തിരുവനന്തപുരം: സർക്കാർ ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങളിൽ അടിയന്തര മാറ്റം ആവശ്യമാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ. മെഡിക്കൽ കോളേജുകളിൽ രോഗികൾ നിലത്ത് കിടക്കേണ്ടി വരുന്ന അവസ്ഥ അവസാനിപ്പിക്കണമെന്നും അദ്ദേഹം കർശന നിർദ്ദേശം നൽകി.
സിസ്റ്റത്തെ മൊത്തത്തിൽ കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നും, സിസ്റ്റം മെച്ചപ്പെടുത്താനാണ് ജനങ്ങൾ തങ്ങളെ അധികാരത്തിൽ ഇരുത്തിയതെന്നും മന്ത്രി വ്യക്തമാക്കി. “ഒരു സ്വകാര്യ ആശുപത്രിയിൽ ചെന്നപ്പോൾ അത് ഫൈവ് സ്റ്റാർ ഹോട്ടലാണോ എന്ന് തോന്നിപ്പോയി. എന്നാൽ സർക്കാർ ആശുപത്രിയുടെ രണ്ട് കിലോമീറ്റർ അകലെ എത്തുമ്പോൾ തന്നെ ആശുപത്രിയുടെ അവസ്ഥ മനസ്സിലാകും. ഈ അവസ്ഥ മാറണം,” മന്ത്രി പറഞ്ഞു. സിസ്റ്റം മോശമാണെങ്കിൽ അവിടെ ഉദ്യോഗസ്ഥരുടെ ആവശ്യമെന്താണെന്നും അദ്ദേഹം ചോദിച്ചു.
ആരോഗ്യവകുപ്പിന്റെ തലപ്പത്ത് നിൽക്കുമ്പോൾ സിസ്റ്റത്തിനൊപ്പം സത്യസന്ധമായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരെയും ജീവനക്കാരെയും താൻ സംരക്ഷിക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി. അതേസമയം, ആരോഗ്യവകുപ്പിനെ ‘അനാരോഗ്യ’ മേഖലയാക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രോഗികളെ തറയിൽ കിടത്തരുത് എന്ന് നിർദ്ദേശിച്ചപ്പോൾ ചിലർ അതിനെ രാഷ്ട്രീയമായി വിമർശിച്ച കാര്യവും മന്ത്രി പരാമർശിച്ചു. സ്വകാര്യ ആശുപത്രികളെ സഹായിക്കാനാണ് താൻ ഇതൊക്കെ പറയുന്നതെന്ന് ചിലർ കുപ്രചാരണം നടത്തി. എന്നാൽ, ജനങ്ങളുമായി ഏറ്റവും അടുത്തുനിൽക്കുന്ന വകുപ്പാണ് ഇതെന്നും, ഡോക്ടർമാരുടെ ഭാഗത്തുനിന്നുള്ള സമീപനം രോഗിക്ക് ആശ്വാസം നൽകുന്നതാകണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

