വാഷിംഗ്ടണിലെ ഫോർ സീസൺസ് ഹോട്ടലിൽ ഇന്ത്യയെ വെല്ലുവിളിച്ച് പാകിസ്ഥാൻ സൈനിക മേധാവി സയ്യിദ് അസിം മുനീർ അഹമ്മദ് ഷായുടെ പ്രസംഗം. ഇന്ത്യക്കെതിരായ 'വിജയാഘോഷ'മായി സംഘടിപ്പിച്ച പരിപാടിയിൽ സൈനിക മേധാവി നടത്തിയ പ്രസംഗം സിഎൻഎൻ-ന്യൂസ് 18ന് ലഭിച്ചു. പ്രസംഗത്തിനിടെ അസിം മുനീർ പലതവണ ഇന്ത്യയെ വെല്ലുവിളിക്കുകയും ചെയ്തു.
ഇറാനോടൊപ്പമാണ് തന്റെ രാജ്യം നിലകൊള്ളുന്നതെന്നും ഇസ്രായേലുമായുള്ള സംഘർഷം ദിവസങ്ങൾക്കുള്ളിൽ പരിഹരിക്കപ്പെടുമെന്നും മുനീർ പറഞ്ഞു. പാകിസ്ഥാനിലെ രാഷ്ട്രീയ നേതാവ് അബ്ദുൾ റസാക്ക് രാജയുടെ മുദ്രാവാക്യം വിളിയുടെ അകമ്പടിയോടെയായിരുന്നു സൈനിക മേധാവിയുടെ പ്രസംഗം. അമേരിക്കൻ പാകിസ്ഥാനികളെ ആവേശഭരിതമാക്കാൻ ലക്ഷ്യമിട്ടായിരുന്നു ദീർഘമായ പ്രസംഗം.മുനീർ ഇന്ത്യയെ ആവർത്തിച്ച് വെല്ലുവിളിച്ചപ്പോൾ അദ്ദേഹത്തിന്റെ ബന്ധുവും പ്രതിരോധ മന്ത്രിയുമായ മൊഹ്‌സിൻ നഖ്‌വി അദ്ദേഹത്തോടൊപ്പം നിന്നു. 1979-ലെ പാകിസ്ഥാനിലേക്ക് മടങ്ങാൻ ഫീൽഡ് മാർഷൽ ആഹ്വാനം ചെയ്തു. അന്ന് പള്ളികളും സിനിമാശാലകളും ഒരുമിച്ച് നിലനിന്നിരുന്നുവെന്നും ഇന്ത്യയുടെ മുഴുവൻ ജീവിത വ്യവസ്ഥയും പാകിസ്ഥാന്റെ നിയന്ത്രണത്തിലായിരുന്നുവെന്നും സൈനിക മേധാവി അവകാശപ്പെട്ടു
ദുർബലമായ നയതന്ത്രത്തെയും അദ്ദേഹം വിമർശിച്ചു. ഇന്ത്യ "വഞ്ചനയിൽ നിന്ന് പ്രയോജനം നേടി" എന്നും പാകിസ്ഥാന് ലോകരാജ്യങ്ങളുമായി ഇടപഴകാനുള്ള അവസരങ്ങൾ നഷ്ടപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. പാകിസ്ഥാനിലെ 'രാഷ്ട്രീയ, സൈനിക നേതൃത്വത്തിന്റെ ഐക്യത്തെ' എടുത്ത് പറഞ്ഞ അദ്ദേഹം അവയെ ഒരു ശരീരവും ആത്മാവുമെന്നാണ് വിശേഷിപ്പിച്ചത്.ഇന്ത്യയെ നേരിടാൻ പാകിസ്ഥാൻ സൈനികർക്കിടയിൽ അക്ഷമ വർധിക്കുകയാണെന്നും സൈനിക മേധാവി പറഞ്ഞു. ചൈനയിൽ നിന്നുള്ള ഗണ്യമായ പിന്തുണ അംഗീകരിക്കുന്നതിനൊപ്പം പാകിസ്ഥാന് സ്വന്തം വിഭവങ്ങളുണ്ടെന്നും അസിം മുനീർ പറഞ്ഞു.

