ശരത്ക്കാലപുലരിയിൽ രാത്രികൾ കൊഴിച്ചിട്ട
പുലർമഞ്ഞുപെയ്യുന്നു നിന്നോർമ്മകൾ
ഒരുചുടുനിശ്വാസം കാതിൽ പതിയ്ക്കുമ്പോൾ
അറിയാതെ പുണരുന്നിരുകരങ്ങൾ
രാവിൻ മണിയറ പൂകാതെ സ്വപ്നങ്ങൾ
പകലിൻ മണിവാതിൽ തുറന്നിറങ്ങുമ്പോഴും
പറന്നകലാതെന്റെ ചിറകിൻ തന്തുക്കൾ
അരികിലേക്കെപ്പോഴും ചേർത്തുവയ്ക്കും
നീലാംബരത്തിൽ ചെഞ്ചായം പൂശുമ്പോൾ
നിൻമഞ്ഞുകരങ്ങളെൻ കവിളിൽ തലോടുന്നു
പിരിയുവാനാവാത്ത പ്രണയോപഹാരമായി
ഹൃദയത്തിൽ നീയൊരു തീർത്ഥമായി
പകുതിയിൽ നിർത്തിയ നീലാംബരിയുടെ
അലകൾ കുളിർകാറ്റിലൊഴുകി വരും
പലവുരു പാടീട്ടും പൂർണ്ണമാകാത്തൊരാ
പ്രണയരാഗം വീണ്ടും കേൾക്കുന്നു ഞാൻ
ഹൃദയംപകുത്തതിൽ പൂക്കാലം വിരിയിച്ച്
ശലഭമായ് വർണ്ണരേണുക്കളിൽ പാറിപ്പറന്ന്
അറിയാത്ത തീരത്തിലെവിടയോ പോയി നീ
തിരികെ വരൂ ഞാൻ തീർത്തൊരെൻ വാനിലേക്ക്
പറയാതെ പോയൊരാവാക്കിന്റെ മധുരിമ
ഹൃദയത്തിനുള്ളിൽ ഞാനോമനിയ്ക്കും
തരളമായ് എൻ വിരൽത്തുമ്പുകളെപ്പൊഴും
തൊട്ടുണർത്തും നിന്റെ ഹൃത്തന്ത്രികൾ
മിഴിയടച്ചാൽ കാണാം മുന്നിലെനിക്കു നിൻ
പൂർണ്ണേന്ദു പുഞ്ചിരിയ്ക്കും പൂമുഖം
ഋതുക്കൾ നമുക്കായി തീർക്കും വസന്തത്തിൽ
വള്ളിപ്പടർപ്പിലെ പൂമഞ്ചലാകാം ഞാൻ
ചാരത്തണഞ്ഞു നിൻ ചെഞ്ചൊടികളിൽ
നനവൂള്ള ചുണ്ടിന്റെ ചൂടുപകർന്നു നല്കാം
പ്രണയതല്പത്തിൽ നിന്നെപൊതിയുന്ന
കുളിരുള്ള കമ്പളമാക്കാമെൻ മാറിടം
കവിതയായി നിൻമൊഴികളൊക്കെയും
കനവുപെയ്യുമെൻ കരളിലെഴുതിടും
നീണ്ടമൗനം മുദ്രവച്ചരൊൻ ചുണ്ടുകൾ
വിറയാർന്നിടുന്നൊരു ചുംബനത്തിനായി
പ്രണയമെ നീയില്ലയെങ്കിലീവിധം ഭൂവിലി-
ല്ലൊരു ജന്മസാഫല്യവും, ഋതുക്കളിൽ
പ്രണയം പകർന്നൊരു വസന്തമില്ല
കുളിർമഴയായി പൊഴിയും വർഷവുമില്ല

ഉമ

