ചരിത്രം സൃഷ്ടിക്കപ്പെട്ടിരിക്കുകയാണ്. ഈ ആഹ്ലാദം നമ്മുടേത് മാത്രമല്ല. കൃഷ്ണപിള്ള,എ.കെ.ജി,ഇ.എം.എസ് തുടങ്ങിയ മഹാരഥൻമാർ നമുക്കുമുമ്പേ നടന്നുപോയിട്ടുണ്ട്. ഈ നാടിനുവേണ്ടി സ്വന്തം ജീവൻ സമർപ്പിച്ച നിരവധി രക്തസാക്ഷികളുണ്ട്. ഇങ്ങനെയൊരു ദിവസം യാഥാർത്ഥ്യമാകുന്നത് കാണാൻ കാത്തുനിൽക്കാതെ മൺമറഞ്ഞുപോയ ലക്ഷക്കണക്കിന് സാധാരണക്കാരുണ്ട്. അവർക്കുകൂടി അവകാശപ്പെട്ടതാണ് ഈ മധുരം.
ചരിത്രമെഴുതിയത് ഒരു ചെത്തുകാരൻ്റെ മകനാണ്. മുണ്ടയിൽ കോരൻ്റെയും കല്യാണിയുടെയും സന്താനമായ പിണറായി വിജയൻ!
കുറച്ചുദിവസങ്ങൾക്കുമുമ്പ് പ്രശസ്ത മാദ്ധമപ്രവർത്തകനായ രാജ്ദീപ് സർദേശായി കേരളത്തിൽ വന്നിരുന്നു. ആ സന്ദർശനത്തെക്കുറിച്ച് അദ്ദേഹം അഭിപ്രായപ്പെടുകയുണ്ടായി-
''കേരളത്തിൽ ഞാൻ പിണറായി തരംഗമാണ് കണ്ടത്. ഇടതുസർക്കാർ നൽകിയ ഭക്ഷ്യകിറ്റ് ആണ് ഏറ്റവും നിർണായകമായത്. ഞാൻ കണ്ട എല്ലാവരും കിറ്റിനെക്കുറിച്ച് വാതോരാതെ സംസാരിച്ചിരുന്നു...!''
ഇതുപോലൊരു വീര ഇതിഹാസം രചിക്കാൻ പിണറായിക്ക് എങ്ങനെ കഴിഞ്ഞു? അതിനുള്ള കരുത്ത് അദ്ദേഹം എവിടെനിന്ന് സമ്പാദിച്ചു? ഉത്തരമറിയണമെങ്കിൽ നാം 46 വർഷങ്ങൾ പുറകിലേക്ക് സഞ്ചരിക്കേണ്ടിവരും. അടിയന്തരാവസ്ഥക്കാലത്തെ ആ രാത്രിയിലേക്ക് മടങ്ങിപ്പോകേണ്ടിവരും!
.jpg)
അന്ന് പിണറായി നിയമസഭാംഗമായിരുന്നു. അദ്ദേഹത്തെ പൊലീസുകാർ വീട്ടിൽനിന്ന് വിളിച്ചിറക്കിക്കൊണ്ടുപോയി ലോക്കപ്പിലിട്ട് ക്രൂരമായി തല്ലിച്ചതച്ചു. ഉടുമുണ്ട് പറിച്ചുകളഞ്ഞു. കാലിൻ്റെ വിരലുമുതൽ ശിരസ്സുവരെയുള്ള ഒരു ഭാഗം പോലും ബാക്കിവെച്ചില്ല.
മാസങ്ങളോളം പിണറായിക്ക് കിടക്കയിൽ കഴിച്ചുകൂട്ടേണ്ടിവന്നു. പരസഹായമില്ലാതെ ഒരു ഗ്ലാസ് വെള്ളം മുക്കിക്കുടിക്കാനാവാത്ത അവസ്ഥ! മുൻ എം.എൽ.എ സിറിയക് ജോൺ കൊടുംക്രൂരതയെക്കുറിച്ച് പറഞ്ഞത് ഇങ്ങനെയായിരുന്നു-
''രാഷ്ട്രീയപരമായി പിണറായി എൻ്റെ എതിർചേരിയിലായിരുന്നു. പക്ഷേ അദ്ദേഹത്തിന് മർദ്ദനമേറ്റപ്പോൾ എനിക്ക് അങ്ങേയറ്റം അമർഷം തോന്നി...''
സമാനതകളില്ലാത്ത നീതിനിഷേധമാണ് പിണറായി അന്ന് നേരിട്ടത്. അതുകൊണ്ടാണ് രാഷ്ട്രീയ എതിരാളി പോലും അദ്ദേഹത്തെ പിന്തുണച്ചത്.
