കൊച്ചി: ബലാത്സംഗ കേസിൽ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎൽഎയുടെ അറസ്റ്റ് വിലക്ക് നീട്ടി ഹൈക്കോടതി. ജനുവരി 21 വരെയാണ് അറസ്റ്റിന് വിലക്കേർപ്പെടുത്തിയത് നീട്ടിയത്. മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപരും സെഷൻസ് കോടതി തള്ളിയതിനെ തുടർന്ന് നൽകിയ ഹർജിയിലാണ് ജസ്റ്റിസ് എ ബദറുദീന്റെ ഉത്തരവ്. ഹർജിയിൽ കക്ഷി ചേരാനുള്ള പരാതിക്കാരിയുടെ അപേക്ഷയും കോടതി അംഗീകരിച്ചു. രണ്ടാഴ്ചയ്ക്കുള്ളിൽ മറുപടി സത്യവാങ്മൂലം നൽകാനും കോടതി പരാതിക്കാരിയോട് നിർദേശിച്ചു.
രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതുവരെ അറസ്റ്റ് പാടില്ലെന്ന് ക്രിസ്മസ് അവധിക്ക് പിരിയുന്നതിന് മുൻപുതന്നെ കോടതി നിർദേശിച്ചിരുന്നു. ഈ വിലക്ക് നീട്ടുകയാണ് ഇന്നു ചെയ്തിരിക്കുന്നത്. പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം മാത്രമാണ് നടന്നിരിക്കുന്നത് എന്നും ഗർഭഛിദ്രത്തിൽ തനിക്ക് പങ്കില്ല എന്നുമാണ് മാങ്കൂട്ടത്തിലിന്റെ വാദം. എന്നാൽ തന്നെ ബലാത്സംഗം ചെയ്യുകയും ഗർഭഛിദ്രം നടത്താൻ നിര്‍ബന്ധിക്കുകയും ചെയ്തു എന്നാണ് യുവതിയുടെ പരാതി.
തുടർന്നാണ് രാഹുലിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ തീരുമാനമെടുക്കുന്നതിന് മുൻപു തന്നെ കേൾക്കണമെന്ന് ആവശ്യപ്പെട്ട് യുവതി ഹൈക്കോടതിയെ സമീപിച്ചത്. ഈ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനെ അനുകൂലിച്ചുകൊണ്ട് രംഗത്തു വരികയും അതിജീവിതയെ അപമാനിച്ചെന്ന പേരിൽ ജയിലിലാവുകയും ചെയ്ത രാഹുൽ ഈശ്വറിനെതിരെയും യുവതി പരാതി നൽകിയിട്ടുണ്ട്. ജാമ്യത്തിലിറങ്ങിയ രാഹുൽ ഈശ്വർ വീണ്ടും സൈബർ ആക്രമണത്തിന് സാഹചര്യമൊരുക്കുന്നുവെന്നും ഇതുവഴി ജാമ്യവ്യവസ്ഥകൾ ലംഘിച്ചെന്നുമാണ് പരാതി. ഈ കേസിൽ രാഹുൽ ഈശ്വറും മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

