സംസ്ഥാനത്ത് സ്വകാര്യ സര്‍വകലാശാലകള്‍ക്ക് അനുമതി. കരട് ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കി. നിയമസഭയുടെ നടപ്പ് സമ്മേളനത്തില്‍ തന്നെ ബില്‍ പാസാക്കും. ഈ മാസം 13ന് ബില്‍ സഭയില്‍ കൊണ്ടുവരാനാണ് ധാരണ. ഇന്നത്തെ മന്ത്രിസഭാ യോഗത്തിലും സി.പി.ഐ മന്ത്രിമാര്‍ എതിര്‍പ്പ് ഉന്നയിച്ചു. എതിര്‍പ്പിനെ തുടര്‍ന്ന് കരട് ബില്ലില്‍ ചില മാറ്റങ്ങള്‍ വരുത്താന്‍ ധാരണ.
സ്വകാര്യ സര്‍വകലാശാലകള്‍ക്ക് അനുമതി നല്‍കുമ്പോള്‍ നിലവിലുള്ള സര്‍വകലാശാലകളുടെ അവസ്ഥ എന്താകുമെന്നും ഇതിനെപ്പറ്റി പഠനങ്ങള്‍ നടത്തിയിട്ടുണ്ടോയെന്ന് സിപിഐ മന്ത്രിമാര്‍ യോഗത്തില്‍ ഉന്നയിച്ചു. സംവരണവുമായി ബന്ധപ്പെട്ട ആശങ്കകളും സിപിഐ ഉയര്‍ത്തി. കേരളത്തിലെ വിദ്യാര്‍ഥികള്‍ക്ക് 35 ശതമാനം സംവരണം എന്ന വ്യവസ്ഥ കരട് ബില്ലില്‍ ഉള്‍പ്പെടുത്താമെന്ന ധാരണയുണ്ട്. കെ രാജന്‍, പി പ്രസാദ് എന്നീ മന്ത്രിമാരാണ് സിപിഐ പ്രതിനിധികള്‍.
സംവരണ മാനദണ്ഡങ്ങള്‍ പാലിച്ച് മെഡിക്കല്‍- എഞ്ചിനീയറിങ്ങ് കോഴ്സുകളടക്കം നടത്താന്‍ അനുമതി നല്‍കുന്ന കരട് ബില്ലാണ് തയ്യാറാക്കിയിരിക്കുന്നത്. സ്വകാര്യ സര്‍വകലാശാലകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ കഴിഞ്ഞ ക്യാബിനറ്റില്‍ തന്നെ ചര്‍ച്ചയ്ക്ക് വന്നിരുന്നെങ്കിലും പി പ്രസാദ് ഉള്‍പ്പെടെയുള്ള സിപിഐ മന്ത്രിമാര്‍ എതിര്‍പ്പറിയിരിച്ചിരുന്നു. പിന്നീട് ബില്‍ എടുക്കാതെ മാറ്റി വയ്ക്കുകയായിരുന്നു.