എന്തിലും ഏതിലും മതം മാത്രം കാണുകയും അന്ധമായി അതിനെ ചീത്ത വിളിക്കുകയും ചെയ്യുന്നതാണോ?
അതോ എത്രയോ മതങ്ങളും വിശ്വാസങ്ങളും വെച്ച് പുലർത്തുന്ന ഇന്ത്യയെ പോലെ ഉള്ള ഒരു രാജ്യത്തിൽ, സ്വന്തം മതത്തിൽ വിശ്വസിക്കുകയും അതെ ബഹുമാനത്തോടെ തന്നെ ബാക്കി മതങ്ങളെ കാണുകയും അവരെ ഉൾകൊള്ളുകയും ചെയ്യുന്നതാണോ?
കഴിഞ്ഞ ദിവസങ്ങളിൽ കണ്ട ചില "മതേതര വാദികളുടെ" പോസ്റ്റുകൾ കണ്ടപ്പോൾ അത്ഭുതം തോന്നിപോയി.
ഇന്ത്യയുടെ സൈനിക ഓപ്പറേഷന് ഇട്ട പേര് "മതേതരം" ആയില്ലത്രേ! സിന്ദൂരം എന്നത് ഒരു മതത്തെ മാത്രം കാണിക്കുന്നത്രെ! അതിൽ രാഷ്ട്രീയം കുത്തികയറ്റിയത്രേ!
തൃശൂർ പൂരത്തിന് നടന്ന കുടമാറ്റത്തിൽ കുടകളിൽ ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങൾ വന്നത് കൊണ്ട് പൂരത്തിന് "മതേതര" സ്വഭാവം നഷ്ടപ്പെട്ടത്രെ!
ശോ! ഭയങ്കരം തന്നെ!
ഇങ്ങനെ ഒക്കെ ആലോചിച്ചു കൂട്ടാൻ ചില്ലറ വിഷമൊന്നും പോരാ ബുദ്ധിയിൽ!
എന്നിട്ട് പേരോ? മതേതരർ!
എങ്കിൽ നമുക്ക് ഒരു കാര്യം ചെയ്യാം...
അടുത്ത തവണ മുതൽ ഒരു ചേഞ്ച് ന് തൃശൂർ പൂരം ഇലഞ്ഞിതറ മേളത്തിന് പകരം ദഫ് മുട്ട് നടത്താം!
പട്ടാമ്പി നേർച്ചയിൽ ഒരു ഗണപതി ഹോമം കൂടി നടത്താം!
ഓശാന പെരുന്നാളിന് കുരുത്തോലക്ക് പകരം എല്ലാവരും നിലവിളക്ക് കൊളുത്തട്ടെ!
മതേതരം പൂത്തുലയട്ടെ!
എന്തെ പറ്റില്ലേ?
പറ്റില്ല! കാരണം ഇതല്ല മതേതരം എന്ന് എനിക്കും നിങ്ങൾക്കും ഒക്കെ അറിയാം.
പിന്നെ എന്തിനാണ് ഈ പ്രഹസനം!
എത്രയോ മതങ്ങളും വിശ്വാസങ്ങളും ഉള്ള ഒരു നാടാണ് ഇന്ത്യ. കേരളവും. ഓരോ ആഘോഷങ്ങൾക്കും പുറകിൽ ഒരു ചരിത്രം ഉണ്ട്. ചില വിശ്വാസങ്ങൾ ഉണ്ട്. അത് അധികവും ചില മതങ്ങളുമായി ബന്ധപെട്ടു കിടക്കുന്നതും ആണ്...
അതിനെ തള്ളി പറയുന്നതും റദ് ചെയ്യുന്നതും അല്ല മതേതരം എന്ന വാക്കിനർത്ഥം!
അതിനെ ഉൾകൊള്ളുന്നതാണ്! പരസ്പരം ബഹുമാനിച്ചു ഒരുമിച്ചു ആഘോഷിക്കുന്നതാണ്.
"എന്റെ നിന്റെ" എന്ന് പറഞ്ഞു മാറി നില്കുന്നതല്ല മതേതരം!
"നമ്മുടെ" എന്ന മഹത്തായ ചിന്ത ആണത്!
അതിനു മനസ്സ് ഉണ്ടായാൽ മതി. സംസ്കാരത്തെയോ വിശ്വാസങ്ങളെയോ സത്യത്തെയോ തള്ളി പറയേണ്ടതില്ല.
ഇന്ന് നമ്മുടെ രാജ്യം ഒരു പ്രതിസന്ധിയിൽ ആണ്...
ഇത് ഭിന്നിച്ചു നിൽക്കാനുള്ള സമയമല്ല.
നമ്മുടെ ജവാന്മാരുടെ കൂടെ, നമ്മുടെ സർക്കാരിന്റെ കൂടെ അടിയുറച്ചു നിൽക്കാനുള്ള സമയമാണ്.
രാഷ്ട്രീയമായും അല്ലാതെയും നമുക്ക് പല ഭിന്ന അഭിപ്രായങ്ങളും വിമർശനങ്ങളും ഉണ്ടാകാം.
പക്ഷെ ഇത് അതിനുള്ള സമയമല്ല!
നമ്മുടെ രാജ്യം! ഇപ്പോൾ അതിന് മേലെ ഒന്നുമില്ല! ഒന്നും പാടില്ല!
ഇപ്പോൾ അതാവണം നമ്മുടെ ഒരേ ഒരു രാഷ്ട്രീയം!
അത് മാത്രമാവണം!
ജയ് ഹിന്ദ്!

ഡോ.സൗമ്യ സരിൻ

