ഇത്തവണത്തെ ബുക്കർ ഇൻ്റർനാഷണൽ പ്രൈസിൻ്റെ മുഖ്യ സവിശേഷത പരിഭാഷകയാണ്. കന്നഡ കഥകൾക്ക് കന്നഡക്കാരി തയ്യാറാക്കിയ ഇംഗ്ലീഷ് പരിഭാഷയിലൂടെ ലോകത്തിൻ്റെ അംഗീകാരം നേടാൻ കഴിഞ്ഞു എന്നത് തീർച്ചയായും അപൂർവ്വതയാണ്. ഇന്ത്യൻ രചനയ്ക്ക് ഇന്ത്യൻ വിവർത്തകയിലൂടെ ഇൻ്റർനാഷണൽ ബുക്കർ പ്രൈസ് !
2022-ൽ ഗീതാഞ്ജലി ശ്രീക്ക് ഇതേ പുരസ്കാരം നേടാൻ കഴിഞ്ഞത് ഡെയ്സി റോക്ക് വെൽ എന്ന അമേരിക്കൻ പരിഭാഷകയിലൂടെയാണ്. ഗീതാഞ്ജലിയുടെ ‘റേത് സമാധി ‘ എന്ന ഹിന്ദി നോവലിനെ ‘ടും ഓഫ് സാൻഡ്’ എന്ന പേരിൽ ഡെയ്സി റോക്ക് വെൽ ഇംഗ്ലിഷിലേക്ക് മൊഴിമാറ്റം നടത്തുകയായിരുന്നു.
ബാനു മുഷ്താഖിൻ്റെ കന്നഡ കഥകൾ ‘ഹാർട്ട് ലാംപ് ‘ എന്ന പേരിൽ ഇംഗ്ലിഷിലേക്ക് പരിഭാഷപ്പെടുത്തിയത് ദീപ ഭസ്തിയെന്ന മറ്റൊരു കന്നഡക്കാരിയാണ്. ബാനു മുഷ്താഖിൻ്റെ മനോഹരവും ലളിതവുമായ ഭാഷ ഒട്ടും മാറ്റുകുറയാതെ ആകർഷകമായി ഇംഗ്ലിഷിലേക്ക് ദീപ മൊഴിമാറ്റിയിരിക്കുന്നു. വായനയിൽ പരിഭാഷയാണെന്ന് തോന്നാത്തവിധം സ്വാഭാവികതയാണ് അവർ സൃഷ്ടിച്ചിരിക്കുന്നത്. മികച്ച വിവർത്തനത്തിലൂടെ ആ കഥകൾക്ക് പുതുജീവൻ കിട്ടിയെന്ന് തന്നെ പറയാം.
പുസ്തകത്തിൻ്റെ അവസാന ഭാഗത്ത് കൊടുത്തിട്ടുള്ള 'Against Italics' എന്ന ശീർകത്തിലുള്ള പരിഭാഷകയുടെ കുറിപ്പിൽ തൻ്റെ പരിഭാഷാനുഭവം ദീപ ഭസ്തി ഭംഗിയായും കൃത്യമായും വിശദീകരിക്കുന്നുണ്ട്.
NB : ഗീതാഞ്ജലിയെ അവഗണിച്ചതുപോലെ, ബാനു മുഷ്താഖ് എന്ന ഒരിന്ത്യാക്കാരിക്ക് ഇത്തരമൊരു ലോകാംഗീകാരം നേടിയ വിവരം ഇന്ത്യാ ഗവൺമെൻ്റ് അറിഞ്ഞതായി എവിടെയും വായിച്ചില്ല! ഇപ്പഴത്തെ അവസ്ഥയിൽ അതും ഒരംഗീകാരമാണ്.


