കുംഭമേളയിലൂടെ വൈറൽ പെൺകുട്ടി ഗർഭിണിയാണെന്നും അതിനാൽ ഉടൻ പൊലീസിന് മുന്നിൽ നേരിട്ട് ഹാജരാകാൻ കഴിയില്ലെന്നും ഭർത്താവ് ഫർമാൻ. പ്രായപൂർത്തിയാകാത്ത മകളെ തെറ്റിദ്ധരിപ്പിച്ച് വിവാഹം കഴിച്ചുവെന്നാരോപിച്ച് പെൺകുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയിൽ നേരിട്ട് ഹാജരാകാൻ മധ്യപ്രദേശ് പൊലീസ് നിർദ്ദേശം നൽകിയിരുന്നു.
ഇതിന് മറുപടിയായാണ് ഭാര്യയുടെ ആരോഗ്യസ്ഥിതി ചൂണ്ടിക്കാട്ടി ഭർത്താവ് മധ്യപ്രദേശ് ഖർഗോണിലെ വനിത എസ്.ഐയെ വിവരം അറിയിച്ചത്. കേസിൽ ഇരുവരെയും അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി മെയ് 20 വരെ നേരത്തെ തടഞ്ഞിരുന്നു.
കഴിഞ്ഞ മാർച്ച് 11-നാണ് പെൺകുട്ടി തിരുവനന്തപുരം തമ്പാനൂർ പൊലീസിനെ സമീപിച്ചത്. പിതാവ് തന്നെ നിർബന്ധിച്ച് നാട്ടിലേക്ക് കൊണ്ടുപോയി മറ്റൊരു വിവാഹത്തിന് പ്രേരിപ്പിക്കുന്നുവെന്നും തനിക്ക് കാമുകനൊപ്പം പോകണമെന്നുമായിരുന്നു പെൺകുട്ടിയുടെ ആവശ്യം. രേഖകൾ പ്രകാരം പെൺകുട്ടിക്ക് 18 വയസും മൂന്ന് മാസവും പ്രായമുണ്ടെന്ന് ബോധ്യപ്പെട്ടതോടെയാണ് താല്പര്യപ്രകാരം വിട്ടയച്ചതെന്ന് കേരള പൊലീസ് വ്യക്തമാക്കുന്നു. വിവാഹത്തിനായി വ്യാജരേഖകളല്ല ഹാജരാക്കിയതെന്നും പഞ്ചായത്തിന്റെയും പൊലീസിന്റെയും നടപടികളിൽ വീഴ്ച സംഭവിച്ചിട്ടില്ലെന്നും കേരള പൊലീസ് ആവർത്തിച്ചു.അതേസമയം, പെൺകുട്ടിക്ക് പ്രായപൂർത്തിയായെന്ന് വ്യക്തമാക്കുന്ന ജനന സർട്ടിഫിക്കറ്റ് വിവാഹശേഷം മധ്യപ്രദേശ് സർക്കാർ റദ്ദാക്കിയ നടപടി ദുരൂഹതയുണ്ടാക്കുന്നുണ്ട്. 2025 ജൂൺ 6-ന് മധ്യപ്രദേശിലെ പഞ്ചായത്ത് വകുപ്പ് നൽകിയ സർട്ടിഫിക്കറ്റ് പ്രകാരം 2008 ജനുവരി 1-നാണ് പെൺകുട്ടിയുടെ ജനനം.ഇതനുസരിച്ച് വിവാഹം നടന്ന മാർച്ച് 11-ന് പെൺകുട്ടിക്ക് 18 വയസ് പൂർത്തിയായിരുന്നു. ഈ സർട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് പെൺകുട്ടി ആധാർ കാർഡും പാൻ കാർഡും വോട്ടവകാശവും നേടിയത്. പൂവാർ പഞ്ചായത്തിൽ വിവാഹം രജിസ്റ്റർ ചെയ്തതും ഇതേ രേഖകൾ വെച്ചാണ്. എന്നാൽ വിവാഹം വിവാദമായതോടെ മധ്യപ്രദേശ് സർക്കാർ ഈ സർട്ടിഫിക്കറ്റ് റദ്ദാക്കുകയും ഭർത്താവിനെതിരെ പോക്സോ കുറ്റം ചുമത്തി കേസെടുക്കുകയുമായിരുന്നു.

