പ്രസിഡന്റായി ഡൊണൾഡ് ട്രംപ് അധികാരമേറ്റെടുത്ത ശേഷമുള്ള നിര്‍ണായക ചര്‍ച്ചകള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിലെത്തി. ഫ്രാന്‍സിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷമാണ് മോദി എത്തിയത്. ഇനി രണ്ടു ദിവസം തന്ത്രപരമായ ചര്‍ച്ചകളിലാകും മോദി. ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ അഞ്ചിനാണ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി മോദി കൂടിക്കാഴ്ച നടത്തുക.
അമേരിക്കയില്‍ നിന്ന് സൈനിക വിമാനങ്ങള്‍ വാങ്ങുന്നതുള്‍പ്പടെയുള്ള വിഷയങ്ങള്‍ ചര്‍ച്ചയാകും. ഈ ചര്‍ച്ചയില്‍ അനധികൃത കുടിയേറ്റക്കാരെ തിരിച്ചയയ്ക്കുന്നതിലെ മനുഷ്യത്വരഹിതമായ നടപടി മോദി ഉന്നയിക്കുമോ എന്നാണ് ഇനി അറിയേണ്ടത്. വിലങ്ങ് വച്ച് സൈനിക വിമാനത്തില്‍ ഇന്ത്യാക്കാരെ തിരിച്ചയച്ചതില്‍ ഇന്ത്യ പ്രതിഷേധം അറിയിച്ചിരുന്നു.
ആന്‍ഡ്രൂസ് എയര്‍ ഫോഴ്സ് വിമാനത്താവളത്തിലാണ് പ്രധാനമന്ത്രിയുടെ വിമാനം ഇറങ്ങിയത്. അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക അതിഥി മന്ദിരമായ ബ്ലെയര്‍ ഹൗസിലാണ് മോദിയുടെ താമസം. വൈറ്റ് ഹൗസിന് നേരെ എതിര്‍ വശത്താണ് ബ്ലെയര്‍ ഹൗസ് സ്ഥിതി ചെയ്യുന്നത്. ഹൃദ്യമായ വരവേല്‍പ്പാണ് മോദിക്കായി അമേരിക്ക ഒരുക്കിയത്.