PRAVASI

ആന്റണി രാജു ജയിലിലേക്ക്; ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാം

Blog Image

32 വര്‍ഷം പഴക്കമുള്ള തൊണ്ടി മുതല്‍ തിരിമറിക്കേസില്‍ മുന്‍ മന്ത്രിയും ഇപ്പോള്‍ എംഎല്‍എയുമായ ആന്റണി രാജു ജയിലിലേക്ക്. കേസില്‍ രണ്ടാം പ്രതിയാണ് ആന്റണി രാജു. ഒന്നാം പ്രതി കെ.എസ്.ജോസും കുറ്റക്കാരനാണെന്ന് നെടുമങ്ങാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി(ഒന്ന്) കണ്ടെത്തി. പത്തു വര്‍ഷം മുതല്‍ ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ തെളിഞ്ഞിരിക്കുന്നത്. അതുകൊണ്ട് തന്നെ ശിക്ഷ സിജെഎം കോടതിയില്‍ വേണമെന്ന അപേക്ഷ പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് അംഗീകരിച്ചാല്‍ ആന്റണി രാജുവിനെ ജയിലിലേക്ക് മാറ്റും.

1990 ഏപ്രില്‍ 4ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് 2 പാക്കറ്റ് ലഹരിമരുന്നുമായി എത്തിയ ഓസ്ട്രേലിയന്‍ പൗരന്‍ ആന്‍ഡ്രൂ സാല്‍വദോറിനെ പിടികൂടിയിടത്ത് നിന്നാണ് ഈ കേസ് തുടങ്ങുന്നത്.പ്രതിയായ വിദേശിയെ തിരുവനന്തപുരം സെഷന്‍സ് കോടതി 10 വര്‍ഷത്തേക്ക് ശിക്ഷിച്ചെങ്കിലും പിന്നീട് ഹൈക്കോടതി വിട്ടയച്ചിരുന്നു. സാല്‍വദോറിന്റെ അഭിഭാഷകയുടെ ജൂനിയറായിരുന്ന ആന്റണി രാജു കോടതിയിലെ ക്ലാര്‍ക്കിന്റെ സഹായത്തോടെ തൊണ്ടിമുതലായ അടിവസ്ത്രം പുറത്തെത്തിച്ച് വെട്ടിത്തയ്ച്ച് ചെറുതാക്കി തിരികെവച്ചു എന്നാണ് കേസ്. പാകമാകാത്ത അടിവസ്ത്രമാണ് കണ്ടെത്തിയാണ് ഹൈക്കോടതി പ്രതിയെ വെറുതേ വിട്ടത്.

മറ്റൊരു കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലായ പ്രതി സഹതടവുകാരനോട് തൊണ്ടിമുതല്‍ തിരിമറി വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്ന് 1994ല്‍ കേസെടുത്തു. അന്ന് മുതല്‍ ഈ കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങളും ആന്റണി രാജു തുടങ്ങിയിരുന്നു. . കേസ് റദ്ദാക്കാന്‍ സുപ്രീം കോടതിവരെ പോയി. ഇതോടെ 2006ല്‍ പോലീസ് കുറ്റപത്രം കൊടുത്ത കേസ് രണ്ടു കോടതികളിലായി 16 വര്‍ഷം വിചാരണയില്ലാതെ കെട്ടിക്കിടന്നു. പ്രതികള്‍ ഹാജരാകാതെ ഒളിച്ചുകളിച്ചതാണ് കാരണമെന്ന് 2022ല്‍ പുറത്ത് വന്നതോടെ ആണ് കേസിന് വീണ്ടും ജീവന്‍ വച്ചത്.

നെടുമങ്ങാട് കോടതിയില്‍ വിചാരണ അന്തിമ ഘട്ടത്തിലെത്തുമ്പോള്‍ വഞ്ചനാക്കുറ്റം കൂടി പ്രതികള്‍ക്കെതിരെ ചുമത്തണമെന്ന് ആവശ്യപ്പെട്ട് മാധ്യമ സിന്‍ഡിക്കേറ്റ് എഡിറ്ററായ അനില്‍ ഇമ്മാനുവല്‍ ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്ന്, ഈ വകുപ്പു കൂടി ഉള്‍പ്പെടുത്തിയാണ് വിചാരണ പൂര്‍ത്തിയാക്കിയത്. ഈ കേസിലെ നിര്‍ണായക വിവരങ്ങളെല്ലാം പുറത്തു കൊണ്ടുവന്നത് അനില്‍ നടത്തിയ അന്വേഷണാത്മക പത്രപ്രവര്‍ത്തനമാണ്.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.