ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്നു. 24 മണിക്കൂറിനിടെ 378 കേസുകൾ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ രോഗികളുടെ എണ്ണം 6133 ആയി ഉയർന്നു. ഇതോടെ രോഗികളുടെ എണ്ണം 6000 കടന്നിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 6 കോവിഡ് മരണവും റിപ്പോർട്ട് ചെയ്തു. ഇതിൽ മൂന്നെണ്ണം കേരളത്തിലാണ്.
നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ളത് കേരളത്തിലാണ്. രണ്ടായിരത്തിനടുത്ത് ആക്ടിവ് കേസുകളാണ് കേരളത്തിലുള്ളത്. ഗുജറാത്ത്, ബംഗാൾ, ഡൽഹി എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നിൽ.
144 പുതിയ കേസുകൾകൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ ആക്ടീവ് കേസുകൾ 1950 ആയി. രാജ്യത്തെ ആകെ കേസുകളുടെ 31 ശതമാനമാണ് കേരളത്തിലുള്ളത്. 5 സംസ്ഥാനങ്ങളിൽ അഞ്ഞൂറിലധികം കേസുകളുണ്ട്.രോഗവ്യാപനം തുടരുന്ന സാഹചര്യത്തിൽ മുന്നൊരുക്കങ്ങൾ ഊർജിതമാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്. ഓക്സിജൻ, ഐസലേഷൻ കിടക്കകൾ, വെന്റിലേറ്ററുകൾ, അവശ്യ മരുന്നുകൾ എന്നിവയുടെ ലഭ്യത ഉറപ്പാക്കാൻ എല്ലാ സംസ്ഥാനങ്ങൾക്കും നിർദേശം നൽകിയിരിക്കുന്നത്.

