കോയമ്പത്തൂർ മധുക്കരയിലുണ്ടായ വാഹനാപകടത്തില്‍ പിഞ്ചുകുഞ്ഞുള്‍പ്പെടെ 3 മലയാളികള്‍ക്ക് ദാരുണാന്ത്യം. പത്തനംതിട്ട ഇരവിപേരൂർ സ്വദേശികളായ ജേക്കബ് എബ്രഹാം, ഷീബ ജേക്കബ്, 2 മാസം മാത്രം പ്രായമായ ആരോണ്‍ ജേക്കബ് എന്നിവരാണ് മരിച്ചത്. ആരോണിന്റെ അമ്മ അലീനയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
തിരുവല്ലയിൽ നിന്ന് ബംഗളൂരുവിലേക്ക് പോവുകയായിരുന്ന ജേക്കബും കുടുംബവും സഞ്ചരിച്ച ഓള്‍ട്ടോ കാർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. രാവിലെ 11 മണിയോടെയാണ് അപകടം. സംഭവ സ്ഥലത്തുവെച്ചു തന്നെ മൂവരും മരിച്ചു. അപകടത്തില്‍ കാറിൻ്റെ മുൻവശം പൂർണ്ണമായും തകർന്നു. മകൾ അലീനയെയും കുഞ്ഞിനെയും ബെംഗളൂരുവിൽ കൊണ്ടുവിടാൻ പോകുകയായിരുന്നു ജേക്കബ് ഏബ്രഹാമും ഷീലയും.വ്യാഴാഴ്ച രാവിലെ പതിനൊന്നരയോടെ മധുക്കര എൽ ആൻഡ് ടി ബൈ പാസിൽ നയാര പെട്രോൾ പമ്പിന് സമീപത്താണ് അപകടം ഉണ്ടായത്. മൃതദേഹങ്ങൾ കോയമ്പത്തൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷമാകും മറ്റു നടപടികള്‍ തീരുമാനിക്കുക. സംഭവത്തില്‍ ലോറി ഡ്രൈവർ കരൂർ സ്വദേശി ശക്തിവേല്‍ അറസ്റ്റിലായിട്ടുണ്ട്.

