PRAVASI

ആർഷദർശനത്തിന്റെ പ്രസക്തിയുണർത്തുന്ന അമേരിക്കൻ സാഹിത്യ പുരസ്‌കാരം

Blog Image

പുരസ്കാരങ്ങളും ബഹുമതികളും തെരഞ്ഞെടുപ്പിന്റെ പേരിൽ ഉണ്ടാകുന്ന വിവാദങ്ങളിൽപെട്ട് പലപ്പോഴും നിറം കേട്ടു പോകാറുണ്ട്. അത്തരം ചർച്ചകൾക്കോ തർക്കങ്ങൾക്കോ ഇടനൽകാതെ മലയാള സാഹിത്യത്തിൽ സ്ഥിരപ്രതിഷ്‌ഠ നേടിയിരിക്കുന്ന ഒരു ബഹുമതിയാണ് കേരള ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്ക (കെ.എച്ച്.എൻ.എ) എന്ന പ്രവാസി സംഘടന ഏർപ്പെടുത്തിയിരിക്കുന്ന ആർഷദർശന പുരസ്‌കാരം.
ഋഷി പ്രോക്തങ്ങളായ ദർശനങ്ങളെ നിലനിർത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി രൂപംകൊണ്ട ഈ പുരസ്കാരത്തിന്റെ ഉദ്ദേശ ലക്ഷ്യങ്ങളോടുള്ള പ്രതിബദ്ധതയാണ് മറ്റു അവാർഡുകളിൽ നിന്നും ഇതിനെ വ്യത്യസ്തമാക്കുന്നത്. സ്വന്തം പേരോ വിലാസമോ വെളിപ്പെടുത്താത്ത ഏഴായിരത്തിലേറെ വർഷങ്ങൾക്കു മുൻപ് ഭാരത വർഷത്തിൽ ജീവിച്ചിരുന്നുവെന്നു കരുതുന്ന പൗരാണിക ഋഷിമാർ തികഞ്ഞ സത്യ ദ്രഷ്ടാക്കളായിരുന്നുവെന്നു ലോക വൈഞ്ജാനിക സമൂഹം വിലയിരുത്തുന്നു. നിരന്തരമായ സത്യാന്വേഷണത്തിലൂടെ അവർ കണ്ടെത്തിയ സത്യങ്ങൾ പ്രതിഷ്ഠിതവും ഭാവിതലമുറകൾക്കു വേണ്ടിയുള്ളതായിരുന്നുവെന്നും ആധുനിക ശാസ്ത്രം സാക്ഷ്യപ്പെടുത്തുന്നു.


