1987ൽ 26കാരിയായ ഒരു മലയാളി യുവതിയുടെ പേര് വാർത്തകളിൽ നിറഞ്ഞു; ആർ. ശ്രീലേഖ. ഐ.പി.എസ്. എന്ന സ്വപ്നത്തിൽ ആദ്യമായി എത്തിച്ചേർന്ന മലയാളി വനിത. രണ്ടാം ലോകമഹായുദ്ധ മുഖത്തു പടപൊരുതിയ വേലായുധൻ നായർ എന്ന അച്ഛന്റെ മകൾ കഠിനാധ്വാനം കൊണ്ട് കയ്യെത്തിപ്പിടിച്ച അഭിമാനനേട്ടം. തിരുവനന്തപുരം നഗരത്തിലെ സർക്കാർ സ്‌കൂളിലും കോളേജിലും പഠിച്ച പെൺകുട്ടി. കോളേജ് അധ്യാപികയും, റിസർവ് ബാങ്ക് ഉദ്യോഗസ്ഥയും, എഴുത്തുകാരിയും, ഐ.പി.എസ്. ഓഫീസറുമായി ചുമതലകൾ പലതു വഹിച്ച ശ്രീലേഖ ഇനി ജനങ്ങളുടെ നേതാവായി തിരുവനന്തപുരത്തെ ശാസ്തമംഗലം വാർഡിനെ നയിക്കും. സംസ്ഥാനത്തു തന്നെ ഏറെ ശ്രദ്ധനേടിയ മത്സരാർഥികളിൽ ഒരാളാണ് ശ്രീലേഖ.
നടനും എം.പിയുമായ സുരേഷ് ഗോപിയുടെ തലസ്ഥാനത്തെ വീട് ഉൾക്കൊള്ളുന്ന വാർഡ് കൂടിയാണ് ശാസ്തമംഗലം. ബി.ജെ.പി. വൻ കുതിപ്പ് നടത്തുന്ന നഗരസഭയിൽ പാർട്ടിയുടെ മേയർ സ്ഥാനാർഥിയായ ആർ. ശ്രീലേഖ വാർഡിന്റെ മാത്രമല്ല, ഒരുപക്ഷെ നഗരത്തിന്റെയാകെ സാരഥിയാകാനും സാധ്യതയില്ലാതെയില്ല.
പോസ്റ്ററിൽ ഐ.പി.എസ്. എന്ന സ്ഥാനപദവി ഉപയോഗിക്കാൻ വിലക്കുനേരിട്ട ശ്രീലേഖ, സർവീസിൽ ഇരുന്ന കാലത്തെ ഒരു പ്രവർത്തിയുടെ പേരിലെ വിവാദവും പോരാട്ടമുഖത്ത് ഉണ്ടായി. നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന സമയം ജയിൽ ഡി.ജി.പിയായിരുന്നു ശ്രീലേഖ. ജയിലിൽ തളർന്നവശനായ ദിലീപിനെ കൊണ്ടുപോയി ഭക്ഷണവും വെള്ളവും നൽകിയ ശ്രീലേഖ 'പ്രതിക്ക് വഴിവിട്ട സഹായം' ചെയ്തു എന്ന് പോലും വ്യാഖ്യാനമുണ്ടായി. താൻ മാനുഷിക പരിഗണ മാത്രമേ നൽകിയുള്ളൂ എന്നും, അതേതു പ്രതിക്കും അങ്ങനെയാണ് എന്നും പറയാൻ അവർ മടി കാണിച്ചില്ല. ഏറെ വിമർശനങ്ങൾ ഉണ്ടായിട്ടും തന്റെ നിലപാടിൽ ഉറച്ചു നിന്ന ശ്രീലേഖയുടെ വിജയവും കേസിൽ നിന്നും ദിലീപ് കുറ്റവിമുക്തനായതും, അടുത്തടുത്ത് എന്നത് യാദൃശ്ചികം.

