ഏറെ നാടകീയമായ വഴികളിലൂടെ കടന്നുപോയ വിജയിയുടെ ‘ജന നായകൻ’ എന്ന ബിഗ് ബഡ്ജറ്റ് ചിത്രം ഒടുവിൽ വലിയ സ്ക്രീനിലേക്ക് എത്താൻ ഒരുങ്ങുന്നു. ഈ വർഷം കോളിവുഡ് ഏറ്റവും കൂടുതൽ കാത്തിരുന്നതും ജനുവരിയിൽ പൊങ്കൽ റിലീസായി തിയേറ്ററുകളിൽ എത്തേണ്ടതുമായിരുന്ന ഈ ചിത്രത്തിന്റെ റിലീസ് പലവിധ കാരണങ്ങളാൽ നീണ്ടുപോവുകയായിരുന്നു. എന്നാൽ ആരാധകരുടെ നീണ്ട ആറ് മാസത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ചിത്രം വരും ദിവസങ്ങളിൽ തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തുമെന്നാണ് ഏറ്റവും പുതിയ സിനിമാ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
സെൻസർ ബോർഡിന്റെ കർശനമായ പരിശോധനകൾക്കൊടുവിൽ ചിത്രത്തിന് ‘എ’ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ‘ധീരൻ അധികാരം ഒൺട്ര്’, ‘നേർകൊണ്ട പാർവൈ’ തുടങ്ങിയ ശ്രദ്ധേയമായ സിനിമകൾ സമ്മാനിച്ച എച്ച്. വിനോദ് സംവിധാനം ചെയ്ത ‘ജന നായകൻ’ ജൂലൈ 24-ന് ആഗോളതലത്തിൽ റിലീസ് ചെയ്യുമെന്നാണ് പുറത്ത് വരുന്ന വിവരം. കെ.വി.എൻ പ്രൊഡക്ഷൻസ് നിർമ്മിച്ച ഈ ചിത്രത്തിന്റെ സെൻസറിംഗ് തർക്കങ്ങൾ മുൻപ് മദ്രാസ് ഹൈക്കോടതിയിലും സുപ്രീം കോടതിയിലും വരെ എത്തിയിരുന്നു. ചിത്രത്തിലെ ചില രാഷ്ട്രീയ ഭാഗങ്ങൾ പൊതുവികാരത്തെ ബാധിക്കുമെന്ന സെൻസർ ബോർഡ് നിലപാടിനെതിരെ നിർമ്മാതാക്കൾ നിയമപോരാട്ടം നടത്തിയെങ്കിലും പിന്നീട് ഹർജി പിൻവലിച്ച് റിവൈസിംഗ് കമ്മിറ്റിയെ സമീപിക്കുകയായിരുന്നു. ഇതിനിടയിൽ ഏപ്രിൽ മാസത്തിൽ ചിത്രത്തിന്റെ എച്ച്.ഡി പ്രിന്റ് ഇന്റർനെറ്റിൽ ചോർന്നത് അണിയറപ്രവർത്തകരെ വലിയ പ്രതിസന്ധിയിലാക്കിയിരുന്നു. കോടിക്കണക്കിന് ആളുകൾ വ്യാജ പതിപ്പ് കണ്ട ഈ സംഭവവുമായി ബന്ധപ്പെട്ട് നിരവധി പേരെ തമിഴ്നാട് പോലീസ് പിന്നീട് അറസ്റ്റ് ചെയ്യുകയുണ്ടായി. എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ചാണ് ഇപ്പോൾ ചിത്രം തിയേറ്റർ റിലീസിനൊരുങ്ങുന്നത്.

