PRAVASI

ഒരു വരയും ചെറുതാകുന്നില്ല ( കഥ )

Blog Image
ശുദ്ധ സംഗീതത്തോടുള്ള തന്റെ   സ്നേഹം അവിടെത്തന്നെയുണ്ട്. അതിനൊരു കുറവും സംഭവിച്ചിട്ടില്ല.  ആരുടെയും മുൻപിൽ മനഃപൂർവം വലുതാകാൻ താൻ ശ്രമിച്ചിട്ടില്ല. തന്നെ വലുതാക്കി കാണിക്കാൻ മറ്റുള്ളവർ ശ്രമിച്ചിട്ടല്ലെയുള്ളൂ. .  ആ കാലത്തു തന്റെ ശബ്ദം സമൂഹത്തിന് ഇഷ്ട്ടമായിരുന്നു അവർക്കന്നതാവശ്യമായിരുന്നു. ആ തലമുറ കടന്നുപോയി.

ഓഡിറ്റോറിയം നിറഞ്ഞുകവിഞ്ഞു ജനമിരുന്നു. വലിയ വാദ്യോപകരണങ്ങൾക്കൊപ്പം പുതിയ പാട്ടുകാരി പാട്ടുതുടങ്ങി.  ആൾക്കാർ ഉച്ചത്തിൽ കയ്യടിക്കാനും പിന്നെ എഴുന്നേറ്റുനിന്നു താളത്തിനൊത്തു ആടാനും തുള്ളാനും തുടങ്ങി . മിന്നുന്ന വസ്ത്രം ധരിച്ച പാട്ടുകാരിയും ഡാൻസ് തുടങ്ങി. അതല്ലേ പുതിയ രീതി . പുതിയ തലമുറയ്ക്ക് പുതിയ രീതികളല്ലേ ഇഷ്ടപ്പെടുന്നത്. . മതിമറന്നെല്ലാവരും ആസ്വദിച്ചു . എത്ര മനോഹരമായ പാട്ട് . ഇനി ഇവളാണ് നമ്മുടെ പാട്ടുകാരി. നമുക്കിനി ഇവളെ മതി. .
             എല്ലാം കേട്ടുകൊണ്ട് ഒരു മൂലയ്ക്ക് ഒരാൾ നിന്നിരുന്നു. അത് അവിടുത്തെ പഴയ പാട്ടുകാരിയായിരുന്നു . വർഷങ്ങൾക്കുമുൻപ് ആദ്യമായി താൻ അരങ്ങത്തു വന്നപ്പോഴും ഇതുതന്നെയായിരുന്നു നടന്നത്.  കിട്ടിയ കയ്യടിക്കും അഭിനന്ദനങ്ങൾക്കും കണക്കില്ലായിരുന്നു. അന്ന് താനും ഒത്തിരി അഹങ്കരിച്ചിട്ടുണ്ട്.  ഇടയിലെത്രയോ നല്ല പാട്ടുകാർ തലപൊക്കി വന്നതാണ് . തന്റെ പ്രഭാവത്തിൽ അവരെല്ലാം കരിഞ്ഞുണങ്ങി പോയി ആരെങ്കിലും ഒരു കയ്യ് കൊടുത്തു സഹായിച്ചിരുന്നെങ്കിൽ ഒരുപക്ഷെ അവരുമൊക്കെ ഉയർന്നു വന്നേനെ .  പിടിച്ചുനില്ക്കാനാവാതെ കാലയവനികക്കുള്ളിൽ പെട്ടെന്നവർ  ഊളിയിട്ടു . അത് തന്റെ തെറ്റൊന്നുമല്ലല്ലോ. സത്യത്തിൽ ചെറിയ വരക്കടുത്തു് വലിയ വര വരച്ചാൽ പഴയതു ചെറുതാകുന്നൊന്നുമില്ല . അതൊരു മിഥ്യ മാത്രമാണ്  . ചെറുതായി പോകുന്നതൊരു തോന്നൽ മാത്രമാണ്.  ചെറിയ വരയുടെ നീളം അന്നും ഇന്നും ഒരുപോലെയാണ് . 
              
