നടിയെ ക്വട്ടേഷൻ കൊടുത്ത് പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയെന്ന കേസില്‍ ഗൂഢാലോചനയുണ്ടെന്ന് ആദ്യം പറഞ്ഞത് നടി മഞ്ജു വാരിയർ. അതിജീവിതയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ഫെബ്രുവരി 19ന് ചലച്ചിത്രപ്രവർത്തകർ കൊച്ചിയിൽ നടത്തിയ പൊതുയോഗത്തിലായിരുന്നു ഇത്. എന്നാൽ, കേസിലെ മുഖ്യ സാക്ഷികളിൽ ഒരാളായിരുന്ന മഞ്ജു വാരിയർ കോടതിയിൽ നൽകിയ മൊഴികൾ ഇതുവരെ പുറത്തുവന്നിട്ടില്ല. കോടതിവിധിയിലൂടെ മാത്രമേ ഈ മൊഴികൾ പുറത്തുവരൂ.
കേസിന്റെ വിചാരണ നടപടികൾ തുറന്ന കോടതിയിൽ നടക്കാത്തതിനാൽ ഇതുസംബന്ധിച്ച അതിജീവിതയുടെ മൊഴികളും ഇതുവരെ ഔദ്യോഗികമായി പുറത്തുവന്നിട്ടില്ല. എന്നാൽ സംഭവത്തിനുശേഷം അതിജീവിത നൽകിയ അഭിമുഖങ്ങളിൽ പലതിലും ഇതുസംബന്ധിച്ച സൂചനകളുണ്ട്. കേസിലെ പ്രതിയായ ദിലീപിന് മറ്റൊരു പ്രമുഖനടിയുമായുണ്ടായിരുന്ന അടുപ്പത്തെപ്പറ്റി അദ്ദേഹത്തിന്റെ അന്നത്തെ ഭാര്യ ചോദിച്ചപ്പോൾ ഒന്നും ഒളിച്ചുവയ്ക്കാൻ തോന്നിയില്ലെന്നും അറിയാവുന്ന കാര്യങ്ങൾ തുറന്നുപറഞ്ഞെന്നുമാണ് അതിജീവിത വെളിപ്പെടുത്തിയത്.
ഇതുതന്നെയാണ് മഞ്ജു വാരിയര്‍ കോടതിയിൽ സാക്ഷിമൊഴിയായി പറഞ്ഞതെങ്കിൽ ആ മൊഴിയാണ് ഗൂഢാലോചനാവാദത്തിലേക്ക് വിരൽചൂണ്ടുന്ന നിർണായക സൂചന. ഇതിനെ പിന്താങ്ങുന്ന കാര്യങ്ങളാണ് അന്തരിച്ച സംവിധായകൻ ബാലചന്ദ്രകുമാർ മാധ്യമങ്ങൾക്ക് മുൻപാകെ വെളിപ്പെടുത്തിയത്.

