തിരുവനന്തപുരം: ആറ്റുകാലിൽ വാടകവീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വർക്കല സ്വദേശിനി ആരതി (26) ആണ് മരിച്ചത്. ഭർത്താവ് അതുലിന്റെ കടുത്ത ശാരീരിക-മാനസിക പീഡനങ്ങളെ തുടർന്നാണ് ആരതി ജീവനൊടുക്കിയതെന്ന് യുവതിയുടെ കുടുംബം ആരോപിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒന്നരവർഷം മുൻപായിരുന്നു ആരതിയുടെയും അതുലിന്റെയും വിവാഹം. വിവാഹത്തിനു പിന്നാലെ ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നുവെന്ന് ബന്ധുക്കളും നാട്ടുകാരും സാക്ഷ്യപ്പെടുത്തുന്നു.
വിവാഹസമയത്ത് ആരതിയുടെ കുടുംബം 50 പവൻ സ്വർണ്ണമാണ് നൽകിയിരുന്നത്. അതുൽ ഈ സ്വർണ്ണം പലഘട്ടങ്ങളിലായി പണയം വെക്കുകയും, ഒടുവിൽ എട്ട് ലക്ഷം രൂപയ്ക്ക് വിറ്റ് പുതിയ കാർ വാങ്ങുകയും ചെയ്തു. ഇത് സംബന്ധിച്ച് ഇരുവരും തമ്മിൽ വലിയ തർക്കങ്ങൾ നിലനിന്നിരുന്നു. കാർ വാങ്ങിയതിന് ശേഷവും കൂടുതൽ പണം ആവശ്യപ്പെട്ട് അതുൽ ആരതിയെ നിരന്തരം ഉപദ്രവിച്ചിരുന്നതായി കുടുംബം പറയുന്നു. ഭർത്താവ് തന്നെ ശാരീരികമായി മർദ്ദിച്ചതിന്റെ ദൃശ്യങ്ങൾ ആരതി മുൻപ് അമ്മയ്ക്ക് ഫോണിൽ അയച്ചുനൽകിയിരുന്നു. കഴിഞ്ഞദിവസം രാത്രിയും അതുലും ആരതിയും തമ്മിൽ കടുത്ത വഴക്കുണ്ടായിരുന്നു. ഇതിന് പിന്നാലെ അതുൽ വീട്ടിൽ നിന്നും ഇറങ്ങിപ്പോയ തക്കത്തിലാണ് ആരതി ജീവനൊടുക്കുകയായിരുന്നുവെന്നാണ് വിവരം.

