ഒരു മാസം മുമ്പ് ഇക്കാര്യം പറഞ്ഞപ്പോൾ വിശ്വസനീയമായി തോന്നിയില്ല. റോമിൽ പോകുക, വത്തിക്കാനിൽ ചെന്ന് മാർപ്പാപ്പയെ നേരിൽ കാണുക. വിശ്വസിക്കാൻ പ്രയാസം. മൂന്ന് ദിവസം മുമ്പ് നവംബർ 30-ന് അത് നടന്നു.
കഴിഞ്ഞ നൂറ്റാണ്ടിൽ ശ്രീനാരായണ ഗുരു വിളിച്ചു ചേർത്ത സർവ്വമത സമ്മേളനത്തിൻ്റെ നൂറാം വാർഷികം ആഘോഷിക്കുകയാണ് ശിവഗിരി മഠം. അതിൻ്റെ ഭാഗമായി റോമിൽ സർവമത സമ്മേളനവും. അതാണ് മാർപ്പാപ്പയെ കാണാൻ അവസരമായത്.
ജനീവയിൽ താമസിക്കുമ്പോഴുൾപ്പെടെ പലതവണ റോമിലും വത്തിക്കാനിലുമൊക്കെ പോയിട്ടുണ്ട്. മാർപ്പാപ്പയെ മാത്രം നേരിൽ കണ്ടിട്ടില്ല. അതിനാൽ മാർപ്പാപ്പയെ കാണുക എന്നതായിരുന്നു ഈ യാത്രയുടെ പ്രധാന ആകർഷണം.
വലിയ സെക്യൂരിറ്റിയൊക്കെ കാരണം മാർപ്പാപ്പയെ കാണുന്നത് എളുപ്പമല്ല. എന്നാൽ ഈ പരിപാടിയുടെ ഭാഗമായി ഞങ്ങൾ നൂറിലധികം പേർക്ക് മാർപ്പാപ്പയെ കാണാനും ഹസ്തദാനം ചെയ്യാനും സംസാരിക്കാനും കഴിഞ്ഞു. വലിയ ക്ഷമയോടെയാണ് അദ്ദേഹം ഓരോരുത്തരോടും സംവദിച്ചത്.
യുഎൻ - ലോകാരോഗ്യ സംഘടന ജോലികളിലെ യാത്രകൾക്കിടയിൽ ഒരുപാട് ലോക നേതാക്കളെ കാണാനും പരിചയപ്പെടാനും അവസരം കിട്ടിയിട്ടുണ്ടെങ്കിലും ഇതൊരു പ്രത്യേക അനുഭവമായിരുന്നു. പല കാര്യങ്ങളിലും പുരോഗമനപരവും സ്വതന്ത്രവുമായ നിലപാടെടുക്കുന്ന മാർപ്പാപ്പയെ കാണണമെന്ന് പലപ്പോഴും തോന്നിയിരുന്നു.
പതിനഞ്ചിലധികം രാജ്യങ്ങളിൽ നിന്ന് പ്രതിനിധികൾ ഉണ്ടായിരുന്നു. ചാണ്ടി ഉമ്മൻ എം.എൽ.എ യും ഈ പരിപാടി സംഘടിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു. റോമിൽ പ്രവർത്തിക്കുന്ന കത്തോലിക്ക പുരോഹിതന്മാരുടെ പിന്തുണയും വലുതായിരുന്നു. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വന്ന കുറേയേറെ നല്ല മനുഷ്യരെ പരിചയപ്പെടാനും അവസരമുണ്ടായി.


