പദ്മഭൂഷൺ ബഹുമതി ഏറ്റുവാങ്ങിയതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ച് മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി. മമ്മൂട്ടിക്കൊപ്പം ഭാര്യ സുൽഫത്ത്, മകൾ സുറുമി, ദുൽഖർ സൽമാന്റെ ഭാര്യ അമാൽ എന്നിവരും സന്ദർശനത്തിൽ പങ്കുചേർന്നു. പ്രധാനമന്ത്രി ദുൽഖറിന്റെ കൈപിടിച്ച് സംസാരിക്കുന്നതും മമ്മൂട്ടി പുഞ്ചിരിയോടെ നിൽക്കുന്നതുമായ ദൃശ്യങ്ങൾ ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.
രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിലാണ് മമ്മൂട്ടി പദ്മഭൂഷൺ പുരസ്‌കാരം ഏറ്റുവാങ്ങിയത്. ഈ അഭിമാന നിമിഷത്തിൽ മകൻ ദുൽഖർ സൽമാൻ സദസ്സിലിരുന്ന് പിതാവിനായി കൈയടിക്കുന്നത് ദൃശ്യങ്ങളിൽ കാണാമായിരുന്നു. പുരസ്‌കാരം ഏറ്റുവാങ്ങാൻ പോകുന്നതിന് മുൻപ് ലോക്സഭ സ്പീക്കർ ഓം ബിർളയെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും മമ്മൂട്ടി കൈകൂപ്പി അഭിവാദ്യം ചെയ്തിരുന്നു. ഈ ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിക്കാൻ നിർമാതാക്കളായ എസ്. ജോർജും ആന്റോ ജോസഫും ചടങ്ങിൽ സന്നിഹിതരായിരുന്നു.
ബഹുമതിയിൽ താൻ വിനയാന്വിതനാണെന്ന് മമ്മൂട്ടി സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചു. “അഭിമാനകരമായ അംഗീകാരത്തിന് ഇന്ത്യൻ സർക്കാരിനോട് ഹൃദയംഗമമായ നന്ദി അറിയിക്കുന്നു. അഞ്ച് പതിറ്റാണ്ടത്തെ എന്റെ യാത്രയുടെ പ്രതിഫലനമാണ് ഈ ബഹുമതി. ഈ പുരസ്‌കാരം സിനിമയുടെ മനോഹരമായ ലോകത്തിനും നിങ്ങൾക്കേവർക്കും ഞാൻ സമർപ്പിക്കുന്നു” എന്ന് അദ്ദേഹം വ്യക്തമാക്കി.
1998-ൽ പദ്മശ്രീ നൽകി ആദരിച്ച രാജ്യത്തിന്റെ പരമോന്നത ബഹുമതികളിൽ ഒന്നായ പദ്മഭൂഷൺ, 28 വർഷങ്ങൾക്ക് ശേഷമാണ് അദ്ദേഹത്തെ തേടിയെത്തുന്നത്. മികച്ച നടനുള്ള മൂന്ന് ദേശീയ പുരസ്‌കാരങ്ങളും ഏഴ് സംസ്ഥാന പുരസ്‌കാരങ്ങളും ഉൾപ്പെടെ 10 സംസ്ഥാന അവാർഡുകൾ നേടിയ മമ്മൂട്ടി, ഇന്ത്യൻ സിനിമയുടെ തന്നെ അഭിമാനമാണ്. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലെല്ലാം തന്റെ സാന്നിധ്യമറിയിച്ച മമ്മൂട്ടി, ഇന്നും പുതുതലമുറ പരീക്ഷണ ചിത്രങ്ങളിലൂടെ സിനിമാലോകത്തെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുകയാണ്.





