പൂങ്കുലകൾ വിടർന്നുനില്ക്കുമൊരു
പൂങ്കാവനമൊന്നിൽ
പടർന്നു പുണർന്നാടീടുന്നു കുസുമലതാദികൾ
മധ്യാഹ്നത്തിൽ വിരുന്നെത്തിയൊരു മന്ദസമീരൻ
കുളിരും സുഗന്ധവുമായിട്ടങ്ങനെ
തഴുകി തളിർമേനി
പുൽത്തകിടികളിലുരുണ്ടു കളിക്കുന്നു
ഉല്ലാസഭരിതരായ് ബാലവൃന്ദം
കൽപ്പടവുകളിലൊരു മെയ്യായി
കവിളുകളുരുമ്മുന്നു യുവമിഥുനങ്ങൾ
ആൽമരച്ചില്ലയിലന്തിനേരത്തു
കൂടണയും കിളികൾതൻ കൂജനം
സംഗീതസാന്ദ്രസുന്ദരം
പകലവനാഴിയിൽ മറഞ്ഞനേരം ഭൂവിൽ
പാൽനിലാവൊഴുക്കീടുന്നു
മേഘത്തുണ്ടുകൾക്കിടയിലമ്പിളി
നയനാനന്ദദായകം
രജനിതന്നിരുളിനെ ലജ്ജതൻ
പുതപ്പണിയിക്കുന്നുവോ
മാസ്മരപ്രഭയുതിർക്കും വർണ്ണവിളക്കുകൾ
അതിൻശോഭയിൽ
ചാരുതയോടെ കുണുങ്ങീടുന്ന
ബൊഗൈൻവില്ലചെടികളിലേതോ
പ്രഗത്ഭ ശില്പകലാകാരനൊരുക്കിയ
ജീവൻ തുടിക്കും നാനാരൂപങ്ങൾ
ഈറക്കാടുകൾതൻ നടുവിലായതാ
ചെങ്കല്ലുചുവപ്പിച്ച നടപ്പാതയിൽ
നിളയുടെ കുളിരിലലിയാൻ
നടന്നിറങ്ങുന്ന പ്രണയപുഷ്പങ്ങളെ
ഇഴയടുപ്പിക്കുന്നു
കാറ്റിൻ കുസൃതികൾ
കഠിനദിനങ്ങൾ നൽകിയോരാലസ്യ
ത്തിൻ കയ്പ്പിറക്കുവാൻ
അധികദൂരങ്ങൾ താണ്ടിയെത്തുന്നു
അശാന്തമനസ്സുമായ്
മനുജവൃന്ദങ്ങൾ
പ്രകൃതിതൻ നവരസങ്ങളാൽ
വിടർന്നു വിലസുന്നു ആരാമസുന്ദരി
കനിഞ്ഞവർക്കേകുന്നു ആത്മശാന്തി
അതിമോദമോടെ ഞാനേകിടുന്നു
ഉദ്യാനശില്പികൾതൻ കരവിരുതിനായ്
ഹൃദയപുഷ്പത്തിനാൽ തീർത്തൊരാ
അനുമോദനത്തിൻ പൂച്ചെണ്ടുകൾ

മോഹൻദാസ് വടക്കുംപുറം

