കൊച്ചി: ഗ്രൂപ്പ് രാഷ്ട്രീയത്തിന് പിന്നാലെ പോയിരുന്നെങ്കിൽ തന്റെ സമയത്തിന്റെ വലിയൊരു ഭാഗം അതിനായി മാറ്റിവയ്ക്കേണ്ടി വരുമായിരുന്നെന്നും അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ കോൺഗ്രസ് അധികാരത്തിലെത്തില്ലായിരുന്നെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ. മനോരമ ന്യൂസ് കോൺക്ലേവിൽ മനോരമ ന്യൂസ് ചാനൽ ന്യൂസ് ഡയറക്ടർ ജോണി ലൂക്കോസുമായി നടത്തിയ സംഭാഷണത്തിലാണ് സതീശന്റെ പ്രതികരണം. ഗ്രൂപ്പില്ലാത്തതിനാലാണ് യുഡിഎഫിനെ അധികാരത്തിലെത്തിക്കാൻ നൂറുശതമാനം സമയവും ചെലവഴിക്കാനായതെന്നും അദ്ദേഹം പറഞ്ഞു.
ഗ്രൂപ്പുണ്ടാക്കാൻ ശ്രമിച്ചിരുന്നെങ്കിൽ 75 ശതമാനം സമയവും അതിനായി ചെലവഴിക്കേണ്ടി വരുമായിരുന്നു. കേരളത്തെ സമഗ്രമായി മാറ്റണമെങ്കിൽ ചില ഘട്ടങ്ങളിൽ ഒരു കമ്പനിയിലെ സിഇഒയെപ്പോലെ പ്രവർത്തിക്കേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഭാവിയിൽ എപ്പോഴെങ്കിലും പെൻഷൻ പ്രായം കൂട്ടേണ്ട സാഹചര്യം ഉണ്ടായേക്കാമെന്നും മുന്നറിയിപ്പ് നൽകി. ശരീരഭാഷയെക്കുറിച്ചുള്ള ചോദ്യത്തിന്, അത് ഓരോരുത്തർക്കും വ്യത്യസ്തമാണെന്നും താൻ ഉമ്മൻചാണ്ടിയെ അനുകരിച്ചാൽ എങ്ങനെ ഇരിക്കുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നും ആറു മാസത്തിനകം അതിന്റെ ഫലം അറിയാൻ കഴിയുമെന്നും സതീശൻ പറഞ്ഞു. വിവാദങ്ങളില്ലാത്ത ഒരു ദിവസം ഉണ്ടാകില്ലെന്നും എന്നാൽ വിവാദങ്ങളുടെ പിന്നാലെ പോകാൻ സമയമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തീരുമാനമെടുത്താൽ എതിർപ്പുകൾ ഉണ്ടായാലും അത് നടപ്പാക്കുമെന്നും സതീശൻ കൂട്ടിച്ചേർത്തു.