ആരോഗ്യം വീണ്ടെടുത്തതിനുശേഷം പിണറായി പോയത് നിയമസഭയിലേക്കാണ്. രക്തക്കറയുള്ള കുപ്പായമണിഞ്ഞ് അദ്ദേഹം ഒരു പ്രസംഗം നടത്തി. അതിൻ്റെ അലയൊലികൾ ഇന്നും അവസാനിച്ചിട്ടില്ല!
അടിയന്തരാവസ്ഥക്കാലത്തെ ആ രാത്രിയാണ് പിണറായി വിജയൻ എന്ന കരുത്തനായ രാഷ്ട്രീയക്കാരനെ വാർത്തെടുത്തത്. അതിനുശേഷം അദ്ദേഹത്തെ ഉപദ്രവിക്കുക എന്ന ദൗത്യം കേരളത്തിലെ മാദ്ധ്യമങ്ങൾ ഏറ്റെടുത്തു. ഒരു കള്ളക്കേസിൻ്റെ പേരിൽ ആ മനുഷ്യനെ പതിറ്റാണ്ടുകളോളം വേട്ടയാടി.
കേരളത്തിൻ്റെ മുഖ്യമന്ത്രിപദത്തിൽ എത്തിയപ്പോഴേക്കും പിണറായി നിരവധി കനൽവഴികൾ താണ്ടിക്കഴിഞ്ഞിരുന്നു. ആ ശരീരവും മനസ്സും കല്ലേറുകൊണ്ട് തഴമ്പിച്ചിരുന്നു. അദ്ദേഹം ഒരു ഉരുക്കുമനുഷ്യനായിത്തീർന്നിരുന്നു. ഒാഖിയും നിപയും പ്രളയവും കോവിഡും വന്നപ്പോഴും ഈ സർക്കാർ നമ്മളെ കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിച്ചുനിർത്തിയത് അതുകൊണ്ടാണ്.
മുഖ്യമന്ത്രിയ്ക്കുനേരെ ചിലർ നടത്തിയ നീചമായ ആക്രമണങ്ങൾ മറക്കാനാവില്ല.
പ്രളയവും മറ്റു ദുരന്തങ്ങളും ഉണ്ടായത് പിണറായി കാരണമാണ് എന്നൊരു മണ്ടൻ സിദ്ധാന്തം അടിച്ചിറക്കി. ആ അന്ധവിശ്വാസത്തിൻ്റെ ഭാഗമായി 'മാൻഡ്രേക്ക് ' എന്ന വിളിയും വന്നു. ആ അശ്ശീലപദം ജനപ്രതിനിധികൾ വരെ ഉപയോഗിച്ചുതുടങ്ങി!
കൊറോണക്കാലത്ത് പട്ടിണിയിലായ സാധുക്കൾക്കുവേണ്ടിയാണ് കിറ്റ് നടപ്പിലാക്കിയത്. അതിനെ പരിഹസിക്കാനും ആളുകളുണ്ടായി. വിലകുറഞ്ഞ കിറ്റ് കൊടുക്കാൻ ആർക്കും സാധിക്കും എന്ന് നിസ്സാരവത്കരിച്ചു.
''കിറ്റ് വാങ്ങി നക്കിയില്ലേ?" എന്ന ചോദ്യം ഒരു ഇടതുപക്ഷക്കാരനും ഉന്നയിച്ചിട്ടില്ല. ആ വാചകം ഇടതുവിരുദ്ധരുടെ സംഭാവനയായിരുന്നു. ഭക്ഷണം ജനങ്ങളുടെ അവകാശമാണെന്നാണ് മുഖ്യമന്ത്രി നിരന്തരം പറഞ്ഞിരുന്നത്.
പിണറായി കോവിഡ് ബാധിതനായപ്പോൾ അദ്ദേഹം മരിച്ചുപോകണം എന്ന് ആഗ്രഹിക്കുന്ന കുറേ ഫെയ്സ്ബുക്ക് പോസ്റ്റുകൾ കണ്ടിരുന്നു.
സത്യത്തിൽ ഈ പക പിണറായി അർഹിച്ചതാണോ? ഒരിക്കലുമല്ല. പിണറായി വിരോധികൾക്കും അതറിയാം. പിന്നെ എന്തിനാണ് അവർ അദ്ദേഹത്തെ അധിക്ഷേപിച്ചത്?
ഉത്തരം ലളിതമാണ്-അധികാരമോഹം. ഏതുവിധേനയും മുഖ്യമന്ത്രിക്കസേരയിൽ നിന്ന് അദ്ദേഹത്തെ ഇറക്കിവിടണമെന്ന് മാത്രമേ പിണറായി വിരോധികൾ ആഗ്രഹിച്ചുള്ളൂ.
എന്നാൽ പിണറായിക്ക് അധികാരമായിരുന്നില്ല പ്രധാനം. അദ്ദേഹത്തെ അലട്ടിയത് മനുഷ്യരുടെ പ്രശ്നങ്ങൾ മാത്രമായിരുന്നു.
