കണ്ണൂർ സൈബർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായ അർജുൻ ആയങ്കിയെ കൂത്തുപറമ്പ് മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തുടർന്ന് ഇയാളെ തലശ്ശേരി സ്‌പെഷ്യൽ സബ് ജയിലിലേക്ക് മാറ്റി. നിലവിൽ അർജുൻ ആയങ്കി ജാമ്യാപേക്ഷ സമർപ്പിച്ചിട്ടില്ലെന്നാണ് ലഭ്യമാകുന്ന വിവരം. കേസുമായി ബന്ധപ്പെട്ട് ഊന്നുകൽ പൊലീസ് നാളെ കണ്ണൂർ കോടതിയിൽ ഫോർമൽ അറസ്റ്റിനായുള്ള അപേക്ഷ നൽകും.
തളിപ്പറമ്പിൽ അർജുൻ ആയങ്കി ഉണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് ഇന്നലെ ഉച്ചമുതൽ പൊലീസ് ശക്തമായ തിരച്ചിൽ നടത്തിയിരുന്നു. ഒടുവിൽ പുലർച്ചെ രണ്ടേമുക്കാലോടെ അഭിഭാഷകയുടെ സാന്നിധ്യത്തിലാണ് ഇയാൾ പിടിയിലാകുന്നത്. താൻ ആയങ്കിയെ ഒളിപ്പിച്ചിട്ടില്ലെന്നും കീഴടങ്ങാൻ ഉറപ്പിച്ചാണ് ഇയാൾ തന്നെ കാണാനെത്തിയതെന്നും പൊലീസ് എത്തിയ ഉടൻ തന്നെ കൈമാറുകയായിരുന്നെന്നും അഡ്വ. ഡെലീറ്റ ടൈറ്റസ് വ്യക്തമാക്കി.
ആഭ്യന്തരമന്ത്രിയെയും പൊലീസിനെയും വെല്ലുവിളിച്ചുകൊണ്ടുള്ള ആയങ്കിയുടെ ഒളിച്ചുകളി ആഭ്യന്തര വകുപ്പിനാകെ വലിയ നാണക്കേടുണ്ടാക്കിയിരുന്നു. അതിനാൽ തന്നെ ആയങ്കിയുടെ അറസ്റ്റ് പൊലീസിന് വലിയ നേട്ടവും ആശ്വാസവുമായി. “ഇത് ഗുണ്ടകളുടെ നാടല്ല, കേരളമാണ്” എന്ന ആഭ്യന്തരമന്ത്രിയുടെ കർശന മുന്നറിയിപ്പിന് പിന്നാലെയാണ് അറസ്റ്റ്. ആയങ്കിയുടെ പിടിവീണതോടെ സംസ്ഥാനത്ത് ഗുണ്ടകളെ അമർച്ച ചെയ്യാനുള്ള ‘ഓപ്പറേഷൻ ഗ്രിപ്പ്’ കൂടുതൽ ശക്തമാക്കാനാണ് പൊലീസിന്റെ തീരുമാനം.

