PRAVASI

ബിജെപി കൗണ്‍സിലറുടെ ആത്മഹത്യയിലും വിമര്‍ശനം; നേതൃത്വത്തെ ഞെട്ടിച്ച് മുന്‍ സംസ്ഥാന വക്താവ്

Blog Image

തിരുവനന്തപുരം കോര്‍പ്പറേഷനിലെ തിരുമല വാര്‍ഡ് ബിജെപി കൗണ്‍സിലര്‍ അനില്‍കുമാറിന്റെ ആത്മഹത്യയില്‍ നേതൃത്വത്തിന് എതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ സംസ്ഥാന വക്താവ് എംഎസ് കുമാര്‍. ബിജെപിക്കാരായ സഹപ്രവര്‍ത്തകര്‍ വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ അനില്‍കുമാറിനെ മരണത്തിലേക്ക് തള്ളിവിട്ടു എന്നാണ് എംഎസ് കുമാറിന്റെ വിമര്‍ശനം. ഇതില്‍ സംസ്ഥാന ഭാരവാഹികള്‍ വരെയുണ്ട്. ഇവരുടെ എല്ലാം പേര് വെളിപ്പെടുത്തും എന്ന ഭീഷണിയും എംഎസ് കുമാര്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞിട്ടുണ്ട്.

തിരുവനന്തപുരം നഗരസഭയിലെ പ്രധാന തിരഞ്ഞെടുപ്പ് വിഷയം അനില്‍കുമാറിന്റെ ആത്മഹത്യ ആയിരിക്കും. രാഷ്ട്രീയത്തില്‍ ഒരുപാടു ഉയരങ്ങളില്‍ എത്തേണ്ട ആ ചെറുപ്പക്കാരന് പാതിവഴിയില്‍ ശരീരം ഉപേക്ഷിച്ചു മടങ്ങേണ്ടി വന്നത് ഒരു സഹകരണ പ്രസ്ഥാനത്തിന്റെ ഭാഗം ആയി എന്നതുകൊണ്ട് മാത്രമാണ്. പ്രതിസന്ധി കാലത്ത് കൂടെ നില്‍ക്കും എന്ന് പ്രതീക്ഷിച്ചവര്‍ മാറി നിന്നു. ഇതോടെയാണ് സ്വന്തം മക്കളെ വരെ മറന്ന് അനില്‍ ഈ കടുംകൈ ചെയ്തത് എന്നും എംഎസ് കുമാര്‍ പറയുന്നു.

വായ്പ എടുത്തിട്ട് തിരിച്ചടക്കാത്തവരെ കൊണ്ട് അടപ്പിക്കാന്‍ നേതൃത്വം ഇടപെട്ടെങ്കില്‍ സാധിക്കുമായിരുന്നു. എന്നാല്‍ അതുണ്ടായില്ല. മരിച്ചു കഴിഞ്ഞു നെഞ്ചത്ത് റീത്തു വയ്ക്കുന്നതല്ല രാഷ്ട്രീയ പ്രവര്‍ത്തനം എന്നും എംഎസ് കുമാര്‍ വിമര്‍ശിക്കുന്നു. അനില്‍കുമാര്‍ അനുഭവിച്ച അതേ ഘട്ടത്തിലൂടെയാണ് താനും കടന്നു പോകുന്നത്. താന്‍ നേതൃത്വം നല്‍കിയിരുന്ന സഹകരണ സംഘത്തില്‍ നിന്നും വായ്പ എടുത്ത് തിരിച്ചടയ്ക്കാത്തവരില്‍ 90 ശതമാനം പേരും ബജെപിക്കാരാണ്. അവരുടെ പേരുകള്‍ പുറത്തുവിടും എന്നും എംഎസ് കുമാര്‍ പറയുന്നുണ്ട്.

