ടോവിനോയുടെ സിനിമ നല്ലതെന്ന് പറഞ്ഞ സ്വന്തം മാനേജറെ പൊതിരെ തല്ലി ഉണ്ണി മുകുന്ദന്‍.നടന്‍ ഉണ്ണി മുകുന്ദനെതിരെ കേസെടുത്ത് പോലീസ്. സ്വന്തം മാനേജറെ ഫ്‌ലാറ്റില്‍ കയറി മര്‍ദിച്ചെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായുമുളള മാനേജറുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ടോവിനോ തോമസ് നായകനായ നരിവേട്ട എന്ന ചിത്രം മികച്ചതാണെന്ന് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടതാണ് നടനെ ചൊടിപ്പിച്ചത്.ഉണ്ണിയുടെ മാനേജറായ വിപിന്‍ കുമാറാണ് പരാതി നല്‍കിയത്. കൊച്ചിയിലെ ഫ്‌ലാറ്റില്‍ എത്തിയ ശേഷം പാര്‍ക്കിംഗ് ഏര്യയിലേക്ക് വിളിച്ചു വരുത്തി മര്‍ദിച്ചു. കണ്ണട ചവിട്ടിപ്പൊട്ടിച്ചു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു എന്നാണ് പോലീസ് എഫ്‌ഐആറില്‍ പറഞ്ഞിരിക്കുന്നത്. വിപിന്റെ വിശദമായ മൊഴി എടുത്ത ശേഷമാണ് പോലീസ് നടപടി.
ആറ് വര്‍ഷമായി ഉണ്ണിയുടെ മാനേജറാണ്. കരിയറില്‍ മാറ്റം ഉണ്ടാകാത്തതില്‍ നിരാശനാണ് നടന്‍. മാര്‍ക്കോക്ക് ശേഷം നല്ല ചിത്രങ്ങള്‍ ലഭിക്കുന്നില്ല. സംവിധാനം ചെയ്യാന്‍ ഇരുന്ന ചിത്രത്തില്‍ നിന്നും ഗോകുലം മൂവീസ് പിന്‍മാറി. ഈ നിരാശയാണ് മറ്റുള്ളവരില്‍ തീര്‍ക്കുന്നതെന്ന് വിപിന്‍ പ്രതികരിച്ചു. ഇതുസംബന്ധിച്ച് നടന്റെ ഭാഗത്ത് നിന്നും ഒരു പ്രതികരണം ഉണ്ടായിട്ടില്ല.
പരാതിയുടെ പൂർണരൂപം
'കഴിഞ്ഞ ആറ് വർഷമായി ഞാൻ സിനിമാ താരം ഉണ്ണിമുകുന്ദന്റെ പ്രൊഫഷനൽ മാനേജരായി ജോലി ചെയ്‌ത് വരികയാണ്. കൂടാതെ കഴിഞ്ഞ പതിനെട്ട് വർഷമായി മറ്റ് പല താരങ്ങളുടേയും പിആർ വർക്കുകളും സിനിമാ പ്രമോഷൻ പ്രവർത്തനങ്ങളും ചെയ്തുവരികയാണ്. ഉണ്ണിമുകുന്ദന്റെ കൂടെ പ്രവർത്തിച്ച ഈ കാലയളവിലെല്ലാം എന്നെ അദ്ദേഹം മാനസികമായി പീഡിപിക്കുകയും തേജോ വധം ചെയ്യുകയും ചെയ്‌തിട്ടുണ്ട്.. അദ്ദേഹത്തിന്റെ കൂടെ മുൻകാലങ്ങളിൽ പ്രവർത്തിച്ച പലർക്കും ഇതേ അനുഭവങ്ങൾ ഉണ്ടായതിനെത്തുടർന്ന് പുറത്തു പോയിട്ടുള്ളതാണ്. അദ്ദേഹത്തിന്റെ കരിയറിൽ വലിയ വിജയമായ ചിത്രമാണ് മാർക്കോ. എന്നാൽ അതിനുശേഷം വന്ന ഗെറ്റ് സെറ്റ് ബേബി എന്ന ചിത്രം വൻ പരാജയമായി മാറി. അന്നുമുതൽ അദ്ദേഹം മാനസികമായി വലിയ നിരാശയിലാണ്. ആ ചിത്രത്തിന്റെ അണിയറ പ്രവർത്തകരുമായും നായികയുമായും അദ്ദേഹം അസ്വാരസ്യത്തിലാണ്. അദ്ദേഹത്തോടൊപ്പം നിൽക്കുന്ന ആളെന്ന രീതിയിൽ ഈ പ്രശ്നങ്ങൾ പ്രൊഫഷണലായി എന്നേയും ബാധിച്ചിട്ടുണ്ട്.