''നമ്മളെല്ലാവരും കൂടിയങ്ങ് ഇറങ്ങുവല്ലേ'' എന്നാണ് പ്രളയസമയത്ത് പിണറായി ചോദിച്ചത്. എൻ്റെ പുറകിൽ നിങ്ങൾ നടന്നാൽ മതി എന്നായിരുന്നില്ല നിലപാട്.
ലൈഫ് മിഷൻ പദ്ധതിയുടെ ക്രെഡിറ്റ് മുഖ്യമന്ത്രി അടിച്ചെടുക്കുകയാണ് എന്ന ആരോപണം ശക്തമായപ്പോൾ പിണറായി വിനയപൂർവ്വം അറിയിച്ചു-
''ക്രെഡിറ്റ് നിങ്ങളെടുത്തോളൂ. ഞങ്ങൾക്ക് വീട് കിട്ടിയ പാവങ്ങളുടെ പുഞ്ചിരി മാത്രം മതി...!''
മനുഷ്യരെ മതങ്ങളുടെ പേരിൽ വേർതിരിക്കാനുള്ള ശ്രമം നടന്നപ്പോൾ പിണറായി ശക്തമായി എതിർത്തിരുന്നു. അന്ന് രാഷ്ട്രീയ എതിരാളികളെയും അദ്ദേഹം ഒപ്പം നിർത്തി. വർഗീയതയ്ക്കെതിരെ എല്ലാ മതേതരവാദികളും ഒന്നിക്കണം എന്ന് ആഹ്വാനം ചെയ്തു.
ഒരു കോടി ഡോസ് കോവിഡ് വാക്സിൻ കേരളം വാങ്ങും എന്ന തീരുമാനം വന്നത് തിരഞ്ഞെടുപ്പിനുശേഷമാണ്. അത് സ്വന്തം ജനങ്ങളോടുള്ള കരുതലായിരുന്നു. വോട്ട് അവിടെ ഒരു വിഷയമേ ആയിരുന്നില്ല.
ഇതാണ് പിണറായി വിജയൻ. അദ്ദേഹത്തിൻ്റെ രാഷ്ട്രീയത്തിൻ്റെ അടിസ്ഥാനം മനുഷ്യത്വമായിരുന്നു. അധികാരമോഹവും മനുഷ്യത്വത്തിൻ്റെ രാഷ്ട്രീയവും തമ്മിൽ കൊമ്പുകോർത്താൽ മനുഷ്യത്വം വിജയിക്കും. വിജയിച്ചേ തീരൂ!
അടിയന്തരാവസ്ഥക്കാലത്തെ മർദ്ദനത്തിന് നേതൃത്വം നൽകിയ പൊലീസ് ഉദ്യോഗസ്ഥനെ പിൽക്കാലത്ത് കണ്ടുമുട്ടിയതിനെക്കുറിച്ച് പിണറായി വിവരിച്ചിട്ടുണ്ട്. അദ്ദേഹം ഒരു കാര്യമേ പറഞ്ഞുള്ളൂ-
''മിസ്റ്റർ,നിങ്ങൾ തല്ലിയൊടിച്ച എൻ്റെ കാൽ ശരിയായിട്ടുണ്ട്...!''
പിണറായി വിരോധികളോടും അതേ പറയാനുള്ളൂ. നിങ്ങൾ വികൃതമാക്കാൻ ശ്രമിച്ച പിണറായിയുടെ പ്രതിച്ഛായക്ക് ഒരു പോറൽ പോലും ഏറ്റിട്ടില്ല. അത് സ്ഫടികംപോലെ തിളങ്ങുന്നുണ്ട്!
പിണറായി വിജയൻ തല ഉയർത്തിനിൽക്കുകയാണ്...
രക്തം കുടിക്കാൻ ചുറ്റും കൂടിയവർക്ക് സ്വപ്നം കാണാൻ പോലും പറ്റാത്ത ഔന്നത്യത്തിൽ...
ആ മനുഷ്യനുനേരെ എറിഞ്ഞ കല്ലുകളെല്ലാം നാഴികക്കല്ലുകളായി പരിണമിച്ചിട്ടുണ്ട്...
വിരോധികളുടെ ആയുധങ്ങൾ തുരുമ്പെടുത്തിരിക്കുന്നു ; യുദ്ധമുറകൾ കാലാഹരണപ്പെട്ടിരിക്കുന്നു...
പിണറായി വിജയനെ എതിരിടാൻ അതൊന്നും മതിയാവില്ല...
ഇനിയും അദ്ദേഹത്തെ തൊട്ടുകളിക്കരുത്... കളിച്ചാൽ തീപ്പൊരി ചിതറും...!
Written by-Sandeep Das


