പഹൽഗാം ഭീകരാക്രമണത്തിനു മറുപടിയായി പാക്കിസ്ഥാനിലും പാക്ക് അധിനിവേശ കശ്മീരിലുമായി ഒൻപതിടങ്ങളിലെ ഭീകരകർക്കെതിരെ ഇന്ത്യ നടത്തിയ തിരിച്ചടിക്ക് നല്കിയ പേരാണ് ‘ഓപ്പറേഷൻ സിന്ദൂർ’ ഈ മാസം ഏഴിന് പുലർച്ചെ പാകിസ്ഥാനിലെ ഒമ്പത് തീവ്രവാദ കേന്ദ്രങ്ങളിൽ സൈനിക നീക്കമായിരുന്നു ഓപ്പറേഷൻ സിന്ദൂർ. ഈ പേരിന് ലോക വ്യാപകമായ സ്വീകാര്യതയാണ് ലഭിച്ചത്. അതുകൊണ്ട് തന്നെ ഇതിൻ്റെ ട്രേഡ്മാർക്കിനായി 20ലധികം അപേക്ഷകൾ ട്രേഡ് മാർക്ക് റജിസ്ട്രിയിൽ ലഭിച്ചതായാണ് വിവരം.
അമേരിക്കയിലും ബ്രിട്ടനിലും പോലും ഓപ്പറേഷൻ സിന്ദൂർ പേര് ഉപയോഗിച്ചുള്ള ട്രേഡ്മാർക്കിനായി അപേക്ഷകൾ സമർപ്പിക്കപ്പെട്ടിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ. മെയ് ഏഴിന് ഇന്ത്യ നടത്തിയ ആക്രമണത്തിന് പിന്നാലെ 8ന് തന്നെ ബ്രിട്ടനിൽ വികാസ് മഹാജൻ എന്നയാൾ യുകെയിലെ ബൗദ്ധികസ്വത്തവകാശ റജിസ്ട്രേഷനുള്ള ഓഫീസിൽ അപേക്ഷ നൽകി. മെയ് 9നാണ് അമേരിക്കയിൽ രോഹിത് ബഹറാനി എന്നയാളുടെ പേരിൽ അപേക്ഷ സമർപ്പിക്കപ്പെട്ടിട്ടുള്ളത്.
ഒരേ പേരിന് വിവിധ വിഭാഗങ്ങളിൽ ട്രേഡ്മാർക്ക് ലഭിക്കാം. ഉദാഹരണത്തിന്, ഓപ്പറേഷൻ സിന്ദൂർ എന്ന പേര് സിനിമാ മേഖലയിലെ ഒരു സംരംഭത്തിനായി അനുവദിക്കപ്പെട്ടാലും, പിന്നീട് വിദ്യാഭ്യാസ – ആശുപത്രി വിഭാഗങ്ങളിലേക്ക് അപേക്ഷിച്ചാൽ അനുവദിക്കപ്പെട്ടേക്കാം. ഒരേ മേഖലയിൽ ഒന്നിലേറെ അപേക്ഷകൾ അനുവദിക്കില്ല. വിദേശത്ത് അപേക്ഷിച്ചവർ എന്തെല്ലാം കാര്യങ്ങൾക്കാണ് ഈ പേര് ഉപയോഗിക്കുക എന്ന് വ്യക്തമല്ല. ഇന്ത്യയെ അപമാനിക്കാൻ ഉദ്ദേശ്യമുള്ളവർ പൊതുവെ മോശപ്പെട്ടതെന്ന് കരുതുന്ന എന്തിനെങ്കിലും ട്രേഡ്മാർക്ക് എടുത്താലും ഒന്നും ചെയ്യാനാകില്ല. അതേസമയം അതാത് രാജ്യങ്ങൾ അത് അനുവദിക്കുമോ എന്നതാണ് പ്രശ്നം.
കലാസാംസ്കാരിക, കോസ്മെറ്റിക്, ഭക്ഷ്യസംസ്കരണം, വസ്ത്രവ്യാപാരം, സിനിമ നിർമ്മാണം തുടങ്ങിയ മേഖലയിൽ നിന്നുള്ളവരാണ് ഇന്ത്യയിൽ ട്രേഡ്മാർക്കിനായി അപേക്ഷിച്ചിട്ടുള്ളത്. ഈ മാസം 19 വരെ 23 അപേക്ഷകൾ ലഭിച്ചിട്ടുണ്ട്. രാജ്യത്തെ വ്യവസായ ഭീമനായ റിലയൻസ് ഇൻഡ്സ്ട്രീസ് ജിയോ സ്റ്റുഡിയോസ്എന്ന കമ്പനിയുടെ പേരിൽ ട്രേഡ്മാർക്കിനായി അപേക്ഷ നൽകിയെങ്കിലും പ്രതിഷേധം ഉയർന്നതോടെ പിൻവലിച്ചു. കമ്പനിയുമായി ബന്ധപ്പെട്ട ജൂനിയർ അംഗങ്ങളാരോ കാണിച്ച ബുദ്ധിമോശം എന്നാണ് റിലയൻസ് ഔദ്യോഗികമായി വിശദീകരിച്ചത്.
ഏപ്രിൽ 22ന് പഹൽഗാമിലെ ബൈസരൺ താഴ്വരയിൽ കൺമുന്നിൽ രക്തം പൊടിഞ്ഞ് ജീവൻവെടിയേണ്ടി വന്നവരുടെ ഭാര്യമാരുടെ കണ്ണീർ തോർന്നിട്ടില്ല. ഭർത്താക്കന്മാരെ നഷ്ടപ്പെട്ട അവർക്കുള്ള ആദരം കൂടിയാണ് ഓപ്പറേഷൻ സിന്ദൂർ എന്ന പേര് എന്നാണ് ഇന്ത്യ നിലപാടെടുത്തത്. ഭർത്താവിന്റെ ആയുരാരോഗ്യത്തിന്റേയും വിവാഹജീവിതത്തിന്റെ ഐശ്വര്യത്തിന്റേയും പ്രതീകമായാണ് സിന്ദൂരരേഖയിൽ ചാർത്തുന്ന ആ ചുവന്നപൊട്ടിനെ ഇന്ത്യൻ സ്ത്രീകൾ കണക്കാക്കുന്നത്. പരമ്പരാഗതമായും സാംസ്കാരികമായും ഈ ചുവന്ന തിലകത്തിന് പ്രാധാന്യമുണ്ട്.

