KERALA

വിഷ്ണുപ്രിയ കൊലക്കേസ്; പ്രതിക്ക് ജീവപര്യന്തവും 10 വര്‍ഷം തടവും

Blog Image
പ്രണയപ്പകയില്‍ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിക്ക് ജീവപര്യന്തവും 10 വര്‍ഷം തടവും.

കണ്ണൂര്‍: പ്രണയപ്പകയില്‍ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിക്ക് ജീവപര്യന്തവും 10 വര്‍ഷം തടവും. പാനൂരിനടുത്ത് വള്ള്യായി കണ്ടോത്തുംചാല്‍ നടമ്മലില്‍ വിഷ്ണുപ്രിയ(25)-യെയാണ് മാനന്തേരി താഴെകളത്തില്‍ വീട്ടില്‍ എം. ശ്യാംജിത്ത്(28) വീട്ടില്‍ക്കയറി കൊലപ്പെടുത്തിയത്.
തലശ്ശേരി അഡീഷണല്‍ ജില്ലാ കോടതി(ഒന്ന്) ജഡ്ജി എ.വി മൃദുലയാണ് ശിക്ഷിച്ചത്. കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞ ശനിയാഴ്ച കണ്ടെത്തിയിരുന്നു. 302, 449 എന്നീ വകുപ്പുകള്‍ പ്രകാരമാണ് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നത്.

2022 ഒക്ടോബര്‍ 22 ശനിയാഴ്ച്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു ദാരുണമായ സംഭവം. കഴുത്തിന് ആഴത്തില്‍ മുറിവേറ്റ നിലയിലാണ് വിഷ്ണുപ്രിയയെ കണ്ടത്. ഇരുകൈകള്‍ക്കും വെട്ടേല്‍ക്കുകയും ചെയ്തിരുന്നു. ദേഹത്ത് 29 മുറിവുകളാണുണ്ടായിരുന്നത്. പാനൂര്‍ ന്യൂക്ലിയസ് ക്ലിനിക്കില്‍ ഫാര്‍മസിസ്റ്റായിരുന്നു വിഷ്ണുപ്രിയ.

കൊലപാതകം നടക്കുന്നതിന്റെ ആറുദിവസം മുന്‍പ് വിഷ്ണുപ്രിയയുടെ അച്ഛമ്മ മരിച്ചതിനാല്‍ ജോലിക്ക് പോയിത്തുടങ്ങിയിരുന്നില്ല. തൊട്ടടുത്തു തന്നെയായിരുന്നു അച്ഛമ്മയുടെ വീട്. ബന്ധുക്കളൊക്കെ അവിടെയായിരുന്നു. മരണവീട്ടില്‍നിന്ന് ബന്ധുവായ യുവതി, വിഷ്ണുപ്രിയയുടെ വീട്ടിലെത്തിയപ്പോഴാണ് സംഭവം ശ്രദ്ധയില്‍പ്പെടുന്നത്. നിലവിളികേട്ട് ബന്ധുക്കളും നാട്ടുകാരും ഓടിയെത്തുകയായിരുന്നു. പ്രതി ശ്യാംജിത്ത് വീട്ടിലെത്തിയതും കൊലപാതകം നടത്തിയതും ആരും അറിഞ്ഞില്ല.

വിഷ്ണുപ്രിയയും ശ്യാംജിത്തും പ്രണയത്തിലായിരുന്നെന്നും കൊലപാതകം നടക്കുന്നതിന് രണ്ടുമാസംമുന്‍പ് ഇവര്‍ തെറ്റിപ്പിരിഞ്ഞെന്നും ഇതാണ് കൊലപാതകത്തിന് കാരണമെന്നുമായിരുന്നു പോലീസ് പറഞ്ഞത്. സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട പ്രതി മാനന്തേരിയിലെ സ്വന്തം വീട്ടിലെത്തുകയും ചെയ്തിരുന്നു. ഫോണ്‍ ലൊക്കേഷന്‍ മനസ്സിലാക്കി പോലീസ് പിന്തുടര്‍ന്നെത്തിയാണ് അറസ്റ്റ് ചെയ്തത്.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.