2025-ലെ സമാധാനത്തിനുള്ള നോബേൽ സമ്മാനം പ്രഖ്യാപിച്ചു. വെനിസ്വേലയിലെ പ്രതിപക്ഷ നേതാവും ജനാധിപത്യ പ്രവർത്തകയുമായ മരിയ കൊറീന മച്ചാഡോ ആണ് സമാധാന പ്രവർത്തങ്ങൾക്ക് നൽകുന്ന പരമോന്നത പുരസ്‌കാരം സ്വന്തമാക്കിയത്. വെനസ്വേലയിലെ പ്രതിപക്ഷ നേതാവും, ജനാധിപത്യത്തിന് വേണ്ടി പോരാടുന്ന വനിതാനേതാവുമാണ് മരിയ.
അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ പേര് തള്ളിക്കളഞ്ഞുകൊണ്ടാണ് നോർവീജിയൻ നോബേൽ കമ്മിറ്റി ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. വെനസ്വേലയിൽ ഏകാധിപത്യ ഭരണത്തിനെതിരെ സമാധാനപരമായി നടത്തിയ പോരാട്ടങ്ങളെയും, പൗരാവകാശങ്ങൾക്കും സ്വാതന്ത്ര്യത്തിനും വേണ്ടി മരിയ നടത്തിയ നിർഭയമായ പ്രവർത്തനങ്ങളെയും മാനിച്ചാണ് അംഗീകാരം.

ഭരണകൂടത്തിൻ്റെ ഭീഷണികൾക്കിടയിലും, പീഡനങ്ങളെ അതിജീവിച്ച് അവർ രാജ്യത്തെ പൗരന്മാർക്ക് വേണ്ടി നിലകൊണ്ടു. അടിച്ചമർത്തപ്പെട്ടവരുടെ ശബ്ദമായി മരിയ മാറിയെന്ന് നോബേൽ കമ്മിറ്റി വിലയിരുത്തി. വെനസ്വേലയിലെ തകർന്ന ജനാധിപത്യ സംവിധാനം പുനഃസ്ഥാപിക്കാനുള്ള അവരുടെ ശ്രമങ്ങളും, അക്രമമില്ലാത്ത പ്രതിഷേധ മാർഗ്ഗങ്ങൾ ജനങ്ങളിലേക്ക് എത്തിച്ചതുമാണ് പുരസ്‌കാരത്തിന് അടിസ്ഥാനമായത്.
ഈ വർഷത്തെ നോബേൽ സമ്മാനത്തിനായി ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടത് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ പേരായിരുന്നു. വെടിനിർത്തൽ ഉൾപ്പെടെയുള്ള ആഗോള നയതന്ത്ര നീക്കങ്ങളിൽ അദ്ദേഹം വഹിച്ച പങ്കിൻ്റെ പേരിൽ ട്രംപിന് പുരസ്‌കാരം ലഭിക്കുമെന്നായിരുന്നു പല അന്താരാഷ്ട്ര മാധ്യമങ്ങളുടെയും നിരീക്ഷണം.
എന്നാൽ, ആഗോള തലത്തിലുള്ള ശ്രദ്ധ നേടിയ നയതന്ത്രജ്ഞരെ പരിഗണിക്കുന്നതിന് പകരം, പൗരാവകാശങ്ങൾക്കും ജനാധിപത്യത്തിനും വേണ്ടി ഒരു ഏകാധിപത്യ രാജ്യത്തിനുള്ളിൽ നടത്തിയ ധീരമായ പോരാട്ടത്തിനാണ് നോബേൽ കമ്മിറ്റി പ്രാധാന്യം നൽകിയത്. നേരത്തെ സമാധാന നോബേൽ സമ്മാനം ലഭിച്ച നെൽസൺ മണ്ടേലയെപ്പോലെയും ആങ് സാൻ സൂചിയെപ്പോലെയുമുള്ള നേതാക്കളുടെ പാത പിന്തുടർന്നാണ് മച്ചാഡോയുടെ ഈ വിജയം.