പ്രാപഞ്ചിക രഹസ്യങ്ങളുടെ ചുരുളഴിച്ചുകൊണ്ടു ദൈവത്തെ അന്വേഷിച്ചു അലയുന്നവരോടായി അവർ പറഞ്ഞു തത്  (അത്) ത്വം(നീ) അസി (ആകുന്നു). അറിവിന്റെ വഴികൾ അന്വേഷിക്കുന്നവർക്കായി മേൽ പറഞ്ഞതുപോലെ ഉണ്ടായ വെളിപ്പെടുത്തലുകളെ മഹാവാക്യങ്ങൾ
എന്ന വിഭാഗത്തിൽ ദാർശനികർ ഉൾപ്പെടുത്തി തുടർ അന്വേഷണ വിഷയങ്ങളാക്കുന്നു.
           അറിവിന്റെ വഴികളിൽ അന്നു കണ്ടെത്തിയ നിഗൂഡ സത്യങ്ങളിൽ സർഗ്ഗാത്മതയും സംഗീതവും അന്വേഷണാത്മകതയും സന്നിവേശിപ്പിച്ചു അനുഭൂതിദായകമാക്കിയതിൽ വ്യാസനും വാല്‌മീകിയും കാളിദാസനും ഭാസനും മാത്രമല്ല പാശ്ചാത്യ ചിന്തകനായ ഹെൻറി ഡേവിഡ് തോറോയും മാക്സ് മുള്ളറും ആൽഡസ് ഹക്സിലിയും വരെയുണ്ടായിരുന്നു. സ്വന്തം കാലവും ഓർമ്മകളും നമ്മുടേതായ ഇടുവയ്പ്പുകളുമൊക്കെ പഴഞ്ചനും പ്രയോജനമില്ലാത്തതുമാണെന്ന ബോധം ആധുനിക പാശ്ചാത്യ വിദ്യാഭ്യാസം പകർന്നു നൽകിയപ്പോൾ നമുക്ക് നഷ്ടമായത് ലോകത്തെ വിസ്മയിപിച്ച ഒരു വലിയ സംസ്കാരത്തിന്റെ തുടർച്ചയാണ്.അടിമുടി ബിബ്ലിക്കൽ സ്വാധിനമുള്ള ഇംഗ്ലീഷ് ഭാഷയെ പ്രതിഷ്ഠിക്കാനും മാതൃഭാഷയെ മതേതരമാക്കാനും വേണ്ടി അക്കിത്തത്തിന്റെ ഭാഷാ പ്രയോഗമായ- അമ്പാടി കണ്ണന്റെ നിറമാണോ -എന്നതിനെ - ഞാവൽ പഴത്തിന്റെ നിറമാണോ -
എന്ന് തിരുത്തിയ വിദ്യാഭ്യാസ പരിഷ്കരണമാണ് കേരളത്തിൽ നടക്കുന്നത്. തുടർന്നുണ്ടായ ഒരു മാറ്റത്തിൽ ദുഃഖോപാസകനായിരുന്ന കുമാരനാശാൻ- ഉപാസിക്കുന്നു ദുഃഖത്തെ ഞാൻ -എന്നെഴുതിയതിനു ദുഃഖത്തിനു കാരണം കവിയുടെ ജാതിയായിരുന്നുവെന്നു അടികുറിപ്പെഴുതി ആധുനികതയെ കേരളം ആഘോഷിച്ചു. അതെ ആധുനികതയുടെ അസ്തിത്വ ദുഃഖത്തെ പരാമർശിച്ചു മഹാകവി അക്കിത്തം - നിശ്ശേഷം ശൂന്യമീ ഐഹിക ജീവിതം- എന്നെഴുതി മനുഷ്യന്റെ അസ്തിത്വ ദുഃഖത്തെ ഉയർത്തിക്കാട്ടി പ്രതികരിച്ചതിൽ നിന്നും വൈദിക സംസ്കാരത്തിനു വംശനാശം വന്നിട്ടില്ലായെന്നു
നാം തിരിച്ചറിയുന്നു.
                               ഒരു സമൂഹത്തിൽ ശാസ്ത്രം പിടിമുറുക്കുമ്പോൾ മാനവികത കുടിയിറക്കപ്പെടുമെന്ന സത്യം നാം വിസ്മരിക്കുന്നു.
ശാസ്ത്രവും മാനവികതയും സമന്വയിക്കുന്ന ലൗകികതയുടെയും അദ്ധ്യാത്മികതയുടെയും സമ്മിശ്രമായ ഒരു ദർശന സൗകുമാര്യം
വേദ ദർശനങ്ങളിൽ ദർശിക്കാം.കപിലനും കണാദനും  ചരകനും ചാർവാകനും വാൽസ്യായനനും വരരുചിയും അവിടെ ആചാര്യന്മാർ ആയിരുന്നു.മനുഷ്യ സ്നേഹത്തിന്റെ മഹാ സന്ദേശമാണ് .ഋഗ് വേദത്തിലെ ഏകം സത് വിപ്രാ ബഹുധാ വദന്തി എന്ന മന്ത്രം ( ഏകമായ സത്യത്തെ പല പേരുകളിൽ വിളിക്കുന്നു). ഭാവി തലമുറയ്ക്ക് ദിശാബോധം നല്കാൻ നമ്മുടെ എഴുത്തുകാർ ഈ മന്ത്രത്തെ മറക്കാതിരിക്കുക എന്നതാണ് ആർഷ ദർശന പുരസ്‌കാരം പങ്കുവെക്കുന്ന പ്രതീക്ഷ. അത്തരം എഴുത്തുകാർക്ക് ആർജ്ജവമുള്ള ആഹ്വാന കേന്ദ്രങ്ങളാകാനും പുതിയൊരു ശൈലീ വിജ്ഞാനം പകർന്നു നൽകാനും കഴിയും.
                      ഒരു ലക്ഷം രൂപയും ശിൽപ്പവും പ്രശസ്തി പത്രവുമടങ്ങുന്ന പ്രഥമ ആർഷ ദർശന പുരസ്‌കാരം മഹാകവി അക്കിത്തം അച്ചുതൻ നമ്പൂതിരിക്കും തുടർന്ന് മലയാളത്തിന്റെ പ്രിയ കഥാകാരൻ സി. രാധാകൃഷ്ണനും ബഹുമുഖ ചലച്ചിത്ര പ്രതിഭയും കവിയുമായ ശ്രീകുമാരൻ തമ്പിക്കും സമ്മാനിച്ചു. 2025 ലെത്തുമ്പോൾ മലയാളത്തിന്റെ മഹാ മനീഷി ഡോ:എം. ലീലാവതി ആർഷ ദർശനത്താൽ ആദരിക്കപ്പെടുന്നു. ഫെബ്രുവരി 1 നു കേരളത്തിൽ നടക്കുന്ന സമ്മേളനത്തിൽ വച്ച് കെ.എച്ച്. എൻ. എ. പ്രസിഡന്റ് ഡോ: നിഷ പിള്ള പുരസ്‌കാരം സമർപ്പിക്കുന്നു.
                      പ്രശസ്ത കലാകാരൻ സൂര്യ കൃഷ്ണ മൂർത്തി പ്രമുഖ എഴുത്തുകാരൻ ജോർജ് ഓണക്കൂർ ലോകോത്തര ഫിഷഗ്വരനും എഴുത്തുകാരനുമായ ഡോ: എം.വി.പിള്ള എന്നിവർ ഉൾപ്പെട്ട സമിതി ഏകകണ്ഠമായിട്ടാണ് പുരസ്‌കാര ജേതാവിനെ നിർണ്ണയിച്ചത്.
                        പുരാണേതിഹാസങ്ങളിലെ സ്ത്രീ കഥാപാത്രങ്ങളുടെ മനോവ്യാപാരങ്ങൾ സൂക്ഷ്മമായി അപഗ്രഥിക്കുന്ന ഭാരത സ്ത്രീ,
സത്യ ധർമ്മ ദർശനം ഇതിഹാസങ്ങളിൽ, ആദി പ്രരൂപങ്ങൾ സാഹിത്യത്തിൽ,എന്നീ വൈഞ്ജാനിക സൃഷ്ടികളും  വാൽമീകി രാമായണ വിവർത്തനവും പുരസ്‌കാര ലബ്ദിക്ക് തികച്ചും അനുയോജ്യമായ രചനകളായി പുരസ്‌കാര നിർണ്ണയ സമിതി വിലയിരുത്തി കർത്താവായ ലീലാവതി ടീച്ചറുടെ പേര് നിർദ്ദേശിക്കുകയായിരുന്നു.

സുരേന്ദ്രൻ നായർ

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.