തിരുവല്ല:കടപ്ര ഫോമാ വില്ലേജിന്റെ സാംസ്കാരിക ജീവിതത്തിന് പുതിയ ഊർജം പകരുന്ന ജനകീയ കൂട്ടായ്മയായി വളരുകയാണ് ഫോമാ ആർട്സ് സൊസൈറ്റി, തിരുവല്ല കടപ്രയിലുള്ള ഫോമാ വില്ലേജിലെ സാധാരണക്കാരായ കുടുംബങ്ങളിൽ നിന്നുള്ളവരെ ഒരുമിപ്പിച്ച് കലയും സംസ്കാരവും ആഘോഷങ്ങളും സൗഹൃദവും വളർത്തുകയാണ് സൊസൈറ്റിയുടെ ലക്ഷ്യം. അതിനായി ഓണക്കളികൾ ഉൾപ്പെടെയുള്ള നിരവധി നാടൻ കലാപരിപാടികളും വിവിധ സാംസ്കാരിക സാമൂഹിക പരിപാടികളും ഈ സൊസൈറ്റിയുടെ നേതൃത്വത്തിൽ നടത്തിയിട്ടുണ്ട്. മാത്രവുമല്ല, ഫോമയുടെ നേതാക്കളും മറ്റു പ്രമുഖരും ഫോമാ വില്ലേജിലെത്തുന്ന അവസരങ്ങളിലെല്ലാം സൊസൈറ്റിയുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ സംഘടിപ്പിക്കാറുണ്ട്. അനിയൻ ജോർജ് ഫോമാ പ്രസിഡന്റ് ആയിരുന്ന സമയത്ത് മന്ത്രി റോഷി അഗസ്റ്റിൻ ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുത്ത വിപുലമായ കലാപരിപാടികൾക്കും ഫോമാ ആർട്സ് സൊസൈറ്റി വേദിയൊരുക്കിയിരുന്നു. നാട്ടിൻപുറത്തിന്റെ കലയും സംസ്കാരവും ചേർത്തുപിടിച്ച് പ്രവർത്തിക്കുന്ന ഈ കൂട്ടായ്മയെ ഭാവിയിൽ കൂടുതൽ വിപുലപ്പെടുത്തി ഒരു മികച്ച ജനകീയ നാടൻ ക്ലബ്ബായി വളർത്തണമെന്ന ആഗ്രഹത്തിലാണ് വില്ലേജ് നിവാസികൾ.അമേരിക്കയിൽ നിന്നും നാട്ടിൽ എത്തുന്ന ഫോമാ പ്രവർത്തകർ ഫോമാ വില്ലേജ് സന്ദർശിക്കണമെന്നും ഫോമാ മുൻ പ്രസിഡന്റ് ഫിലിപ് ചാമത്തിൽ അറിയിച്ചു.അത്തരം സന്ദർശനങ്ങൾ ഫോമാ വില്ലേജ് നിവാസികൾക്കും ഗുണം ചെയ്യുമെന്നുംഅദ്ദേഹം പറഞ്ഞു .
കുട്ടികൾക്കും യുവാക്കൾക്കും മുതിർന്നവർക്കും ഒരുപോലെ പങ്കാളികളാകാൻ കഴിയുന്ന സാംസ്കാരിക വേദിയായി ഫോമാ ആർട്സ് സൊസൈറ്റിയെ മാറ്റുകയാണ് അവരുടെ ലക്ഷ്യം. കലാപരിപാടികൾക്കൊപ്പം സാമൂഹികവും സാംസ്കാരികപരവുമായ പ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകുന്ന സൊസൈറ്റിക്ക്, വരുംകാലത്ത് കൂടുതൽ പരിപാടികൾ സംഘടിപ്പിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഫോമയുടെ ഭാഗത്തുനിന്ന് ആവശ്യമായ സഹായവും മറ്റ് പിന്തുണകളും ലഭിക്കുമെന്ന പ്രതീക്ഷയുണ്ടെന്ന് വില്ലേജ് നിവാസികളും സൊസൈറ്റി കോർഡിനേറ്റർ ഉണ്ണിയും അറിയിച്ചു.ഫോമാ വില്ലേജിന്റെ സാംസ്കാരിക മുഖമായി മാറുന്നതിനൊപ്പം, നാട്ടിൻപുറത്തിന്റെ തനിമയും കൂട്ടായ്മയും നിലനിർത്തുന്ന ഒരു സ്ഥിരം വേദിയായി ഫോമാ ആർട്സ് സൊസൈറ്റിയെ വളർത്താനുള്ള ശ്രമത്തിലാണ് വില്ലേജ് നിവാസികൾ.
.jpeg)


