എം ജി കണ്ണനെ എനിക്ക് പരിചയപ്പെടുത്തിയത് ഏറ്റവും പ്രിയപ്പെട്ട ഉമ്മൻ ചാണ്ടി സാറാണ്. ഏതാണ്ട് 13 വർഷംമുമ്പ് ഞാൻ ഉമ്മൻ ചാണ്ടി സാറിന്റെ ജഗതിയിലുള്ള പുതുപ്പള്ളി വീട്ടിൽ ആയിരുന്നപ്പോൾ ചിരിച്ചു കൊണ്ടു ഒരു യുവാവ് മുറിയിലേക്ക് വന്നു. ഇതു എം ജി കണ്ണൻ. അന്ന് കണ്ണൻ ജില്ല പഞ്ചായത്തു അംഗമാണ് എന്നാണ് ഓർമ. എപ്പോഴും ചിരിച്ചു മാത്രം കാണുന്ന ആ ഊർജസ്വലനായ യുവാവിനെ ശ്രദ്ധിച്ചു.
പിന്നീട് പ്രിയ കണ്ണൻ യൂത്ത് കൊണ്ഗ്രെസ്സ് ജില്ല പ്രസിഡന്റ് ആയി. ബോധിഗ്രാമിൽ പല പ്രാവശ്യം വന്നു. 2021 ലെ തിരെഞ്ഞെടുപ്പ് കാലത്ത് ഞാൻ പൂർണ സമയം പാർട്ടി പരിശീലന പരിപാടികളിലും മാനിഫെസ്റ്റോ ചുമതലകളുമായി ഓടി നടക്കുന്ന കാലത്ത് രാവിലെ ഉമ്മൻ ചാണ്ടി സർ വിളിച്ചു. അവിടെ ചെന്നപ്പോൾ കണ്ണൻ അവിടെ ഉണ്ട്. കണ്ണനെ വിളിച്ചു എന്നെ ഒന്ന് കാണാൻ പറഞ്ഞു. കണ്ണനെ മാറ്റി നിർത്തി ഇരുപത് മിനിറ്റ് അദ്ദേഹത്തിന്റെ എല്ലാം പശ്ചാത്തലങ്ങളും അറിഞ്ഞു.

അതിരാവിലെ എഴുന്നേറ്റ് പത്ര വിതരണമെന്ന തൊഴിൽ ചെയ്തു രാഷ്ട്രീയ പ്രവർത്തനം നടത്തിയിരുന്ന ഊർജ്ജ സ്വലനും പക്വതയുമുള്ള കണ്ണൻ ഭാവിയുള്ള രാഷ്ട്രീയ നേതാവ് എന്നാണെനിക്ക് തോന്നി.
പിന്നീട് ഉമ്മൻ ചാണ്ടി സർ അഭിപ്രായം ചോദിച്ചു. അടൂർ നിയോജക മണ്ഡലത്തിൽ കണ്ണൻ നല്ല സ്ഥാനാർഥി ആയിരിക്കുമോ എന്ന് ചോദിച്ചു.
ഗ്രാമ പഞ്ചായത്തിലും ജില്ല പഞ്ചായത്തിലും വിജയിച്ച കണ്ണനായിരിക്കും വിജയ സാധ്യതയുള്ള സ്ഥാനാർഥി എന്ന് പറഞ്ഞു. കണ്ണനെ വീണ്ടും ഉമ്മൻ ചാണ്ടി സർ വിളിച്ചു കണ്ണൻ അടൂരിൽ പോയി പ്രവർത്തനം തുടങ്ങുക എന്ന് പറഞ്ഞത് എന്റെ മുന്നിൽ വച്ചാണ്. കണ്ണന്റെ കണ്ണു നിറഞ്ഞു ഉമ്മൻ ചാണ്ടി സാറിന്റെ കയ്യിൽ പിടിച്ചു രണ്ടു നിമിഷം നിന്നു.. ഉമ്മൻ ചാണ്ടി സർ തോളിൽ തട്ടി. ജയിച്ചു വരണമെന്നു അനുഗ്രഹിച്ചു വിട്ടു.
അങ്ങനെ എം ജി കണ്ണൻ അടൂരിലെ കണ്ണനായി. ആ തിരെഞ്ഞെടുപ്പ് കാലത്ത് കണ്ണനെ പല പ്രാവശ്യം കണ്ടു. എന്റെ പ്രിയ സുഹൃത്ത് സൈമൻ അലക്സിനായിരിന്നു മണ്ഡലത്തിന്റെ ചാർജ്. വളരെ ചിട്ടായയ പ്രവർത്തനം. വളരെ കുറച്ചു വോട്ടിനാണ് ആ സീറ്റ് പോയത്.
കണ്ണൻ എല്ലാവരുടെയും കണ്ണനായി. തിരെഞ്ഞെടുപ്പ് കഴിഞ്ഞു കണ്ണൻ ആ മണ്ഡലത്തിൽ എല്ലായിടത്തും സജിവനായി. ബോധിഗ്രാമിൽ ഞാൻ വിളിച്ച പരിപാടികൾക്കും അല്ലാതെയും എന്നെ കാണാൻ പല പ്രാവശ്യം വന്നു. അങ്ങനെ അടുത്ത സ്നേഹിതനായി. അനുജനായി. എപ്പോൾ എവിടെ വച്ചു കണ്ടാലും കണ്ണൻ അടുത്ത് വന്നു രണ്ടു വാക്കുകൾ പറഞ്ഞെ പോകുള്ളൂ.
