തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ കുറ്റപത്രം സമർപ്പിക്കുന്നത് നീളുന്നതിൽ വൻ പ്രതിഷേധം. രണ്ട് കേസുകളിലും കുറ്റപത്രത്തിന്റെ കരട് രൂപം തയ്യാറായിട്ടും അന്തിമ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കാത്തത് ബോധപൂർവ്വമാണെന്ന ആക്ഷേപം ശക്തമാവുകയാണ്. ജംഷഡ്പൂരിലെ ലാബിൽ നിന്നുള്ള പരിശോധനാ ഫലം ലഭ്യമാക്കുന്നതിലെ കാലതാമസവും അന്വേഷണത്തെ ബാധിക്കുന്നുണ്ട്.
അന്വേഷണ സംഘത്തിന്റെ കണക്കനുസരിച്ച് ഏകദേശം 1700 ഗ്രാം സ്വർണ്ണമാണ് ശബരിമലയിൽ നിന്ന് കവർന്നത്. കുറ്റപത്രം സമർപ്പിക്കാൻ സർക്കാരിന്റെ പ്രോസിക്യൂഷൻ അനുമതി അത്യാവശ്യമാണ്. എന്നാൽ, നിലവിലെ രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്ത് പുതിയ സർക്കാർ അധികാരമേറ്റ ശേഷം അനുമതി തേടാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നീക്കം. സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട രണ്ട് കേസുകളിലും ഉണ്ണികൃഷ്ണൻ പോറ്റിയാണ് ഒന്നാം പ്രതി. ദ്വാരപാലക വിഗ്രഹത്തിലെ സ്വർണ്ണം കവർന്ന കേസിൽ ആകെ 15 പ്രതികളാണുള്ളത്. ദേവസ്വം മുൻ പ്രസിഡന്റ് എൻ. വാസു ഈ കേസിൽ മാത്രമാണ് പ്രതിപ്പട്ടികയിലുള്ളത്.
അതിനിടെ, കേസിൽ പ്രതിപ്പട്ടികയിലുണ്ടായിരുന്ന ദേവസ്വം ബോർഡ് മുൻ അംഗം കെ.പി. ശങ്കരദാസിനും കഴിഞ്ഞ ദിവസം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചു. നിശ്ചിത സമയത്തിനകം കുറ്റപത്രം സമർപ്പിക്കാത്തതിനെത്തുടർന്നുള്ള സ്വാഭാവിക ജാമ്യമാണ് അദ്ദേഹത്തിന് ലഭിച്ചത്. ഇതോടെ സ്വർണ്ണക്കൊള്ളക്കേസിലെ മുഴുവൻ പ്രതികളും ജാമ്യത്തിലിറങ്ങി. എസ്ഐടിയുടെ മെല്ലെപ്പോക്ക് പ്രതികൾക്ക് ജയിൽ മോചനത്തിന് പഴുതൊരുക്കിയെന്ന വിമർശനം വ്യാപകമാണ്.

