീക്ഷിതമായ തിരോധനം എന്നിങ്ങനെ വിവിധ വശങ്ങള്‍ കേന്ദ്രീകരിച്ചാണ് പോലീസ് ആദ്യം അന്വേഷണം നടത്തിയത്. എന്നാല്‍ ആല്‍ബര്‍ട്ടിന്റെ മൊഴി അന്വേഷണത്തില്‍ നിര്‍ണ്ണായകമായി . മേയ് 22-ന് ആല്‍ബര്‍ട്ട് രാജയെയും സോനത്തെയും കണ്ടിരുന്നു. ഇരുവരും ഇദ്ദേഹത്തിന് പകരം മറ്റൊരു ടൂര്‍ ഗൈഡിനെ തിരഞ്ഞെടുക്കുകയായിരുന്നു. അപ്പോള്‍ തന്നെ എന്തോ അസാധാരണമായി ആല്‍ബര്‍ട്ടിന് തോന്നി. കൊലപാതകത്തെ കുറിച്ച് രഹസ്യമാക്കി വെക്കാനായിരിക്കും ഈ മാറ്റമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കൂടുതല്‍ അന്വേഷണത്തില്‍ സോനത്തിന്റെ സംശയാസ്പദമായ പെരുമാറ്റരീതി കണ്ടെത്തിയതായി വൃത്തങ്ങള്‍ പറഞ്ഞു. രാജയുടെ കുടുംബത്തെ അറിയിക്കാതെ സോനം മേഘാലയ യാത്രയ്ക്ക് സ്വയം ബുക്ക് ചെയ്തതായും റിട്ടേണ്‍ ടിക്കറ്റ് സംഘടിപ്പിച്ചില്ലെന്നും പോലീസ് പറഞ്ഞു.

ഒരു മാലയും മോതിരവും ഉള്‍പ്പെടെ 10 ലക്ഷത്തിലധികം രൂപയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ ധരിക്കാന്‍ സോനം രാജയെ നിര്‍ബന്ധിച്ചതായും ആരോപിക്കപ്പെടുന്നുണ്ട്. ഇത് മരണത്തിനുശേഷം രാജയുടെ ശരീരത്തില്‍ നിന്ന് കണ്ടെത്താനായില്ല. സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയത് കൊലപാതക ഗൂഢാലോചനയുടെ ഭാഗമാണെന്ന സംശയം ജനിപ്പിച്ചു.സോനവും കാമുകന്‍ രാജ് കുശ് വാഹയും തമ്മിലുള്ള ചാറ്റുകളും പോലീസ് വീണ്ടെടുത്തു. ഹണിമൂണിന് മുമ്പും ശേഷവും സോനം കാമുകനുമായി സംസാരിച്ചിരുന്നു. അവരുടെ കോള്‍ റെക്കോര്‍ഡുകളും കൊലപാതക ഗൂഢാലോചനയിലേക്ക് പോലീസിനെ വഴിത്തിരിച്ചു. രാജയുടെ സ്മാര്‍ട്ട് വാച്ച്, ഫോണ്‍ ജിപിഎസ് ഡാറ്റ എന്നിവ അനുസരിച്ച് കൊലയാളികളുടെ ലൊക്കേഷന്‍ ട്രാക്ക് ചെയ്ത അതേ പ്രദേശമായ വെയ് സൗഡോംഗ് വെള്ളച്ചാട്ടത്തിനടുത്താണ് അദ്ദേഹവുമുള്ളതെന്ന് പോലീസ് കണ്ടെത്തി. സോനം ഉള്‍പ്പെടുന്ന കുറ്റകൃത്യത്തിലേക്ക് ഇക്കാര്യങ്ങള്‍ വിരല്‍ച്ചൂണ്ടി.

രാജയുമായി സോനം ലൈവ് ലൊക്കേഷനുകള്‍ പങ്കിട്ടിരുന്നു. അവ പിന്നീട് കൊലയാളികള്‍ക്ക് കൈമാറിയതായി വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. വിവാഹസമയത്ത് സോനത്തിന് താല്‍പ്പര്യമില്ലായ്മ പ്രകടമായിരുന്നു. ഇത് വിവാഹ സമയത്തെ നിരവധി വീഡിയോകളില്‍ കാണാമായിരുന്നുവെന്നാണ് രാജയുടെ അമ്മ പറയുന്നത്. വിവാഹത്തോടുള്ള താല്‍പ്പര്യക്കുറവ് കേസിന് മനഃശാസ്ത്രപരമായ തെളിവുകള്‍ ചേര്‍ത്തു. സോനത്തിനും കൂട്ടാളികള്‍ക്കും എതിരെ കുറ്റപത്രം സമര്‍പ്പിക്കാന്‍ ആവശ്യമായ ഡിജിറ്റല്‍, സാഹചര്യ, സാക്ഷി തെളിവുകള്‍ ഉണ്ടെന്നാണ് ഇപ്പോള്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.