ഹൈദരാബാദിൽ ഭാര്യയെ വെട്ടിക്കൊന്ന ശേഷം കഷണങ്ങളാക്കി ശരീരഭാഗങ്ങൾ കുക്കറിൽ വേവിച്ച മുൻ സൈനികൻ തെളിവ് നശിപ്പിക്കാനായി മലയാള ചിത്രങ്ങളായ ‘ദൃശ്യവും’ ‘സൂക്ഷ്മദർശിനിയും കണ്ടതായി പൊലീസ്. കൊലപാതകത്തിനായി തയ്യാറെടുക്കാൻ ഒരു നായയെ കൊന്ന് അതിന്റെ ശവം ഇത്തരത്തിൽ മറവ് ചെയ്ത് പരിശീലിച്ചതായും പൊലീസ് പറഞ്ഞു. പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷനിൽ (ഡിആർഡിഒ) സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്തിരുന്ന മുൻ സൈനികനായ ഗുരു മൂർത്തി (45) ഭാര്യയെ താൻ കൊലപ്പെടുത്തിയതാണെന്ന് പൊലീസിനോട് സമ്മതിക്കുകയായിരുന്നു. ഭാര്യയെ കാണാതായതിനെത്തുടർന്നുള്ള അന്വേഷണത്തിനിടയിലാണ് ഇയാൾ വെളിപ്പെടുത്തൽ നടത്തിയത്.
35 കാരിയായ വെങ്കട മാധവിയാണ് കൊല്ലപ്പെട്ടത്. ഇവരെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ജനുവരി 16 ന് വെങ്കട മാധവിയുടെ കുടുംബം പരാതി നൽകിയിരുന്നു. തുടർന്നുള്ള അന്വേഷണത്തിൽ പൊലീസിന് ഗുരു മൂർത്തിയെ സംശയം തോന്നി. തുടർന്ന് ചോദ്യം ചെയ്തപ്പോഴാണ് താൻ കൊലപ്പെടുത്തിയതാണെന്ന് ഗുരുമൂർത്തി സമ്മതിച്ചത്.
ഭാര്യയുടെ മൃതദേഹം കുളിമുറിയിൽ വെച്ച് വെട്ടിനുറുക്കിയ ശേഷം പ്രഷർ കുക്കറിൽ പാകം ചെയ്തുവെന്നും. ശേഷം, എല്ലുകൾ വേർതിരിച്ച്, ഒരു പൊടിച്ച്, വീണ്ടും തിളപ്പിച്ചുവെന്നാണ് ഭർത്താവായ ഗുരു മൂർത്തി പറഞ്ഞത്
മൂന്ന് ദിവസം ഇത്തരത്തിൽ മാംസവും അസ്ഥിയും പലതവണ പാകം ചെയ്തുവെന്നും. ശേഷ അവ പായ്ക്ക് ചെയ്ത് ഒരു തടാകത്തിലേക്ക് തള്ളിയതായും റിപ്പോർട്ട്. ഇയാൾ പറഞ്ഞ കാര്യങ്ങളെക്കുറിച്ചും യുവതിയുടെ മൃതദേഹം കണ്ടെത്തുന്നതിനുമായി പൊലീസ് അന്വേഷണം നടത്തുകയാണ്.

