യുഎസിൽ പര്‍വതാരോഹണത്തിനിടെ കുടുങ്ങിയ മലയാളി പർവതാരോഹകന്‍ ഷേഖ് ഹസന്‍ ഖാനെ രക്ഷപെടുത്തി. വടക്കേ അമേരിക്കയിലെ ഡെനാലി പര്‍വതത്തില്‍ കുടുങ്ങിയ ഹസനെ പ്രത്യേക സംഘമാണ് രക്ഷപെടുത്തിയത്. ഡെനാലി ബേസ് ക്യാമ്പിലേയ്ക്ക് ഷേക്കിനെ ഉടന്‍ എത്തിക്കും. ധനവകുപ്പിലെ ഉദ്യോഗസ്ഥനായ ഷേഖിനെ രക്ഷപെടുത്തുന്നതിന് ധനമന്ത്രി കെ എന്‍ ബാലഗോപാലും കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനും ഇടപെട്ടിരുന്നു. ഷേഖ് ഹസനെ തിരിച്ചെത്തിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഡോ. ശശി തരൂര്‍ എം പി വിദേശകാര്യ മന്ത്രിക്ക് കത്തയച്ചിരുന്നു. അമേരിക്കയുമായി ബന്ധപ്പെട്ട് സാധ്യമായതെല്ലാം ചെയ്യണമെന്ന് വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ വിദേശകാര്യ മന്ത്രിയുമായും യുഎസിലെ ഇന്ത്യൻ എംബസിയുമായും ബന്ധപ്പെട്ടിരുന്നു.
വടക്കെ അമേരിക്കയിലെ ഡെനാനി പര്‍വതത്തിലാണ് ഷേഖ് കുടുങ്ങിയത്. ശക്തമായ കാറ്റിനെത്തുടര്‍ന്ന് ഡെനാലിയുടെ ക്യാമ്പ് 5ല്‍ കുടുങ്ങുകയായിരുന്നു. സമുദ്രനിരപ്പില്‍ നിന്ന് 17000 അടി ഉയരത്തിലാണ് അദ്ദേഹം കുടുങ്ങികിടന്നത്. ഒപ്പമുണ്ടായിരുന്ന തമിഴ്‌നാട് സ്വദേശിയെയും കണ്ടെത്തി. ഇവരെ സുരക്ഷിതമായി താഴെ എത്തിക്കാനുള്ള ശ്രമം തുടരുകയാണെന്നും അലാസ്‌ക ഗവര്‍ണറുടെ ഓഫീസ് അറിയിച്ചു.
ഓപ്പറേഷന്‍ സിന്ദൂറിന് ഇന്ത്യന്‍ സൈന്യത്തെ അഭിനന്ദിക്കാന്‍ പതാക നാട്ടാനുള്ള ദൗത്യത്തിനിടയിലാണ് ഹസന്‍ ഖാന്‍ കൊടുങ്കാറ്റില്‍പ്പെട്ടത്. ഡെനാലിയിലേക്കുള്ള ഹസന്റെ രണ്ടാമത്തെ യാത്രയാണിത്. ഏഴ് ഭൂഖണ്ഡങ്ങളിലെ ഏറ്റവുമുയർന്ന പർവതങ്ങൾ കീഴടക്കിയ മലയാളിയെന്ന നേട്ടത്തിനുടമ കൂടിയാണ് ഷേഖ്. സെക്രട്ടേറിയറ്റിൽ ധനകാര്യ വകുപ്പിൽ അസിസ്റ്റ് സെക്ഷൻ ഓഫീസറായ ഷേഖ് അവധിയെടുത്താണ് പർവതാരോഹണത്തിന് സമയം കണ്ടെത്തിയിരുന്നത്. പത്തനംതിട്ട പൂഴിക്കാട് സ്വദേശിയാണ്.

