ആത്മസൗഹൃദം വേരുന്നിയ പതിറ്റാണ്ടുകൾക്കിപ്പുറവും മോണിക്ക സൂക്കയ്ക്ക് ജന്മദിനാശംസകളുമായി ലൗലി വർഗീസ്. അറിയാനും പറയാനും പങ്കുവയ്ക്കാനും ചിക്കാഗോൽ കൊല്ലപ്പെട്ട പ്രവീൺ വർഗീസിന്റെ അമ്മ ലൗലി വർഗീസിനോടൊപ്പം നിഴലായി കൂടെകൂടിയ മോണിക്ക സൂക്ക അൻപതുകളിലേക്ക് കടക്കവെ, ലൗലി വർഗീസ് ഫേസ്ബുക്കിൽ കുറിച്ച പിറന്നാൾ ആശംസകളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ഇരുവരും തമ്മിലുള്ള സൗഹൃദത്തിന്റെ ആഴവും പരപ്പും ലൗലി വർഗീസിന്റെ ഈ വാക്കുകളിൽ നിന്നും സ്പഷ്ടമാണ് :
"ഞങ്ങളുടെ പ്രിയപ്പെട്ട മോണിക്കയ്ക്ക് 50-ാം പിറന്നാൾ ആശംസകൾ..! നീ എനിക്ക് അതി വിശിഷ്ടമായ ഒരു വ്യക്തിയും സ്നേഹമുള്ള സുഹൃത്തുമാണ്. ഈ ഓരോ വർഷങ്ങളിലും ഞാൻ കടന്നുപോയ എന്റെ എല്ലാ കാര്യങ്ങളിലും നീ എന്നോടൊപ്പം നിന്നു. നമ്മുടെ കുടുംബത്തിനായി നീ ചെയ്ത എല്ലാ കാര്യങ്ങൾക്കും ഞങ്ങൾ ഏറെ നന്ദിയുള്ളവരാണ്. ഞങ്ങൾക്കായി പ്രവീൺ ഏറ്റവും മികച്ചതേ കണ്ടെത്തുകയുള്ളൂ.. ആ അവൻ തന്നതാണ് ഞങ്ങൾക്ക് നിന്നെ...!! ഞങ്ങളുടെ ജീവിതത്തിൽ ഒരു വലിയ താങ്ങായി നീയുണ്ടാകുന്നതിന് ദൈവത്തോട് ഞങ്ങൾ നന്ദി പറയുന്നു. നമുക്ക് രണ്ട് പേർക്കും ഒരേ പിറന്നാളാണെന്ന് കണ്ടെത്തിയ ദിവസം ഇന്നും ഞാൻ ഓർക്കുന്നുണ്ട്!! പ്രിയ മോണിക്ക...,
നിങ്ങളുടെ ദിവസം സന്തോഷത്തോടെ ആഘോഷിക്കൂ, കുറച്ച് ദിവസങ്ങൾക്ക് ശേഷം നമുക്ക് തമ്മിൽ കാണാം, നമ്മുടെ പിറന്നാൾ ഒരുമിച്ച് ആഘോഷിക്കാം..."

2014 ലാണ് കാർബൺഡയിലിലെ വനാന്തരങ്ങളിൽ വെച്ച് നിയമവിദ്യാർത്ഥിയായ പ്രവീൺ വർഗീസ് കൊല്ലപ്പെടുന്നത്. അന്നുതൊട്ട് പ്രവീണിന്റെ ആ വിയോഗത്തിൽ നെഞ്ചുപൊട്ടി കരഞ്ഞ ലവ്ലി വർഗീസ് എന്ന അമ്മയ്ക്ക് താങ്ങായി നിൽക്കാൻ, സ്വമനസ്സാലെ മുന്നോട്ടുവന്ന വ്യക്തിയാണ് മോണിക്ക സൂക്ക. പിന്നീട് പ്രവീണിന് നീതി തേടിയുള്ള ലൗലി വർഗീസിന്റെ പോരാട്ടത്തിൽ, അവർ ചങ്കുറപ്പോടെ, ഒരേ മനസ്സായി കൂടെ കൂടുകയും പ്രവീൺ വധക്കേസ് ജനശ്രദ്ധയിൽ കൊണ്ടുവരുന്നതിനായി റേഡിയോ ജോക്കി ആയുള്ള അവരുടെ പ്രവർത്തനങ്ങളെ പരമാവധി ഉപയോഗപ്പെടുത്തുകയും ചെയ്തിരുന്നു.
മരണാനന്തരം പ്രവീണിന് ലഭിച്ച മറ്റൊരമ്മ തന്നെയാണ് മോണിക്കസൂക്കാ. കാലങ്ങൾ കഴിഞ്ഞുപോയെങ്കിലും ലൗലി വർഗീസിനും കുടുംബത്തിനുമായി അവർ നൽകിയ സ്നേഹത്തിനും സഹായങ്ങൾക്കും പിന്തുണയ്ക്കും ഇന്നും ഒരു കുറവും സംഭവിച്ചിട്ടില്ല എന്നതിന്റെ തെളിവുകളാണ് ലൗലി വർഗീസ് ഫേസ്ബുക്കിൽ കുറിച്ച ഈ വാക്കുകൾ. പ്രവീൺന്റെ രണ്ടമ്മമാർ തമ്മിലുള്ള സ്നേഹത്തിന്റെയും ഐക്യത്തിന്റെയും ഈ ദൃഢബന്ധം ഇനിയും ആഴത്തിൽ തുടരട്ടെയെന്ന് നമുക്ക് ആശംസിക്കാം... അതുവഴി മറ്റൊരു ലോകത്തിരുന്ന് പ്രവീണും ആശ്വാസം കൊള്ളട്ടെ.