എംഎസ് കുമാര്‍ നേതൃത്വം നല്‍കിയിരുന്ന തിരുവിതാംകൂര്‍ സഹകരണസംഘവും പ്രതിസന്ധിയിലാണ്. സഹകരണ സംഘത്തില്‍ 32 കോടിയുടെ നഷ്ടമുണ്ടായതിനെ തുടര്‍ന്ന് എംഎസ് കുമാര്‍ അറസ്റ്റിലാവുകയും ചെയ്തിരുന്നു.

എം എസ് കുമാറിന്റെ എഫ് ബി പോസ്റ്റ് 
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെ രഞ്ഞെടുപ്പിന്റെ ഒരു വിളിപ്പാടകലെയാണ് സംസ്ഥാനം. ഗാസയുദ്ധം മുതൽ പി എം ശ്രീ പദ്ധതിവരെ തെരഞ്ഞെടുപ്പിൽ ചർച്ച ചെയ്തേക്കാം. എന്നാൽ തിരുവനന്തപുരം നഗരസഭയിലെങ്കിലും ചർച്ചയാകാൻ പോകുന്നത് കൗൺസിലർ അനിലിന്റെ ആത്‍മഹത്യയും അതിലേക്കു നയിച്ച കാരണങ്ങളും ആയിരിക്കും. വര്ഷങ്ങളായി ഞാൻ അറിയുന്ന അനിൽ സംശുദ്ധ രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന യുവാവും മിടുക്കനായ ജനപ്രതിനിധിയും ആണ്. രാഷ്ട്രീയത്തിൽ ഒരുപാടു ഉയരങ്ങളിൽ എത്തേണ്ട ആ ചെറുപ്പക്കാരന് പാതിവഴിയിൽ ശരീരം ഉപേക്ഷിച്ചു മടങ്ങേണ്ടി വന്നത് അദ്ദേഹം ഒരു സഹകരണ പ്രസ്ഥാനത്തിന്റെ ഭാഗം ആയിപോയതുകൊണ്ടാണ്. അവസാന നാളുകളിൽ അദ്ദേഹം അനുഭവിച്ചിട്ടുണ്ടാകാ വുന്ന മാനസിക സമ്മർദ്ദം എനിക്ക് ഊഹിക്കാൻ കഴിയും. സമാനസാഹചര്യത്തിലൂടെയാണ് ഞാനും കടന്നുപോകുന്നത്. പൊതുപ്രവർത്തനത്തിന്റെ ഭാഗമായാണ് പലരും സഹകരണ മേഖലയിലും ഇടപെട്ടുപോകുന്നത് . പെട്ടെന്നാണ് കേരളത്തിൽ സഹകരണരംഗം തകർന്നടിയുന്നത്. കരുവന്നൂർ, കണ്ടല, ബി എസ് എൻ എൽ തുടങ്ങിയ സംഘങ്ങളിലെ വാർത്തകൾ പ്രവഹിച്ചതോടെ ചെറിയ സംഘങ്ങളിൽ പുതിയ നിക്ഷേപങ്ങൾ വരാതെയായി. ഞങ്ങളുടെ സംഘത്തിനെതിരെ വ്യക്തിവിരോധം കൊണ്ട് ചിലർ പൊടിപ്പും തൊങ്ങലും വച്ചു വാർത്ത മാധ്യമങ്ങളിൽ കൊടുത്തതും അതിന്റെ സത്യാവസ്ഥകൾ മനസിലാക്കാതെ ചില മാധ്യമങ്ങൾ അതൊക്കെ പ്രസിദ്ധീകരിക്കുകയും ചെയ്തതോടെ സംഘം തകർന്നു എന്ന് പ്രചരിപ്പിച്ചു വായ്പ എടുത്തവർ തിരിച്ചടവ് നിർത്തി. നിക്ഷേപകർ കൂട്ടത്തോടെ അവരുടെ നിക്ഷേപം പിൻവലിക്കാനും എത്തുന്നു. ഈ അവസ്ഥയെ അതിജീവിക്കാൻ കൂടെ നിൽക്കും