PRAVASI

യുദ്ധം യഹോവയ്ക്കുള്ളത് :രാജു തരകന്‍

Blog Image

സംഘര്‍ഷങ്ങളുടെ നടുവില്‍ യുദ്ധം ഒരിക്കലും ഒരു ശാശ്വത പരിഹാരമല്ല. യുദ്ധങ്ങള്‍ ചരിത്രത്തില്‍ സമ്മാനിച്ച് പൊലിഞ്ഞുപോയ ജീവിതാനുഭവങ്ങളുടെ കദനകഥകള്‍ നിരവധിയാണ്. അടുത്ത സമയത്ത് പാകിസ്ഥാനില്‍ ഭീകരവാദികള്‍ നടത്തിയ അതിക്രമത്തില്‍ കാശ്മീരിലെ പഹല്‍ഗാമില്‍ നിരപരാധികളായ 26 പൗരന്‍മാരുടെ ജീവനാണ് നഷ്ടമായത്. സന്ധി സംഭാഷണങ്ങളുടെ ഫലമായ് ഇരു രാജ്യങ്ങളും വെടി നിര്‍ത്തലിന് ധാരണയായെങ്കിലും പാക് അതിര്‍ത്തിയില്‍ നിന്നുള്ള മിസൈല്‍ ആക്രമണവും വെടിയൊച്ചയും ഇടയ്ക്ക് സംഭവിച്ചതെന്നുള്ളത് ഒരു യാഥാര്‍ത്ഥ്യമാണ്.  ഭൂരിപക്ഷം യുദ്ധത്തിന്‍റെ അടിസ്ഥാന കാരണം പരിശോധിച്ചാല്‍
 അപരന്‍റെ സമ്പത്തും അധികാരവും കവര്‍ന്നെടുക്കുക എന്നതാണെന്ന് വ്യക്തമാകും. ഇതിനൊരു ഉദാഹരണമാണ് യിസ്രായേലിനെ ഭൂപടത്തില്‍  നിന്ന് തുടച്ചു നീക്കാന്‍ ശ്രമിച്ച അഡോള്‍ഫ് ഹിറ്റ്ലറുടെ ലക്ഷ്യവും തന്‍റെ  ജീവിതാന്ത്യവും.
                   ചരിത്ര പാന്ഥാവിലൂടെ യാത്രചെയ്താല്‍ മനുഷ്യമനസ്സില്‍  ഒരിക്കലും മായാത്ത സംഭവങ്ങളുടെ ദുഃഖ സ്മരണകളാണണ്
സദ്ദാമിന്‍റെ ഭരണ കാലഘട്ടത്തില്‍ സംഭവിച്ചത് നമ്മില്‍ ഉളവാക്കുന്നത്.  250000 മുതല്‍ 290000 ഇറാഖികള്‍ മരണപ്പെട്ടതായിട്ടാണ് ഹ്യൂമണ്‍ റ്റെറ്റ്സ് വാച്ച് കണ്ടെത്തിയിരിക്കുന്നത്. അധികാരം നിലനിര്‍ത്തി തന്‍റെ സാമ്രാജ്യം വികസിപ്പിക്കണം എന്നതായിരുന്നു സദ്ദാമിന്‍റെ ലക്ഷ്യം. യുദ്ധാനന്തരം അറബ് രാജ്യങ്ങളില്‍ എല്ലാം വലിയ സാമ്പത്തിക തകര്‍ച്ചയെ അഭിമുഖീകരിക്കേണ്ടതായ് തീര്‍ന്നു. ഈജിപിറ്റ്, ജോര്‍ദ്ദാന്‍ ലെബനന്‍ തുടങ്ങിയ രാജ്യങ്ങളിലെ ജനങ്ങള്‍ ഇന്നും സാമ്പത്തിക തകര്‍ച്ചയില്‍ നിന്ന് വിമുക്തരായിട്ടില്ല. യുദ്ധം പ്രശ്നങ്ങള്‍ക്ക് ഒരു ശാശ്വത പരിഹാരമല്ല. തൊഴിലില്ലായ്മ, പട്ടിണി, യുദ്ധംമൂലം ഉണ്ടാകുന്ന മരണങ്ങള്‍ തുടങ്ങിയവയെല്ലാം സമൂഹത്തില്‍ അശാന്തി ഉളവാക്കുന്നവയാണ്.
ദൈവജനം അനുദിനം ശത്രുവിനോടുള്ള പോരാട്ടത്തിലാണ്. നമ്മള്‍ക്ക് പോരാട്ടമുള്ളത് ജഢരക്തങ്ങളോടല്ല, വാഴ്ചകളോടും അധികാരങ്ങളോടും ഈ അന്ധകാരത്തിന്‍റെ ലോകാധിപതികളോടും സ്വര്‍ലോകങ്ങളിലെ ദുഷ്ടാത്മ സേനയോടും അത്രേ (എഫെ. 6 ന്‍റെ 12).  അന്ധകാരത്തിന്‍റെ  ലോകാധിപതി സാത്താനാണ്. സാത്താനെയാണ് അനുദിന ജീവിതത്തില്‍ നാം പരാജയപ്പെടുത്തേണ്ടത്.
