PRAVASI

ആൺസുഹൃത്തിനോട് സംസാരിച്ചതിന് ആൾക്കൂട്ട വിചാരണയിൽ മനംനൊന്ത് യുവതി ജീവനൊടുക്കി

Blog Image

കണ്ണൂർ: പിണറായി കായലോട് പറമ്പായിയിൽ ആൾക്കൂട്ട വിചാരണയിൽ മനംനൊന്ത് യുവതി ജീവനൊടുക്കി. റസീന മൻസിലിൽ റസീനയെ (40) ആണ് ചൊവ്വാഴ്ച വീടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് എസ്ഡിപിഐ പ്രവർത്തകരെ പിണറായി പൊലീസ് അറസ്റ്റ്‌ചെയ്തു. റസീന എഴുതിയ കുറിപ്പിൽനിന്ന് കിട്ടിയ സൂചനയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
പറമ്പായി സ്വദേശികളായ എം സി മൻസിലിൽ വി സി മുബഷീർ (28), കണിയാന്റെ വളപ്പിൽ കെ‌ എ ഫൈസൽ (34), കൂടത്താൻകണ്ടി ഹൗസിൽ വി കെ റഫ്നാസ് (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇവരെ തലശ്ശേരി സബ് ജയിലിലേക്ക്‌ റിമാൻഡ് ചെയ്തു.
കായലോട് അച്ചങ്കര പള്ളിക്കു സമീപം ഞായറാഴ്ച വൈകിട്ട് മൂന്നോടെ കാറിനരികിൽ റസീന സുഹൃത്തിനോട് സംസാരിച്ചുനിൽക്കുന്നത് ഒരു സംഘം ചോദ്യം ചെയ്തു. യുവതിയെ വീട്ടിലേക്ക് തിരിച്ചയച്ചശേഷം മയ്യിൽ സ്വദേശിയായ സുഹൃത്തിനെ കൈയേറ്റം ചെയ്ത് സമീപത്തുള്ള മൈതാനത്തെത്തിച്ചു. അഞ്ച് മണിക്കൂറോളം യുവാവിനെ കൂട്ടവിചാരണ നടത്തിയ സംഘം മൊബൈൽഫോണും ടാബും പിടിച്ചെടുത്ത് 8.30ഓടെ പറമ്പായിയിലെ എസ്ഡിപിഐ ഓഫീസിലെത്തിച്ചു. ഇരുവരുടെയും ബന്ധുക്കളെ ഓഫീസിലേക്ക് വിളിച്ചുവരുത്തി. രാത്രി വൈകിയാണ് യുവാവിനെ ബന്ധുക്കൾക്കൊപ്പം വിട്ടയച്ചത്.യുവാവിന്റെ കൈയിൽനിന്ന് പിടിച്ചെടുത്ത ടാബും മൊബൈൽഫോണും വിട്ടുനൽകാൻ സംഘം തയാറായില്ല. അറസ്റ്റിലായ പ്രതികളിൽനിന്ന് പിന്നീട് ഇവ രണ്ടും പൊലീസ് കണ്ടെത്തി.സംഭവത്തിൽ കൂടുതൽ പ്രതികളുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ഇൻസ്‌പെക്ടർ എൻ അജീഷ് കുമാർ പറഞ്ഞു. സബ് ഇൻസ്പെക്ടർ ബി എസ് ബാവിഷിനാണ് അന്വേഷണച്ചുമതല.
റസീനയുടെ പിതാവ് എ മുഹമ്മദ്‌. മാതാവ് സി കെ ഫാത്തിമ. ഭർത്താവ് എം കെ റഫീഖ് (ധർമടം ഒഴയിൽ ഭാഗം, ഗൾഫ്). മക്കൾ: മുഹമ്മദ് റാഫി (വിദ്യാർത്ഥി, മമ്പറം എച്ച്എസ്എസ്), റസാന (മമ്പറം, എച്ച്എസ്എസ്), നൂറ മെഹറിൻ (അറമുഖവിലാസം എൽപി സ്കൂൾ). സഹോദരൻ: കെ റനീസ്.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.