കേരളത്തിൽ അധികാരമേറ്റ വി.ഡി. സതീശൻ സർക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗം ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ നിയമസഭയിൽ നടത്തി. ‘ഇന്ദിരാ ഗ്യാരണ്ടികൾ’ എന്ന പേരിൽ കോൺഗ്രസ് മുന്നോട്ട് വെച്ച വാഗ്ദാനങ്ങൾ നടപ്പിലാക്കുമെന്നതാണ് ഈ നയപ്രഖ്യാപനത്തിലെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത. ‘ക്ലീൻ ഗവേണൻസ്’ എന്നതാണ് പുതിയ സർക്കാരിന്റെ മുദ്രാവാക്യമെന്ന് ഗവർണർ പ്രഖ്യാപിച്ചു.
മാനുഷികതയിൽ ഊന്നിയ സുതാര്യമായ ഭരണമായിരിക്കും ലക്ഷ്യം. സ്ത്രീകൾക്കും വിദ്യാർത്ഥികൾക്കും കെ.എസ്.ആർ.ടി.സി ബസ്സുകളിൽ സൗജന്യ യാത്ര ഉറപ്പാക്കും. സാധാരണക്കാർക്ക് മികച്ച ചികിത്സ ഉറപ്പാക്കുന്നതിനായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേരിൽ പുതിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കും. വയോജനങ്ങളുടെ ക്ഷേമത്തിനായി പ്രത്യേകം വകുപ്പ് രൂപീകരിച്ചു. ലഹരി മാഫിയക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ സ്വീകരിക്കും. എക്സൈസ്, ആഭ്യന്തര, ആരോഗ്യ വകുപ്പുകളെ ഏകോപിപ്പിച്ച് സമഗ്ര പദ്ധതി. ലഹരിക്കേസുകളിൽ ഉൾപ്പെടുന്നവരുടെ സ്വത്തുക്കൾ കണ്ടുകെട്ടും. ഓൺലൈൻ ലഹരി ശൃംഖലകൾ തകർക്കുമെന്നും പ്രഖ്യാപനമുണ്ട്.
വനിതാ കർഷകർക്കായി പ്രത്യേക കൺസോർഷ്യം രൂപീകരിക്കും. മണ്ണ് പരിശോധന രജിസ്റ്റർ തയ്യാറാക്കും. സ്പൈസ് പാർക്കുകൾ വഴി സുഗന്ധദ്രവ്യ കയറ്റുമതി വർദ്ധിപ്പിക്കും. ഐ.ടി മിഷനെ ‘ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ മിഷൻ’ ആക്കി മാറ്റും. ഐ.ടി വകുപ്പിന്റെ പുതിയ പേര് ‘ഐ.ടി ഫ്യൂച്ചർ ടെക്നോളജി’ എന്നായിരിക്കും. വ്യവസായങ്ങൾക്കായി ‘ലാൻഡ് ബാങ്ക്’ രൂപീകരിക്കും. അതിഥി തൊഴിലാളികൾക്കായി പ്രത്യേക രജിസ്ട്രേഷൻ പോർട്ടൽ സജ്ജമാക്കും. സഹകരണ മേഖലയെ അഴിമതി വിമുക്തമാക്കും. വിജിലൻസ് സംവിധാനം ശക്തമാക്കും. ഉടൻ തന്നെ തിരഞ്ഞെടുപ്പുകൾ നടത്തും. പോലീസ് സംവിധാനം ആധുനികവൽക്കരിക്കും. ജനങ്ങളുടെ സംരക്ഷകരായി പോലീസ് മാറുമെന്ന് ഉറപ്പാക്കും. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് മനുഷ്യ-വന്യജീവി സംഘർഷം തടയാൻ നടപടി എന്നിവയാണ് പ്രധാനപ്രഖ്യാപനങ്ങള്‍.