                  ശുദ്ധ സംഗീതത്തോടുള്ള തന്റെ   സ്നേഹം അവിടെത്തന്നെയുണ്ട്. അതിനൊരു കുറവും സംഭവിച്ചിട്ടില്ല.  ആരുടെയും മുൻപിൽ മനഃപൂർവം വലുതാകാൻ താൻ ശ്രമിച്ചിട്ടില്ല. തന്നെ വലുതാക്കി കാണിക്കാൻ മറ്റുള്ളവർ ശ്രമിച്ചിട്ടല്ലെയുള്ളൂ. .  ആ കാലത്തു തന്റെ ശബ്ദം സമൂഹത്തിന് ഇഷ്ട്ടമായിരുന്നു അവർക്കന്നതാവശ്യമായിരുന്നു. ആ തലമുറ കടന്നുപോയി.  പുതിയ തലമുറ തലപൊക്കി . കാലം മാറി കാറ്റിന്റെ ഗതിയും മാറി എല്ലാ കാലവും ഒരുപോലെയായിരിക്കുകയില്ലല്ലോ. കാലത്തിനൊത്തുള്ള മാറ്റങ്ങളെ അംഗീകരിക്കുകതന്നെവേണം .  തന്നിലെ സംഗീതം അതതുപോലെതന്നെ അവിടെയുണ്ട് . സ്വരം മാറികാണും രൂപം മാറിക്കാണും . പുതിയ താളങ്ങളും മേളങ്ങളും വന്നിട്ടുണ്ടാകും . എന്നാൽ ശുദ്ധ സംഗീതം അത് തന്റെ ഉള്ളിൽ അതേപടി ഇപ്പോഴും കുടികൊള്ളുന്നു. തനിക്കതുമതി. അതുകളായാൻ ആഗ്രഹിക്കുന്നില്ല. 
             
           നിശബ്ദയായി നിന്ന ആ  പഴയ പാട്ടുകാരി തന്റെ ജീവന്റെ ജീവനായ വയലിനും കയ്യിലെടുത്തു് മെല്ലെ നടന്ന് ഹാളുവിട്ടു പുറത്തുവന്നു. .  അപ്പോഴും പുതിയ പാടുകാരി പുതിയ രീതിയിലുള്ള പാട്ടുകൾ പാടി ആടി തിമിർക്കുന്നുണ്ടായിരുന്നു.  ആരോ പിറകിൽ  പിറുപിറുക്കുന്നതു കേട്ടു "അസ്സൂയ അല്ലാതെന്താ" . 
            എന്നാൽ പുറത്തിറങ്ങിയപ്പോൾ കണ്ടത് പഴയപാട്ടിഷ്ടപെടുന്ന  കുറെ ആൾക്കാർ അവൾക്കുമുന്നെതന്നെ പുറത്തിറങ്ങി അവളെ പ്രതീക്ഷിച്ചവിടെ നില്പുണ്ടായിരുന്നു.  അവർക്കറിയാമായിരുന്നു അവൾ വരുമെന്ന്. അവർക്കിപ്പോഴും അവൾ മതി. അവളുടെ പാട്ടുമതി . അവളുടെ ഈണം മതി. പഴയ അവളുടെ വയലിനിൽ നിന്നുള്ള ശ്രുതിമതി. അവരുടെ നിർബന്ധപ്രകാരം അവളൊരു പഴയ പട്ടു പാടി. വലിയ ബഹളങ്ങളില്ലാതെ കേട്ടുനിന്നവർ അവസാനം  ആർദ്രമായി കയ്യടിച്ചു. പാട്ട് പാടിത്തീർന്നതവൾ അറിഞ്ഞില്ല . എന്നാൽ എപ്പോഴോ കണ്ണിൽ നിന്നും പൊടിഞ്ഞ ഒരുതുള്ളി കണ്ണുനീർ വയലിന്റെ കമ്പിയിൽ തട്ടി ചിതറിത്തെറിച്ചത് അവളറിഞ്ഞിരുന്നു. 

മാത്യു ചെറുശ്ശേരി

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.