എന്ന് പ്രതീക്ഷിക്കുന്നവർ സഹകരിക്കാതെ മാറിനിൽക്കുന്ന സ്ഥിതി കൂടി വന്നത് കൊണ്ട് കൂടി യാകാം പാവം അനിലിന് സ്വന്തം മക്കളെ വരെ മറന്നു ഈ കടുംകൈ ചെയ്യേണ്ടി വന്നത്. കാശ് കൊടുത്തു സഹായിക്കണ്ട. പക്ഷെ വായ്പ എടുത്തിട്ട് തിരിച്ചടക്കാത്തവരെ കൊണ്ട് അടപ്പിക്കാനെങ്കിലും കഴിയുമായിരുന്നു.അതും ചെയ്തില്ല എന്നതാണ് പ്രധാനം. മരിച്ചു കഴിഞ്ഞു  നെഞ്ചത്ത് റീത്തു വയ്ക്കുന്നതല്ല രാഷ്ട്രീയ പ്രവർത്തനം.
       വളരെ ആലോചിച്ച ശേഷം ആണ് ഇങ്ങനെ ഒരു പോസ്റ്റ്‌ ഇടുന്നത്. ഞാൻ കൂടി ഉള്ള സംഘത്തിൽ നിന്നും വായ്പ എടുത്തിട്ടുള്ള 70% പേരും എന്റെ പാർട്ടിക്കാരാണ്. തിരിച്ചടക്കാത്തവരിൽ 90% വും അതെ പാർട്ടിക്കാർ തന്നെ. അതിൽ സാധാരണ പ്രവർത്തകർ മുതൽ സംസ്ഥാന ഭാരവാഹികൾ ( സെൽ കൺവീനർമാർ ഉൾപ്പെടെ )ഉണ്ട്. മറ്റു പാർട്ടികളിൽ നിന്ന് നമ്മുടെ സഹായത്രികരായി കൂടി കേന്ദ്ര നേതാക്കളുമായി വരെ വലിയ അടുപ്പം സൃഷ്ടിച്ചെടുത്ത നേതാക്കളും ഉണ്ട്. അവരോടൊക്കെ ചോദിച്ചും പറഞ്ഞും മടുത്തത് കൊണ്ട് അവരുടെയെല്ലാം പേരുകളും അവരടക്കേണ്ട തുകയും എല്ലാം fb യിലൂടെ വെളിപെടുത്താൻ തീരുമാനിക്കുന്നത്. അടുത്ത പോസ്റ്റ്‌ ഈ പേരുകൾ വെളിപ്പെടുത്തി കൊണ്ടുള്ള താകും.ജീവിതത്തിൽ ഇന്നുവരെ ഒരു അഴിമതിയും നടത്തിയിട്ടില്ലാത്ത ഞാൻ ഇവരെയൊക്കെ സഹായിച്ചുപോയി എന്ന വലിയ തെറ്റിന് ഇന്ന് അനഭിമതനും വെറുക്കപ്പെട്ടവനും,ആയിമാറി. ഒരു ഗുണപാഠം ഇതിൽനിന്നൊക്കെ പഠിച്ചു. കഴിയുമെങ്കിൽ ആരെയും സഹായിക്കാതിരിക്കുക. ജീവിത സാ യാ ഹ്‌നത്തിൽപുതിയ പാഠം പഠിച്ചിട്ടെന്തു കാര്യം? നിക്ഷേപം വായ്പയായി കൈപറ്റി മുങ്ങിനടക്കുന്നവർ മാന്യന്മാരും ജനനേതാക്കളും ആകുന്ന ആ കളി ഇനി വേണ്ട. ജനങ്ങൾ അറിയട്ടെ. ഇവരെ മുൻനിർത്തി നഗരഭരണം പിടിക്കാൻ ഒരുങ്ങുന്ന നേതാക്കൾ തിരിച്ചറിയുക. ജനങ്ങൾ വിവേകം ഉള്ളവരും കാര്യങ്ങൾ തിരിച്ചറിയുന്നവരും ആണ്. അവർ വോട്ടർമാരും ആണ്.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.