വ്യവസായി ഗോകുലം ഗോപാലന്റെ ധനകാര്യ സ്ഥാപനങ്ങളിലെ പരിശോധനയിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. വിദേശ നാണയ വിനിമയ ചട്ടം ലംഘിച്ച് 592.54 കോടി രൂപ ഗോകുലം ഗ്രൂപ്പ് സ്വീകരിച്ചതായി ഇഡി കണ്ടെത്തി. എമ്പുരാൻ സിനിമ നിർമാണത്തിനായി ചെലവഴിച്ച പണം സംബന്ധിച്ചും പരിശോധന തുടങ്ങി. ഗോകുലം ഗോപാലനെ വീണ്ടും ചോദ്യം ചെയ്യും.
തമിഴ്നാട്ടിലും കേരളത്തിലുമായി ഗോകുലം ഗ്രൂപ്പിന്റെ പത്ത് കേന്ദ്രങ്ങളിലായിരുന്നു ഇഡി റെയ്ഡ്. ആദ്യം കോഴിക്കോടും പിന്നീട് ചെന്നൈയിലുമായി ഗോകുലം ഗോപാലനെ 7 മണിക്കൂർ ചോദ്യം ചെയ്തു. ഫെമ, ആർബിഐ ചട്ടങ്ങളുടെ ലംഘിനമുണ്ടായെന്ന് കണ്ടെത്തി. 592.54 കോടി രൂപ വിദേശ നാണയ വിനിമയ ചട്ടം ലംഘിച്ച് സ്വീകരിച്ചു. 370.80 കോടി രൂപ പണമായും 220.74 കോടി രൂപ ചെക്കായും ആണ് സ്വീകരിച്ചിരിക്കുന്നത്.
ചെന്നൈ കോടമ്പക്കത്തെ കോർപ്പറേറ്റ് ഓഫീസിൽ നിന്നും ഒന്നര കോടി രൂപ പിടിച്ചെടുത്തു. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകൾ പരിശോധിച്ച ശേഷം ഗോകുലം ഗോപാലനെ വീണ്ടും ചോദ്യം ചെയ്യാനാണ് ഇ.ഡിയുടെ തീരുമാനം. വിദേശത്ത് നിന്ന് എത്തിയ പണമാണ് എംമ്പുരാൻ സിനിമ നിർമ്മാണത്തിനടക്കം ഉപയോഗിച്ചതെന്നാണ് ഇഡിയുടെ വിലയിരുത്തൽ. ഗോകുലം ഗോപാലൻ ഡയറക്ടറായ കമ്പനികൾ മറ്റ് സ്ഥാപനങ്ങളിൽ നടത്തിയ നിക്ഷേപങ്ങളും അന്വേഷണ പരിധിയിലുണ്ട്. 2017 ൽ ആദായ നികുതി വകുപ്പും 2023ൽ ഇഡിയും ഗോകുലം ഗോപാലനെതിരെ അന്വേഷണം നടത്തിയിരുന്നു.