PRAVASI

വട്ടിയൂർക്കാവ് തിരിച്ചുപിടിക്കാൻ മുരളീധരൻ

Blog Image

തിരുവനന്തപുരം: ശക്തമായ ത്രികോണ മത്സരം കൊണ്ട് സംസ്ഥാന ശ്രദ്ധയാകർഷിക്കുന്ന വട്ടിയൂർക്കാവ് മണ്ഡലത്തിൽ സ്ഥാനാർഥികൾ സജീവമായി കളത്തിലിറങ്ങിയതോടെ നടക്കുന്നത് തീ പാറുന്ന പോരാട്ടം. 2019ൽ വടകര പിടിക്കാൻ കെ മുരളീധരൻ പോയതോടെ കൈവിട്ടു പോയ വട്ടിയൂർക്കാവ് തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ്.

കഴിഞ്ഞ ഏഴുവർഷത്തെ വികസന പ്രവർത്തനങ്ങളിലൂന്നി സിറ്റിങ് എൽഡിഎഫ് എംഎൽഎ വി കെ പ്രശാന്ത് എതിരാളിയാകും. തദ്ദേശ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ നേടിയ ഭൂരിപക്ഷത്തിൻ്റെ ആത്മവിശ്വാസത്തിൽ ബിജെപി മത്സരിക്കാൻ രംഗത്തിറക്കിയത് മുൻ ഡിജിപി ആർ ശ്രീലേഖയെയാണ്.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിലെ 24 നഗരസഭ വാർഡുകളിൽ പത്തിടത്ത് യുഡിഎഫ് ഭൂരിപക്ഷം നേടിയിരുന്നു. ബിജെപി ഒൻപത് വാർഡുകളിൽ ഭൂരിപക്ഷം നേടിയപ്പോൾ എൽഡിഎഫിന് നാലിടത്ത് മാത്രമാണ് മേൽക്കൈ നേടാനായത്. 2011ൽ തിരുവനന്തപുരം നോർത്ത് മണ്ഡലമാണ് വട്ടിയൂർക്കാവായത്. രൂപീകരിക്കപ്പെട്ടതിനു ശേഷം 2011ലും 2016ലും നടന്ന രണ്ടു തെരഞ്ഞെടുപ്പുകളിൽ കെ മുരളീധരൻ വട്ടിയൂർക്കാവിൽ വിജയക്കൊടി പാറിച്ചു. 2019 ൽ കെ മുരളീധരൻ വടകര ലോക്‌സഭാ സീറ്റിൽ മത്സരിക്കാൻ പോയതിനെത്തുടർന്ന് നടന്ന ഉപ തെരഞ്ഞെടുപ്പിൽ വി കെ പ്രശാന്ത് മണ്ഡലം പിടിച്ചെടുക്കുകയായിരുന്നു. 2021ലും വി കെ പ്രശാന്ത് മണ്ഡലം നിലനിർത്തി.

മികച്ച ഭൂരിപക്ഷത്തോടെയുള്ള വിജയ പ്രതീക്ഷയാണുള്ളതെന്ന് യുഡിഎഫ് സ്ഥാനാർഥി കെ മുരളീധരൻ  പറഞ്ഞു. നൂറ് സീറ്റിലധികം നേടി യുഡിഎഫ് ഭരണം നേടുമെന്നുറപ്പാണ്. എതിരാളികളെക്കുറിച്ച് ആശങ്കയില്ല. ആശയങ്ങൾ തമ്മിലുള്ള പോരാട്ടമാണ് നടക്കുന്നത്. ജനങ്ങളാണ് വിലയിരുത്തേണ്ടത്. മണ്ഡലത്തിലെ വികസന കാര്യങ്ങളിൽ വട്ടിയൂർക്കാവ് ജങ്ഷൻ വികസനം, പേരൂർക്കട മേൽപ്പാലം എന്നിവയ്ക്കാണ് പ്രാധാന്യം നൽകുന്നത്. വട്ടിയൂർക്കാവ് മണ്ഡലത്തിലാണ് തൻ്റെ വീടുള്ളത്.
വടകര മണ്ഡലത്തിലേക്ക് മാറിയപ്പോഴും ഇവിടെ ബന്ധങ്ങൾ അതേപടി നിലനിർത്തിയിരുന്നു. ഇപ്പോൾ വീട്ടിലേക്ക് തിരിച്ചുവന്ന പ്രതീതിയാണുള്ളത്. പ്രചാരണത്തിന് അധിക ദിവസമില്ല. കേന്ദ്രസർക്കാരിൻ്റെ സമ്മർദ്ദം കൊണ്ടാകും തെരഞ്ഞെടുപ്പ് നേരത്തെ ആക്കിയത്. സിപിഎമ്മിന് മൂല്യച്യുതി ബാധിച്ചു. പാർട്ടിയിൽ ആഭ്യന്തരപ്രശ്‌നം രൂക്ഷമാണ്. പലരും പാർട്ടിയിൽ നിന്നും കൊഴിഞ്ഞു പോകുകയാണെന്നും മുരളീധരൻ പറഞ്ഞു. ബിജെപി സ്ഥാനാർഥി ആർ ശ്രീലേഖയും സിറ്റിങ് എംഎൽഎ വി കെ പ്രശാന്തും മണ്ഡലത്തിൽ പ്രചാരണരംഗത്ത് സജീവമാണ്.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.