പുതിയ ഭാരതാംബ വിവാദത്തിൽ നിലപാട് കടുപ്പിച്ച് ഗവർണർ. ഭാരതാംബയുടെ ചിത്രം വേദിയിൽ നിന്ന് ഒഴിവാക്കുന്ന പ്രശ്നമില്ലെന്ന് ഗവർണർ രാജേന്ദ്ര ആർലേക്കർ വ്യക്തമാക്കി. രാജ് ഭവനിൽ സ്കൗട്ട് ആൻഡ് ഗൈഡ്‌സ് പരിപാടിയിൽ ഭാരതാംബ ചിത്രം വെച്ചതായിരുന്നു പുതിയ വിവാദങ്ങൾക്ക് തുടക്കം. ചിത്രം വച്ചതിൽ പ്രതിഷേധിച്ച് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പരിപാടി ബഹിഷ്കരിച്ച് ഇറങ്ങിപ്പോയിരുന്നു. ഭാരതാംബയുടെ ചിത്രം വെക്കില്ലെന്ന് നേരത്തെ ഉറപ്പ് ലഭിച്ചിരുന്നുവെന്നാണ് മന്ത്രിയുമായി അടുപ്പമുള്ള വൃത്തങ്ങൾ പറയുന്നത്. എന്നാൽ മന്ത്രി എത്തിയപ്പോൾ വേദിയിൽ ഭാരതാംബയുടെ ചിത്രം ഉണ്ടായിരുന്നു. ഇതോടെ മന്ത്രി പരിപാടിയിൽ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു.
ഭാരതാംബ ചിത്രത്തിന് മുന്നിൽ വിളക്ക് കൊളുത്തിയത് കാരണം താൻ പരിപാടി ബഹിഷ്കരിച്ചുവെന്നും കേരളത്തിന്റെ പ്രതിഷേധം അറിയിക്കാനാണ് നടപടിയെന്ന് മന്ത്രി ശിവൻകുട്ടി പറഞ്ഞിരുന്നു. ഗാന്ധി ചിത്രത്തിന് മുന്നിൽ വിളക്ക് കൊളുത്തുന്നതിൽ തെറ്റില്ല. രാജ്യ സങ്കൽപ്പത്തിന് ചേർന്ന ചിത്രം അല്ല രാജ്ഭവനിൽ ഉണ്ടായിരുന്നത്.. ഗവർണർ എന്ന വ്യക്തിയോടുള്ള പ്രതിഷേധം അല്ല, രാജ്യ താത്പര്യത്തിന് വിരുദ്ധമായ സങ്കൽപ്പത്തോടാണ് പ്രതിഷേധമന്നുമാണ് മന്ത്രി വ്യക്തമാക്കിയത്.
മന്ത്രിയുടെ പ്രതിഷേധത്തിന് പിന്നാലെ ഭാരതാംബയുടെ ചിത്രം ഒഴിവാക്കുമെന്ന് ആര്‍ക്കും ഉറപ്പ് കൊടുത്തിട്ടില്ലെന്നും പരിപാടി ബഹിഷ്‌കരിച്ച മന്ത്രി വി ശിവന്‍കുട്ടി പ്രോട്ടോക്കോള്‍ ലംഘിച്ചെന്നും ആരോപിച്ച് രാജ്ഭവൻ പത്രക്കുറിപ്പ് ഇറക്കിയിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ പരിപാടിയല്ല, അതുകൊണ്ടാണ് വിളക്ക് തെളിയിച്ച് ഉദ്ഘാടനം നടത്തിയതെന്നും രാജ്ഭവന്‍ വിശദീകരിച്ചിരുന്നു.

