ഫുട്‌ബോൾ ഇതിഹാസം ഐ എം വിജയൻ പോലീസ് സർവീസിൽ നിന്നും വിരമിക്കുന്നു. തന്റെ പതിനേഴാം വയസ്സിൽ കേരള പോലീസ് ടീമിലെത്തിയ വിജയൻ ഇന്ന് മലപ്പുറം എംഎസ്‌പിയിൽ അസി.കമാൻഡന്റാണ്. നാല് പതിറ്റാണ്ടോളം നീണ്ട പോലീസ് ജീവിതത്തിന് ഈ മാസം 30 നാണു വിജയൻ കർട്ടൻ ഇടുന്നത്. വൻ യാത്രയയപ്പാണ് തങ്ങളുടെ പ്രിയ ഫുട്ബോളർക്കായി സഹപ്രവർത്തകർ ഒരുക്കുന്നത്. 1969 ഏപ്രിൽ 25ന് തൃശൂർ ജില്ലയിലെ കോലത്തുംപാടും അയനിവളപ്പിൽ മണിയുടെയും കൊച്ചമ്മുവിന്റെയും മകനായാണ് ഐ എം വിജയൻ ജനിക്കുന്നത്. ദാരിദ്ര്യംനിറഞ്ഞ കുട്ടിക്കാലത്ത് നിന്നും നിരവധി യാതനകൾ സഹിച്ചന് നാം ഇന്ന് കാണുന്ന നിലയിലേക്ക് വിജയൻ ഉയർന്നു വന്നത്. 1986ൽ എം കെ ജോസഫ് ഡിജിപിയായിരിക്കെയാണ് ആദ്യമായി വിജയൻ പോലീസിന്റെ ട്രയൽസിനിറങ്ങുന്നത്. എന്നാൽ വിജയന്റെ ഫുട്ബോൾ കളി കണ്ട് ഇഷ്ടപ്പെട്ടെങ്കിലും 18 വയസ്സ് തികയാത്തതിനാല്‍ അന്ന് ടീമിലെടുത്തില്ല. ശേഷം ആറുമാസത്തിലധികം ടീമിൽ അതിഥി താരമായി കളിച്ചു.1987 ലാണ് വിജയൻ പോലീസ് കോൺസ്‌റ്റബിളായി നിയമിതനാകുന്നത്.1991മുതൽ 2003വരെ ഇന്ത്യക്കായി അദ്ദേഹം കാൽ പന്ത് തട്ടി . രാജ്യത്തിനായി 88 കളിയിൽ 39 ഗോളുകൾ നേടി.
ഇന്ത്യയുടെ പത്താംനമ്പർ ജേഴ്‌സിയിൽ നീണ്ട 12 വർഷകാലം വിജയനുണ്ടായിരുന്നു. 1991ൽ തിരുവനന്തപുരം നെഹ്റു കപ്പിൽ റുമാനിയക്കെതിരെയായിരുന്നു ഇന്ത്യൻ ജേഴ്‌സിയിലെ അരങ്ങേറ്റം. കറുത്തമുത്ത് എന്ന ഓമനപ്പേരിൽ മൈതാനത്ത് നിറഞ്ഞ അദ്ദേഹം രണ്ടുതവണ ഇന്ത്യൻ നായകനായി. 2003ൽ ഹൈദരാബാദിൽ നടന്ന ആഫ്രോ ഏഷ്യൻ ഗെയിംസിലായിരുന്നു ഇന്ത്യൻ കുപ്പായത്തിലെ അവസാന മത്സരം. അതേസമയം, വിരമിച്ചശേഷം കേരളത്തിൽ ഫുട്‌ബോൾ അക്കാദമി തുടങ്ങുമെന്ന് ഐ എം വിജയൻ പറഞ്ഞു. "കേരള പൊലീസിൽ എത്തിയതുകൊണ്ടാണ് ഇന്നത്തെ ഐ എം വിജയനുണ്ടായത്. ഫുട്‌ബോളാണ് എല്ലാം തന്നത്. അതുകൊണ്ടുതന്നെ ഫുട്‌ബോൾ ലോകത്ത് തുടർന്നുമുണ്ടാകും. കേരളത്തിൽ തുടങ്ങുന്ന പ്രൊഫഷണൽ ഫുട്‌ബോൾ അക്കാദമിക്ക് സർക്കാരിന്റെ സഹായമുണ്ടാകുമെന്നാണ് പ്രതീക്ഷ’–- വിജയൻ പറഞ്ഞു.