PRAVASI

ക്രൗഡ് ഫണ്ടിങ് മുതൽ നിർമിതബുദ്ധി വരെ: ഗൗരവകര ചർച്ചകളുമായി മീറ്റ് ദി ഡയറക്ടർ

Blog Image

വൈവിധ്യമാർന്ന വിഷയങ്ങളും രസകരമായ ചർച്ചകൾക്കും വഴിയൊരുക്കി മീറ്റ് ദി ഡയറക്ടർ പരിപാടി. നിർമിത ബുദ്ധിയുടെ സാധ്യതകൾ, നിർമാണ ചെലവിന്റെ അപര്യാപ്തതകൾ തുടങ്ങി ചലച്ചിത്ര നിർമാണത്തിന്റെ വിവിധ വശങ്ങളെപ്പറ്റിയുള്ള സംവാദ വേദിയായിരുന്നു ഇന്നലെ(ഡിസംബർ 15) നടന്ന മീറ്റ് ദ ഡയറക്ടർ പ്രോഗ്രാം.

മുഖക്കണ്ണാടിയുടെ സംവിധായകർ സതീഷ് ബാബുസേനൻ, സന്തോഷ് ബാബുസേനൻ, അങ്കമ്മാളിന്റെ സംവിധായകൻ വിപിൻ രാധാകൃഷ്ണൻ, ഷിർകോവ : ഇൻ ലൈസ് വീ ട്രസ്റ്റിന്റെ സംവിധായകൻ ഇഷാൻ ശുക്ല, വട്ടുസി സോമ്പിയുടെ സംവിധായകൻ സിറിൽ അബ്രഹാം ഡെന്നിസ്, ബോഡിയുടെ സംവിധായകൻ അഭിജിത് മജുംദാർ, നിർമാതാവും സൗണ്ട് ഡിസൈനറുമായ അമല പോപ്പുരി, ദി ഷെയിംലസിലെ അഭിനേത്രി ഒമാരാ ഷെട്ടി തുടങ്ങി മേളയിൽ ഇന്നലെ പ്രദർശിപ്പിച്ച പ്രധാന ചിത്രങ്ങളുടെ അരങ്ങിലും അണിയറയിലും പ്രവർത്തിച്ചവർ പ്രേക്ഷകരോടു നേരിട്ട് സംവദിക്കാനെത്തി. പരിപാടിയിൽ മീര സാഹിബ് മോഡറേറ്ററായി. അണിയറ പ്രവർത്തകർ സിനിമകളെ കാണികൾക്ക് പരിചയപ്പെടുത്തിക്കൊണ്ടാണു ചർച്ചകൾ ആരംഭിച്ചത്.  കാണികളുമായുള്ള ചോദ്യോത്തര വേളയുമുണ്ടായിരുന്നു.

രാജ്യാന്തര ചലച്ചിത്ര മേളകളിലെ ഫിലിം മാർക്കറ്റുകളുടെ സാധ്യതകളെയും അതിലൂടെ വിദേശത്തുനിന്നടക്കം ലഭ്യമാക്കാൻ സാധിക്കുന്ന സഹായങ്ങളെക്കുറിച്ചും ഇഷാൻ ശുക്ല വിശദീകരിച്ചു. നിർമാണത്തുകയുടെ അഭാവം കാരണം അനുഭവിക്കേണ്ടിവന്ന ബുദ്ധിമുട്ടുകളെപ്പറ്റി ഒമാരാ ഷെട്ടി സംവദിച്ചു. ക്രൗഡ് ഫണ്ടിങ്ങിന്റെ സാധ്യതകളിലൂടെ ജനകീയ സിനിമകളുടെ നിർമാണത്തെക്കുറിച്ച് ബോഡിയുടെ നിർമാതാവ് അമല പോപ്പുരി വിശദീകരിച്ചു. സിനിമയുടെ നിർമാണത്തിന് സഹായമാകുന്ന നിരവധി സാധ്യതകളെ പറ്റിയും സർക്കാർ സംവിധാനങ്ങളെ പറ്റിയും ചർച്ചകൾ നടന്നു.

നിർമിത ബുദ്ധിയുടെ സാധ്യതകളെ പറ്റിയുള്ള ചോദ്യത്തിന് സദസിലെ എല്ലാവരും വ്യത്യസ്ത അഭിപ്രായങ്ങൾ പങ്കുവച്ചു. വരും കാലങ്ങളിൽ എഐ ഉപയോഗിക്കാത്തതു പിന്തിരിപ്പൻ ചിന്താഗതിയായി കണക്കാക്കാമെന്ന് മുതിർന്ന സംവിധായകൻ സതീഷ് ബാബുസേനൻ പറഞ്ഞപ്പോൾ മനുഷ്യന്റെ സർഗാത്മകതയ്ക്കു പകരം വയ്ക്കാൻ കഴിയുന്നതല്ല നിർമിത ബുദ്ധിയെന്നു യുവ സംവിധായകൻ സിറിൽ അബ്രഹാം കൂട്ടിച്ചേർത്തു.

അനിമേഷൻ, തിരക്കഥാരചന തുടങ്ങി സിനിമയുടെ വിവിധ വശങ്ങളിൽ സഹായിക്കാൻ പര്യാപ്തമായ സാങ്കേതിക വിദ്യകൾ നിലവിലുള്ള ഇക്കാലത്ത്, സാങ്കേതിക വിദ്യയെ നല്ല രീതിയിൽ ഉപയോഗപ്പെടുത്തേണ്ടതുണ്ടെന്ന് ഇഷാൻ ശുക്ലയും വിപിൻ രാധാകൃഷ്ണനും പറഞ്ഞു. എഐയുടെ സഹായത്തോടെ പൂർണമായി നിർമിക്കുന്ന സിനിമകൾ വിദൂരല്ലെന്നു സതീഷ് ബാബുസേനൻ ചൂണ്ടിക്കാട്ടി.

ഒരുമണിക്കൂറോളം നീണ്ടുനിന്ന പരിപാടി അവസാനിക്കുമ്പോഴും ചോദ്യങ്ങളും, അതിഥികൾക്ക് പറയാനുള്ള ഉത്തരങ്ങളും ബാക്കിയായി. കൺവീനർ ബാലു കിരിയത്ത് പരിപാടിയിൽ പങ്കെടുത്തവർക്ക് നന്ദി അറിയിച്ചു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.