242 യാത്രക്കാരുമായി പുറപ്പെട്ട എയർ ഇന്ത്യ വിമാനം തകർന്നുവെന്ന അതീവ ദുഃഖകരമായ വാർത്തയാണ് വ്യാഴാഴ്ച ഉച്ചയോടെ എത്തിയത്. രാജ്യത്തെയാകെ നടുക്കിയ വൻദുരന്തത്തിൽ 30 പേർ മരിച്ചുവെന്ന ആദ്യ റിപ്പോർട്ടിന് പിന്നാലെ മരണസംഖ്യ ഭയാനകമാംവിധം ഉയർന്നുവന്നു.
ഒടുവിൽ 242 പേരും മരിച്ചുവെന്ന വാർത്തയും സ്ഥിരീകരിച്ചിരുന്നു. അതിന് പിന്നാലെയാണ് ഒരു ജീവൻ തിരിച്ചുകിട്ടി എന്ന സന്തോഷകരമായ വാർത്ത എത്തിയത്. ഗുജറാത്തിലെ അഹമ്മദാബാദിൽ തകർന്നു വീണ എയർ ഇന്ത്യ വിമാനത്തിൽ നിന്നും വിശ്വാസ് കുമാർ രമേശ് എന്ന 38 കാരനാണ് അത്ഭുതകരമായ രക്ഷപ്പെടൽ.വൻ ദുരന്തത്തിൽ നിന്നും തലനാരിഴയാണ് വിശ്വാസ് രക്ഷപ്പെട്ടത്. 11 A സീറ്റിൽ യാത്ര ചെയ്തിരുന്നയാളാണ് രമേശ്. അപകടമുണ്ടായപ്പോൾ എമർജൻസി എക്സിറ്റ് വഴിയാണ് യുവാവ് രക്ഷപ്പെട്ടത്. കയ്യിൽ ഉണ്ടായിരുന്ന ഫോൺ പോലും വിശ്വാസിന് നഷ്ടപ്പെട്ടില്ല.കാര്യമായ പരിക്കുകളൊന്നും ഇല്ലാതെയാണ് യുവാവ് രക്ഷപ്പെട്ടതെന്നതും ശ്രദ്ധേയം. എല്ലാം പെട്ടെന്നായിരുന്നു സംഭവിച്ചതെന്നും എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലായില്ല.
പിന്നീട് നോക്കുമ്പോൾ ചുറ്റിലും മൃതദേഹങ്ങളായിരുന്നുവെന്നുമാണ് ദുരന്തത്തെക്കുറിച്ച് വിശ്വാസ് കുമാറിൻ്റെ പ്രതികരണം. ഇയാൾ ഇപ്പോൾ അഹമ്മദാബാദ് സിവിൽ ആശുപത്രിയിൽ ചികിത്സയിലാണെന്ന് അഹമ്മദാബാദ് സി.പി. ജി.എസ്. മാലിക് പറഞ്ഞു.
ഇതോടെ ദുരന്തത്തിൽ മരിച്ചവർ 241 ആയി. മേഘാനി നഗറിലെ ബിജെ മെഡിക്കൽ കോളേജ് യുജി ഹോസ്റ്റൽ മെസ്സിലാണ് വിമാനം ഇടിച്ചിറങ്ങിയത്. അപകടസമയത്ത് വിദ്യാർത്ഥികൾ ഹോസ്റ്റൽ മെസ്സിൽ ഉണ്ടായിരുന്നുവെന്ന് ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ മെഡിക്കൽ അസോസിയേഷൻസ് സ്ഥിരീകരിച്ചു.



