PRAVASI

മൂന്നു കോടിയുടെ സ്വത്ത് സിപിഎമ്മിന് ഇഷ്ടദാനം നൽകി ദമ്പതികൾ

Blog Image

ചെന്നൈയിൽ ദമ്പതികൾ സിപിഎമ്മിന് മൂന്നു കോടി രൂപയുടെ കുടുംബസ്വത്ത് ഇഷ്ടദാനമായി നൽകി. അണ്ണാനഗർ സ്വദേശികളായ അഭിഭാഷകൻ ഇ.ഗോകുൽകൃഷ്ണനും ഭാര്യയും മദ്രാസ് സർവകലാശാലാ പ്രൊഫസറുമായ ജി.ജയന്തിയുമാണ് ട്രിപ്ലിക്കേനിൽ 2400 ചതുരശ്രയടി വിസ്തീർണമുള്ള കെട്ടിടത്തിന്റെ 700 ചതുരശ്രയടി വിസ്തൃതിയുള്ള ഭാഗം പാർട്ടിയുടെ പേരിലേക്ക് മാറ്റിയത്. ഫിദൽ കാസ്ട്രോയുടെ നൂറാം ജന്മവാർഷികത്തോടനുബന്ധിച്ച് ട്രിപ്ലിക്കേനിലെ ഐസ്ഹൗസിലുള്ള കെട്ടിടത്തിൽ നടന്ന ചടങ്ങിൽ പാർട്ടി സംസ്ഥാന സെക്രട്ടറി പി.ഷൺമുഖത്തിന് ദമ്പതികൾ റജിസ്ട്രേഷൻ രേഖ കൈമാറി. റജിസ്ട്രേഷനു വേണ്ടിവന്ന 10 ലക്ഷം രൂപയും ഗോകുൽകൃഷ്ണൻ തന്നെയാണ് വഹിച്ചത്.

സിഐടിയു ഓട്ടോ തൊഴിലാളിയായ കെ.പ്രഭാകരനുമായുള്ള ദമ്പതികളുടെ സൗഹൃദമാണ് ഈ തീരുമാനത്തിന് വഴിതെളിച്ചത്. കഴിഞ്ഞ 20 വർഷമായി പ്രഭാകരന്റെ ഓട്ടോയിലെ സ്ഥിരം യാത്രക്കാരായ ഇവർ, തങ്ങളുടെ കുടുംബസ്വത്ത് നന്മപ്രവൃത്തികൾക്കായി വിനിയോഗിക്കുന്നത് സംബന്ധിച്ച് അദ്ദേഹവുമായി ചർച്ച നടത്തുകയും, പാർട്ടിയുടെ ആശയങ്ങളിൽ ആകൃഷ്ടരായി സ്വത്ത് സിപിഎമ്മിന് നൽകാൻ തീരുമാനിക്കുകയുമായിരുന്നു. ദക്ഷിണേന്ത്യയിലെ ആദ്യ കമ്യൂണിസ്റ്റായ മലയാപുരം ശിങ്കാരവേലു ചെട്ടിയാർ പ്രവർത്തിച്ച ട്രിപ്ലിക്കേനിൽ തന്നെ പാർട്ടിക്ക് ഇത്തരമൊരു സ്ഥലം ലഭിച്ചതിൽ വലിയ സന്തോഷമുണ്ടെന്ന് ചെന്നൈ സെൻട്രൽ ജില്ലാ സെക്രട്ടറി ജി.സെൽവ വ്യക്തമാക്കി.

പാർട്ടി സംസ്ഥാന സെക്രട്ടറിയുടെ പേരിലാണ് സ്വത്ത് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ചെന്നൈയിലെ ഏറ്റവും പ്രധാനപ്പെട്ട ഈ പ്രദേശം പാർട്ടിയുടെയും ജനങ്ങളുടെയും ആവശ്യങ്ങൾക്കായി ഉപയോഗിക്കുമെന്ന് ചെപ്പോക്ക് ഏരിയ സെക്രട്ടറി ആർ.കപാലി അറിയിച്ചു. സാധാരണക്കാരായ തൊഴിലാളികളോടുള്ള അടുപ്പവും കമ്യൂണിസ്റ്റ് ആശയങ്ങളോടുള്ള ആദരവുമാണ് വൻവിലമതിക്കുന്ന ഈ സ്വത്ത് പാർട്ടിയ്ക്ക് കൈമാറാൻ ഈ ദമ്പതികളെ പ്രേരിപ്പിച്ചത്.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.