കൊച്ചി: ഒരു വശത്ത് മുഖ്യമന്ത്രി, മറുവശത്ത് കെഎസ്ഇബി ജീവനക്കാർ; ചുവടുകൾ പിഴയ്ക്കാതെ നൃത്തം ചെയ്യുന്ന വീഡിയോ. കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹികമാധ്യമങ്ങളിൽ വൈറലായ ഈ എഐ നിർമിത ഡാൻസ് വീഡിയോ ഇപ്പോൾ മുഖ്യമന്ത്രിയുടെ തന്നെ പ്രതികരണത്തിന് കാരണമായിരിക്കുകയാണ്. കേരളത്തിലെ വൈദ്യുതി പ്രതിസന്ധിയോടുള്ള രസകരമായ പ്രതിഷേധമായി പ്രചരിച്ച വീഡിയോയെക്കുറിച്ച് മുഖ്യമന്ത്രി വി.ഡി. സതീശനാണ് പ്രതികരിച്ചത്.
സംഗീതവും നൃത്തവും ഉൾപ്പെടെ പലതും ഇന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസിലൂടെ സൃഷ്ടിക്കാൻ കഴിയുമെന്ന് വി.ഡി. സതീശൻ പറഞ്ഞു. എഐ ഉപയോഗിച്ച് താൻ ഒരു ഗ്രൂപ്പ് ഡാൻസിന് നേതൃത്വം നൽകുന്ന വീഡിയോ കണ്ടെന്നും അത്ഭുതപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. നന്നായി ഡാൻസ് ചെയ്യുന്ന മോഹൻലാലിനേക്കാളും തമിഴ്നാട് മുഖ്യമന്ത്രിയും തന്റെ സുഹൃത്തുമായ വിജയ്‌യേക്കാളും മികച്ച രീതിയിലാണ് താൻ ഡാൻസ് ചെയ്യുന്നതെന്നായിരുന്നു മുഖ്യമന്ത്രിയുടെ തമാശ കലർന്ന പ്രതികരണം.
എഐ ഉപയോഗിച്ച് ആളുകൾ ഇത്തരത്തിൽ പലതും സൃഷ്ടിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയെയും കെഎസ്ഇബി ജീവനക്കാരെയും ഉൾപ്പെടുത്തി തയ്യാറാക്കിയ വൈറൽ ഡാൻസ് എഐ വീഡിയോ ഇതിനകം ഒന്നര കോടിയിലേറെ പേർ കണ്ടിട്ടുണ്ട്. എഐയുടെ സാധ്യതകളും അതിലൂടെ സൃഷ്ടിക്കപ്പെടുന്ന പുതിയ ഉള്ളടക്കങ്ങളും ചർച്ചയാകുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
കേരള ജുഡീഷ്യൽ അക്കാദമിയും കൊച്ചി കളമശ്ശേരിയിലെ നാഷണൽ യൂണിവേഴ്‌സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസും സംയുക്തമായി എറണാകുളത്തെ ബോൾഗാട്ടി പാലസ് ആൻഡ് ഐലൻഡ് റിസോർട്ടിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വി.ഡി. സതീശൻ. ‘മ്യൂസിക്, സിനിമ, ആൻഡ് ലോ: എക്‌സ്‌പ്ലോറിങ് ദി ഇന്റർസെക്ഷൻസ് ഓഫ് ആർട്ട്, കൾച്ചർ, ആൻഡ് ലോ’ എന്ന വിഷയത്തിലായിരുന്നു സെമിനാർ.