 ലോകം  എന്നാല്‍ ദൈവം ഇല്ലാത്ത സമൂഹം. പരിശുദ്ധാത്മാവ് അതുകൊണ്ടാണ് തിരുവചനത്തില്‍ക്കൂടി നമ്മെ ഇപ്രകാരം ബുദ്ധിയുപദേശിക്കുന്നത്, ലോകത്തേയും ലോകത്തിനുള്ളതിനേയും സ്നേഹിക്കരുത്.
(1 യോഹന്നാന്‍. 2 ന്‍റെ 15). ഒരുവന്‍ ലോകത്തെ സ്നേഹിക്കുന്നു വെങ്കില്‍ അവനില്‍ പിതാവിന്‍റെ സ്നേഹം ഇല്ല. എന്താണ് പിതാവിന്‍റെ സ്നേഹം?, മനുഷ്യവര്‍ഗ്ഗത്തിന്‍റെ പാപപരിഹാരത്തിനായ് പിതാവ് തന്‍റെ ഏക പുത്രനെയാണ് കാല്‍വറിയില്‍ ക്രൂശീകരണത്തില്‍കൂടി സമര്‍പ്പിച്ചത്. പാപത്തെ വിട്ട് ഒഴിഞ്ഞ് കര്‍ത്താവില്‍ വിശ്വസിക്കുക. കര്‍ത്താവ് നിങ്ങളേയും രക്ഷിക്കും.
പിതാവിന്‍റെ സ്നേഹം ശത്രുവിനെയും സ്നേഹിക്കുക എന്നതാണ്. ശത്രുവിനെ പരാജയപ്പെടുത്തുവാന്‍ നിരന്തരമായ പ്രാര്‍ത്ഥനയും  ഉപവാസവുമാണ്  പ്രധാന ആയുധം. യഹൂദ ജനത്തെ ഭൂമുഖത്തുനിന്ന് ഇല്ലാതാക്കുവാന്‍ ശ്രമിച്ച ഹാമാനേയും സംഘത്തേയും പരാജയപ്പെടുത്തുവാന്‍ ഉപയോഗിച്ച ആയുധം ഉപവാസമായിരുന്നു. (എസ്ഥേര്‍. 4 ന്‍റെ 14 മുതല്‍ 17 വരെയുള്ള വാക്യങ്ങള്‍). യേശുകര്‍ത്താവിനെപ്പോലും  സാത്താന്‍ പരീക്ഷിച്ചിട്ടുണ്ട്. നാല്പത് രാവും നാല്പത് പകലും ഉപവസിച്ചതിനു ശേഷം വിശന്നിരുന്ന യേശുവിനേയാണ് സാത്താന്‍ പരീക്ഷിക്കുന്നത് (മത്തായി. 4 ന്‍റെ 1 മുതല്‍ 10 വരെയുള്ള   വാക്യങ്ങള്‍). ശത്രു ഇവിടെ പരാജയപ്പെടുകയാണ് ചെയ്തത്. അതിന് കാരണം സകലത്തിന്മേലും അധികാരമുള്ളത് നമ്മുടെ കര്‍ത്താവിനാണ്. പെന്തക്കോസ്ത് സമൂഹത്തില്‍ അധികാരത്തിനും സ്ഥാനമാനങ്ങള്‍ക്കുമായ് വ്യക്തികളില്‍ ശത്രു  പ്രവര്‍ത്തിക്കുന്നുണ്ട്. അങ്ങനെയുള്ളവരുടെ മാനസ്സാന്തരത്തിനായ് നാം പ്രാര്‍ത്ഥിക്കണം. ജയത്തിന് കുതിര വ്യര്‍ത്ഥമാണ്. യുദ്ധത്തില്‍ വിജയം ലഭിക്കണമെങ്കില്‍ ദൈവം പ്രവര്‍ത്തിക്കണം. ദൈവം പ്രവര്‍ത്തിക്കണമെങ്കില്‍ ദൈവം നമ്മില്‍ വസിക്കണം. അപ്പോഴാണ് യുദ്ധത്തില്‍ വിജയം ലഭിക്കുന്നത്. നമ്മള്‍ ശത്രുവിന് അടിമപ്പെടാതെ നമ്മെ തന്നെ സൂക്ഷിക്കുകയും, മറ്റുള്ളവരെ ശത്രുവിന്‍റെ അടിമത്വത്തില്‍ നിന്ന് വിടുവിയ്ക്കാനുള്ള ദൗത്യം നാം വിസ്മരിച്ചുകളയരുത്. നിത്യതയായിരിക്കട്ടെ നമ്മുടെ ജീവിത ലക്ഷ്യം. 

രാജു തരകന്‍

 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.