PRAVASI

മമ്മൂട്ടിയുടെ തിരിച്ചുവരവ് ആഘോഷമാക്കി സിനിമാലോകം

Blog Image

കൊച്ചി: മലയാളികൾ കേള്‍ക്കാൻ കാത്തിരുന്ന ആ സന്തോഷ വാര്‍ത്തയെത്തി. മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടി അഭിനയരംഗത്തേക്ക് തിരിച്ചെത്തുന്നു. മമ്മൂട്ടി പൂര്‍ണ ആരോഗ്യവാനായെന്ന് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തി. ചൊവ്വാഴ്ച രാവിലെയോടെയാണ് എല്ലാ ടെസ്റ്റുകളുടെയും ഫലം പുറത്തുവന്നത്. ചികിത്സകഴിഞ്ഞ് ചെന്നൈയില്‍നിന്ന് കേരളത്തിലേക്ക് തിരിച്ചെത്തുന്ന മമ്മൂട്ടി അടുത്ത മാസംതന്നെ, മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിൽ അണിചേരുമെന്നാണ് വിവരം.
മമ്മൂട്ടി തിരിച്ചെത്തുന്ന വാര്‍ത്ത ആവേശത്തോടെയാണ് സിനിമാ ലോകവും ആരാധകരും സ്വീകരിച്ചത്. നിര്‍മാതാവ് ആന്റോ ജോസഫാണ് മമ്മൂട്ടി മടങ്ങിയെത്തുന്ന വാര്‍ത്ത സമൂഹ‌ക മാധ്യമത്തിലൂടെ ആദ്യം അറിയിച്ചത്. ''ലോകമെമ്പാടുമുള്ള ഒരുപാട് പേരുടെ പ്രാര്‍ഥനയ്ക്ക് ഫലംകണ്ടു. ദൈവമേ, നന്ദി, നന്ദി, നന്ദി...'' എന്നായിരുന്നു മമ്മൂട്ടിയുടെ രോഗമുക്തിയെക്കുറിച്ച് ആന്റോ കുറിച്ചത്. പറഞ്ഞാല്‍ തീരാത്ത സ്‌നേഹത്തോടെ നന്ദിപറഞ്ഞ് മമ്മൂട്ടിയുടെ സന്തതസഹചാരി ജോര്‍ജും സമൂഹ മാധ്യമത്തില്‍ കുറിപ്പിട്ടു.ഒരൊറ്റ വാക്കുമില്ലാതെ, രണ്ട് ഇമോജി സഹിതം ഒന്നിച്ചുള്ള ഒരു ചിത്രമാണ് മോഹന്‍ലാല്‍ പങ്കുവെച്ചത്. മമ്മൂട്ടിയെ ലാല്‍ ചുംബിക്കുന്ന ഈ ചിത്രത്തിനുതാഴെ സന്തോഷത്തോടെ ഒരുപാട് പേര്‍ കമന്റ് ചെയ്തിട്ടുണ്ട്. 'വെല്‍കം ബാക്ക് ടൈഗര്‍' എന്ന് മഞ്ജുവാര്യർ‌ കുറിച്ചപ്പോള്‍ 'എല്ലാം ഓകെ ആണ്' എന്നായിരുന്നു രമേഷ് പിഷാരടി കുറിച്ചത്.'ചീഫ്' എന്ന് വിശേഷിപ്പിച്ച് ടൊവിനോ തോമസ് മമ്മൂട്ടിയുടെ തിരിച്ചുവരവ് ആഘോഷിച്ചപ്പോള്‍ 'രാജാവ് തിരിച്ചെത്തിയിരിക്കുന്നു' എന്ന ആവേശക്കുറിപ്പാണ് മാലാപാര്‍വതി പങ്കുവെച്ചത്. 'സിനിമ വിട്ട് താങ്കള്‍ എവിടെപ്പോകാന്‍, അത്രമേല്‍ താങ്കള്‍ സിനിമയെ സ്‌നേഹിക്കുന്നുവല്ലോ' എന്നായിരുന്നു ജോയ് മാത്യുവിന്റെ കുറിപ്പ്.'എണ്ണിയാലൊടുങ്ങാത്ത പ്രാര്‍ഥനകളുടെ പിന്‍ബലത്തില്‍ ജീവിതത്തിലേക്ക് തിരിച്ചുവരുന്നൊരാളുടെ ആശ്വാസം നന്നായറിയുന്നയാളല്ലേ ഞാന്‍' എന്ന കുറിപ്പാണ് വൈകാരികമായ കുറിപ്പാണ് ഉമാ തോമസ് എംഎല്‍എ പങ്കുവച്ചത്. കേള്‍ക്കാനായി കാതോര്‍ത്തു പ്രാര്‍ഥനയോടെ കാത്തിരുന്ന സന്തോഷവാര്‍ത്ത എന്നാണ് സിബി മലയിൽ കുറിച്ചത്.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.