ഇന്നലെ ഞായറാഴ്ച പ്രിയ കണ്ണന്റെ ഒരു പരിപാടിക്ക് ശേഷം ബോധിഗ്രാമിൽ നടന്ന സ്ത്രീനേതൃത്വം ക്യാമ്പിൽ രമേശ് ചെന്നിത്തല പങ്കെടുക്കാനായിരുന്നു പരിപാടി. അതു അനുസരിച്ചു ശനിയാഴ്ച രമേശ് ചെന്നിത്തലയുമായി ബന്ധപെട്ടപ്പോൾ കണ്ണനെ വിളിച്ചു അവിടെ പ്രോഗ്രാം എപ്പോഴാണ് തീരുന്നത് എന്ന് ചോദിക്കണമെന്നു പറഞ്ഞു. ഞാൻ കണ്ണനെ പല പ്രാവശ്യം ഫോൺ വിളിച്ചു എടുക്കുന്നില്ല
അപ്പോഴാണ് കണ്ണൻ മൂത്തൂറ്റ് ആശുപത്രിയിലാണ് എന്നറിഞ്ഞത്. രാവിലെ ബോധിഗ്രാമിൽ നിന്ന് പോയ ഡി സി സി പ്രസിഡന്റ് സതീഷ് കൊച്ചു പറമ്പിലിനോട് ചോദിച്ചപ്പോൾ സ്ട്രോക്കാണ് ഇപ്പോൾ പരുമലയിലേക്ക് മാറ്റാൻ പോകുന്നു.പേടിക്കാൻ ഒന്നുമില്ലന്ന് തോന്നുന്നു എന്ന് പറഞ്ഞു.
അതു കഴിഞ്ഞു ആന്റോ ആന്റണിയേ വിളിച്ചപ്പോൾ പരുമല വിളിച്ചു എല്ലാം മെഡിക്കൽ സൗകര്യങ്ങളും ശരിയാക്കി എന്ന് പറഞ്ഞു വൈകിട്ട് അടൂരിൽ പഴകുളം മധു പറഞ്ഞു കാര്യങ്ങൾ സീരിയസ്സാണ്. ഹാർട് അറ്റാക്ക് കൂടിയായി ആഞ്ചിയൊ ചെയ്യാവുന്ന സ്റ്റെജിൽ അല്ല. അന്റോയെ വിളിച്ചപ്പോൾ അദ്ദേഹം പരുമലയുണ്ട് ഏറ്റവും മികച്ച മെഡിക്കൽ ടീമാണ് എല്ലായിടത്തും ഞങ്ങൾ ബന്ധപ്പെട്ട് മെഡിക്കൽ അഡ്വയിസ് തേടുന്നു നമ്മെളെ കൊണ്ടു ആകുന്ന എല്ലാം ചെയ്യുന്നു എന്ന് പറയുമ്പോഴും പ്രതീക്ഷ ഉണ്ടായിരുന്നു
അൽപ്പം കഴിഞ്ഞു എന്റെ പ്രിയ സുഹൃത്തുക്കളായ ജയപ്രസാടും അജു എഴംകുളവും വിളിച്ചു നമുക്ക് പരുമല പോകാം എന്ന് പറഞ്ഞു അവിടെ എത്തിയപ്പോൾ ആന്റോ ആന്റണി അവിടെ ഉണ്ട്. അദ്ദേഹം വളരെ വിഷമത്തിൽ. അപ്പോഴാണ് പ്രതീക്ഷ നഷ്ട്ടപെട്ടു എന്നറിഞ്ഞത്.
അവിടെ പത്തനംതിട്ടയിലെ പാർട്ടി യൂത്ത് കൊണ്ഗ്രെസ്സ് പ്രവർത്തകരും നേതാക്കളും ഉണ്ടായിരുന്നു ഞങ്ങൾ മൂന്നു പെരും കയറി കണ്ടു കണ്ണു നീരടക്കാൻ പ്രയാസപ്പെട്ടു. കണ്ണനെ അറിയാവുന്ന എല്ലാവരും ദുഃഖവുമമായി അവിടെ ഉണ്ടായിരുന്നു.. രാത്രി ഒരു മണിക്കാണ് തിരിച്ചു വന്നത്. രാവിലെ വീണ്ടും പോയി. സ്വന്തം വീട്ടിലെ ഏറ്റവും പ്രിയപ്പെട്ട ഒരു സഹോദരൻ പോയ ദുഃഖമായിരുന്നു. ഒട്ടും നിനക്കാതെ പോയതിലുള്ള ഷോക്ക്.
ഇന്നലെ അടൂരിൽ വച്ചു കാണാമെന്നു പറഞ്ഞിരുന്ന കണ്ണന്റെ ചേതനയറ്റ ശരീരം കണ്ടപ്പോൾ മനുഷ്യന്റെ ആയുസ്സിനെകുറിച്ച് ഞാൻ എപ്പോഴും ഓർക്കുന്ന 103 സങ്കീർത്തനത്തിലെ ഒരു വാക്യം മനസ്സിൽ വന്നു ..
വല്ലാത്ത സങ്കടത്തിൽ

ജെ എസ് അടൂർ

